കര്‍മയോഗി


ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങള്‍ നമ്മുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. അവരെ ഒരു പക്ഷെ നാം വളരെ അടുത്തറിയില്ലെങ്കില്‍ പോലും അത്തരം വ്യക്തിത്വങ്ങള്‍ നാമറിയാതെത്തന്നെ നമ്മെ സ്വാധീനിക്കും. അത്തരം ഒരു മഹത് വ്യക്തിയായിരുന്നു ശ്രീ എം. സി. നമ്പൂതിരിപ്പാട്. 

അദ്ദേഹത്തെ അറിയാത്ത തൃശൂര്‍ക്കാര്‍ കുറവാകും. പല പല മേഖലകളില്‍ തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള, 'എം സി' എന്ന്‍ എല്ലാവരും സ്നേഹാദരങ്ങളോടെ വിളിക്കുന്ന മൂത്തിരിങ്ങോട്ട് ചിത്രഭാനു നമ്പൂതിരിപ്പാട്, കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പലരുടെയും മനസ്സില്‍ നിറ സാന്നിദ്ധ്യമായി ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ മഹത്വം വിളിച്ചോതുന്നു. 

എം.സി. നമ്പൂതിരിപ്പാട് 1919 ഫെബ്രുവരി 2നു പട്ടാമ്പി മണ്ണാങ്ങോട് മൂത്തിരിങ്ങോട്ട് മനയിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് സംസ്കൃതത്തിലും സാമവേദത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. വിഖ്യാതമായ ഒളപ്പമണ്ണ മനയിലെ സാവിത്രി അന്തർജ്ജനമായിരുന്നു അമ്മ.  

 ഒറ്റപ്പാലം ഹൈ സ്കൂൾ, കോഴിക്കോട് സാമൂതിരി കോളേജ് (ഇപ്പോൾ ഗുരുവായൂരപ്പൻ കോളേജ്), തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ് കോളേജ്, തിരുവനന്തപുരം പബ്ലിൿ ഹെൽത്ത് ലാബറട്ടറി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മണ്ഡലം തൃശ്ശൂരിലെ പോളിക്ലിനിൿ എന്ന സ്ഥാപനമായിരുന്നു. 


പോളിക്ലിനിക്കിന്‍റെ മാനേജിങ്ങ് ഡയറക്ടറായിരുന്ന അദ്ദേഹം വളരെ ഊർജ്ജസ്വലനായി തന്നെ ശാസ്ത്രസാഹിത്യരചനകളിലും തന്‍റെ ഔദ്യോഗികരംഗത്തും പ്രവർത്തിച്ചുകൊണ്ടിരിന്നു. തൃശ്ശൂർ നമ്പൂതിരി വിദ്യാലയത്തിന്‍റെ ഭരണം നിർവ്വഹിക്കുന്ന നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ ട്രസ്റ്റിന്റെ പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം. 


കേരളത്തിലെ ശാസ്ത്രസാഹിത്യരചയിതാക്കളുടെ ആദ്യതലമുറയിൽപെട്ട പ്രമുഖനായിരുന്നു  എം. സി. നമ്പൂതിരിപ്പാട്. കേരളത്തിലെ ആദ്യത്തെ ശാസ്ത്രസാഹിത്യസംഘടനയായ കേരള ശാസ്ത്രസാഹിത്യ സമിതിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പിൽക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും സജീവമായി പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ  തൊണ്ണൂറ്റിരണ്ടാം വയസ്സിലാണ് ശാസ്ത്രത്തിന്‍റെ സാമൂഹ്യധർമ്മങ്ങൾഎന്ന ബൃഹദ്‌ഗ്രന്ഥം 2012 ജനുവരി പതിനൊന്നാം തീയതി തൃശ്ശൂർ സാഹിത്യ അക്കാദമി അങ്കണത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടത്. ജോൺ ഡെസ്മോണ്ട് ബെർണാൽ (John Desmond Bernal) രചിച്ച സോഷ്യൽ ഫങ്ഷൻസ് ഓഫ് സയസ്എന്ന കൃതിയുടെ വിവർത്തനമാണ് ഈ കൃതി. 

ഇത് കൂടാതെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.  സയൻസിന്റെ വികാസംശാസ്ത്രദൃഷ്ടിയിലൂടെഭൂമിയുടെ ആത്മകഥചൊവ്വാ മനുഷ്യൻ, ശാസ്ത്രം ചരിത്രത്തിൽസയൻസിന്റെ വെളിച്ചത്തില്‍ശാസ്ത്ര സമീക്ഷ, കോപ്പര്‍നിക്കസ്സും കൂട്ടുകാരും എന്നിവയാണവ. ഏഴോളം ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം നിരവധി കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. ഇവയെല്ലാം കൂടാതെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളായ യൂറീക്ക, ശാസ്ത്രഗതി, ശാസ്ത്രകേരളം തുടങ്ങിയവയില്‍ അദ്ദേഹത്തിന്‍റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മംഗളോദയം, ജയകേരളം, പരിഷത് ദ്വൈവാരികം എന്നിങ്ങനെയുള്ള മലയാളത്തിലെ പ്രസിദ്ധ സാംസ്കാരിക പ്രസിദ്ധീകരണങ്ങള്‍ കൂടാതെ മാതൃഭൂമിയില്‍   ലേഖകനായും  യോഗക്ഷേമം, ഉണ്ണിനമ്പൂതിരി എന്നീ മാസികകളുടെ എഡിറ്ററായും  അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇങ്ങനെ പല വ്യത്യസ്ത മേഖലകളിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ ആകസ്മിക മരണം വല്ലാത്തൊരു അവിശ്വാസ്യതയോടെയാണ് പലരും കേട്ടത്. മരണപ്പെട്ട അന്ന്‍ പോലും (26/11/2012) അദ്ദേഹം തന്‍റെ കര്‍മ രംഗമായ പോളി ക്ലിനിക്കില്‍ പോവുകയും തന്‍റെ ജോലികള്‍ ചെയ്യുകയും ഉണ്ടായി. 

'എം സി' എന്ന ആ ബഹുമുഖ പ്രതിഭയെ ഒരല്പം അടുത്തറിയാന്‍ ഭാഗ്യം സിദ്ധിച്ച ഞാന്‍ എന്നും ആദരവോടെ മാത്രമേ ആ സവിധത്തില്‍ നിന്നിട്ടുള്ളൂ. സദാ പ്രസന്ന വദനനായ അദ്ദേഹത്തെ ഞാന്‍ അവസാനമായി കണ്ടത് അദ്ദേഹത്തിന്‍റെ പേരക്കുട്ടിയുടെ വിവാഹ നിശ്ചയ വേളയിലായിരുന്നു എന്ന് തോന്നുന്നു. ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആ ചടങ്ങിനു സാക്ഷ്യം വഹിച്ച അദ്ദേഹത്തെ തന്നെയാണ് അവരുടെ വിവാഹ ദിനത്തില്‍ എല്ലാവരും ഓര്‍ത്തതും ... ഒരു വേള, അദൃശ്യനായി, ലോകരുടെ കണ്ണുകള്‍ക്ക് കാണാത്ത രൂപത്തില്‍, അദ്ദേഹം ആ വധൂവരന്മാരെ ആശീര്‍വദിക്കാന്‍ ആ വേദിയില്‍ ഉണ്ടായിരുന്നു എന്നെനിക്ക് തോന്നി.

കര്‍മനിരതനായി, പ്രസന്നവദനനായി, സൗമ്യഭാഷിയായി മാത്രമേ അദ്ദേഹത്തെ എന്നും കണ്ടിട്ടുള്ളു. ചൈതന്യം തുളുമ്പുന്ന ആ മുഖം എന്‍റെ  മനസ്സില്‍ എപ്പോഴും ആഹ്ലാദവും ശാന്തിയും നിറച്ചു. ഏവര്‍ക്കും ബഹുമാന്യനായ അദ്ദേഹത്തെ കുറച്ചെങ്കിലും അടുത്തറിയാന്‍ കഴിഞ്ഞത് ഒരു സുകൃതം തന്നെ.    

എല്ലാ മരണവും പോലെ അദ്ദേഹത്തിന്‍റെ മരണവും ആ കുടുംബത്തിന് തീരാ നഷ്ടമാണ്; പക്ഷേ, എം സി ഈ ലോകത്ത് നിന്ന് വിടവാങ്ങിയപ്പോള്‍ ഉത്തമനായ ഒരു കര്‍മയോഗിയെയാണ് സമൂഹത്തിന് നഷ്ടമായത്!


അദ്ദേഹത്തിന് ആദരാഞ്ജലികള്‍!!! അര്‍പ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ   ജീവിത പുസ്തകത്തില്‍ നിന്ന് ചെറിയ ചില നന്മകളെങ്കിലും എന്നിലേക്കും പകര്‍ത്താന്‍ കഴിയുമെന്ന്‍ ഞാന്‍ വ്യാമോഹിക്കുന്നു....

ഇക്കഴിഞ്ഞ രണ്ടാം തിയ്യതി 94 തികയുമായിരുന്ന  അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

Comments

ഇദ്ദേഹത്തെ എനിക്ക് ഈ ലേഖനത്തില്‍ കൂടി മാത്രമാണ് പരിചയപ്പെടാന്‍ സാധിച്ചത്. ഈ പറയുന്ന സ്ഥലങ്ങളും മനയും എല്ലാം എനിക്ക് നല്ല പരിചയമുള്ളതാണ് ..എങ്കില്‍ കൂടി ഇദ്ദേഹത്തെ കുറിച്ച് ഇത് വരെ എനിക്കറിയാനായില്ല എന്നത് ദുഖകരമായ ഒരു വസ്തുതയാണ് .. അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ കൂപ്പു കൈ ...
ചെറുതെങ്കിലും എംസി യെക്കുറിച്ച് ചിരിച്ചിരിക്കുന്ന മനസ്സ് പകര്‍ന്നത് നന്നായി.
എനിക്ക് ശാസ്ത്രസാഹിത്യപരിഷത്തുമായി ചെറിയ ബന്ധം ഉണ്ടായിരുന്ന സമയങ്ങളിലായിരുന്നു
ചെറുതായെങ്കിലും അദ്ദേഹത്തെ കുറിച്ച് അറിഞ്ഞത്.
Arif Zain said…
ശാസ്ത്രീയ വിജ്ഞാനീയങ്ങളെ ജനകീയമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച കര്‍മ്മ യോഗിയെക്കുറിച്ച് അദ്ദേഹത്തെ അടുത്തറിഞ്ഞ ഒരാളില്‍ നിന്നു തന്നെ അറിഞ്ഞതില്‍ അതിയായ സന്തോഷം. കുറിയ പോസ്റ്റില്‍ വലിയ എം.സി നമ്പൂതിരിപ്പാടെന്ന മനുഷ്യനെ പരിചയപ്പെടുത്തി. ആശംസകള്‍
ajith said…
കര്‍മ്മയോഗിയെ പരിചയപ്പെടുത്തിയതിന് നന്ദി
സ്കൂള്‍ കാലഘട്ടത്തെ പ്രിയപ്പെട്ട പുസ്തകങ്ങളായിരുന്നു ശാസ്ത്രകേരളവും യൂറിക്കയും.
ഇദ്ദേഹത്തെ അനുസ്മരിച്ചത് നന്നായി.
ആദ്യമായാണു ഇദ്ദേഹത്തെക്കുറിച്ചു കേള്‍ക്കുന്നത്. നന്നായി നിഷാ ഈ പരിചയപ്പെടുത്തല്‍.
മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് പലപ്പോഴായി കേട്ടറിഞ്ഞിട്ടുണ്ട്. നേരില്‍ അറിയാവുന്ന ഒരാളുടെ അനുസ്മരണം ഹൃദ്യമായി. ഒന്നുകൂടി ആഴത്തില്‍ പരിചയപ്പെടുത്താമായിരുന്നു എന്നും തോന്നി. ആശംസകള്‍
What can I say, Nisha. You brought tears to my eyes
RAGHU MENON said…
എം. സിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
ഈ വരികളിലൂടെയാണ് ഈ ജീവിതത്തേ കുറിച്ചറിഞ്ഞത്
പക്ഷേ എപ്പൊഴോ ഈ പേര് എവിടെ യോ വായിച്ചൊ കണ്ടൊ
മറന്നൊരു ചെറിയ ഓര്‍മയുണ്ട് ..
മരിക്കും വരെ കര്‍മ്മനിരതനായീ ജീവിക്കുവാന്‍ അദ്ദേഹത്തിനായെങ്കിലും
അതു പുണ്യം തന്നെ .. എന്റെ അച്ഛന്റെയും ജന്മദിനമാണ് ഫെബ് രണ്ട് ..
നല്ല മനുഷ്യരേ കാലം മായ്ച്ചാലും എന്നുമെന്നും അവര്‍ മറ്റുള്ളവരുടെ
ഉള്ളില്‍ ജീവിക്കും കാലങ്ങളൊളം ..
പരിചയപ്പെടുത്തലിനു നന്ദി
ഇതുവരെ അറിഞ്ഞില്ല എന്നത് പോരായ്മയാണ്
ഇപ്പോള്‍ അറിഞ്ഞതില്‍ സന്തോഷവും.
നന്ദി
ഇത് വായിക്കുമ്പോള്‍ ഞാനോര്‍ത്തത് നിഷയുടെ ആദ്യ പോസ്റ്റില്‍ അമ്മാവനെക്കുറിച്ച് എഴുതിയതാണ്.
ഇപ്പോള്‍ ഇതാ മറ്റൊരു മഹാനെക്കൂടെ. ഇങ്ങനെ മഹത്വ്യക്തികളുമായി സംസര്‍ഗ്ഗമുണ്ടാകുക എന്നത് ഒരു ഗുരുത്വം തന്നെയാണ്. എം.സി എന്ന വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിനു നന്ദി
ഞാനും ഈ പോസ്റ്റിലൂടെയാണ് അറിയുന്നത്... പരിചയപെടുത്തലിനു നന്ദി... :) ആശംസകള്‍
എനിക്കും ഇത് പുതിയൊരു അറിവാണ് കേട്ടോ ,നല്ല അനുസ്മരണം .
Vinita Mohanan said…
Two and a half months already and it still doesn't sink in..
Nisha said…
സമൂഹത്തില്‍ നാം അറിയാതെ പോകുന്ന എത്രയെത്ര മഹദ് വ്യക്തികള്‍!; ചിലരെയെങ്കിലും അറിയാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. അവരെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഉള്ള ഒരെളിയ ശ്രമം!

Nisha said…
ഞാനും അദ്ദേഹത്തെ കുറിച്ച് ഇത്രയെങ്കിലും മനസ്സിലാക്കിയത് ഈയിടെയാണ്. എങ്കിലും ഒരല്‍പമെങ്കിലും അറിഞ്ഞതില്‍ കൃതാര്‍ത്ഥയാണ് താനും!
Nisha said…
പണ്ടൊരിക്കല്‍ കുറിച്ച വരികള്‍ ഓര്‍മ വരുന്നു - ശിഥിലമാം വരികളില്‍ വലിയൊരാത്മാവിനെ വരയ്ക്കുവാന്‍ തുനിഞ്ഞ എന്‍റെ വിഡ്ഢിത്തത്തെ പറ്റി; ഇതും അത് പോലെ ഒരു ശ്രമമാണ് - വരച്ച ചിത്രം നിങ്ങളുടെ മുന്നില്‍ തെളിഞ്ഞതില്‍ സന്തോഷം തോന്നുന്നു...
Nisha said…
അജിത്തേട്ടനും നന്ദി; ഈ നല്ല വാക്കുകളിലൂടെ ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നതിന്!
Nisha said…
നന്ദി റോസ്; യൂറീക്ക എനിക്കും ഏറെ ഇഷ്ടമായിരുന്നു
Nisha said…
സന്തോഷം ശ്രീ, അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍!....
Nisha said…
ചില കാര്യങ്ങള്‍ നീട്ടി പറഞ്ഞാല്‍ അരോചകമാവും; ഇതും അത് പോലെയാണ് എന്ന് തോന്നി - പിന്നെ അദ്ദേഹത്തെ കുറിച്ച് വിസ്തരിച്ചു പറയാന്‍ തുടങ്ങിയാല്‍ ഈ താളുകള്‍ തീരെ ചെറുതാവും...
Nisha said…
My humble tribute to a wonderful person!
Nisha said…
അതിനൊരു നിമിത്തമായതില്‍ കൃതാര്‍ത്ഥത തോന്നുന്നു...
Nisha said…
അതെ റിനി, പുഞ്ചിരിക്കുന്ന മുഖവുമായി അദ്ദേഹം ഇന്നും പലരുടെയും മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നു...
Nisha said…
ഞാന്‍ കൃതാര്‍ത്ഥയായി...
Nisha said…
അതെ, എന്‍റെ പുണ്യം തന്നെയാണ് ഈ സംസര്‍ഗ്ഗം...
Nisha said…
നന്ദി റോബിന്‍!
Nisha said…
നന്ദി ഫൈസല്‍!
Nisha said…
I am reminded or your comment - and I thought he was immortal!
എത്രയെത്ര മഹത് വ്യക്തികള്‍ !!!
ആദ്യമായാണ് കേള്‍ക്കുന്നത്. ആ ബഹുമുഖ പ്രതിഭയ്ക്ക് മുന്നില്‍ കൂപ്പുകയ്യോടെ.
viddiman said…
തൃശ്ശൂർക്കാരനായിട്ടും, ശാസ്ത്ര സാഹിത്യ പരിഷത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടായിരുന്നിട്ടും ഇദ്ദേഹത്തെ കുറിച്ച് കേട്ടിരുന്നില്ല. 'ശാസ്ത്രം ചരിത്രത്തിൽ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്താണ്. ആ പുസ്തകം വിൽക്കുന്നതിനായി വീടുകൾ കയറിയിറങ്ങിയിട്ടും ആ ബൃഹദ്ഗ്രന്ഥം തർജ്ജമ ചെയ്ത ആളെ ശ്രദ്ധിച്ചിരുന്നില്ല. പഴയ തലമുറയുടെ അർപ്പണമനോഭാവവും ലാളിത്യവും വലിയൊരു മാതൃകയായി മുന്നിൽ നിൽക്കുന്നു.

ലേഖനത്തിനു നന്ദി

( ഏം സി യെ കുറിച്ച് കാവുമ്പായി ബാലകൃഷ്ണൻ എഴുതിയ അനുസ്മരണം ജനുവരി ലക്കം ശാസ്ത്രഗതി ( ശാസ്ത്ര സാഹിത്യ പരിഷത്ത് മാസിക ) പ്രസിദ്ധീകരിച്ചിരുന്നു. )
M Ajoy Kumar said…
ഇന്നാണ് ഇത് വായിച്ചത് . എന്റെ അച്ഛന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. 1984 ല്‍ പരിഷത്തിന്റെ ശാസ്ത്ര ജാഥ കൊച്ചിയില്‍ സംഘടിപ്പിച്ചപ്പോള്‍ അച്ഛനോടൊപ്പം ഞാനും വീടുവീടാന്തരം നടന്ന് പുസ്തകങ്ങള്‍ വിറ്റിട്ടുണ്ട്. ആ ജാഥയിലെ മുദ്രാവാക്യം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു: 'എന്തിന്നധീരത, എന്തിന്നധീരത, എല്ലാം നിങ്ങള്‍ പഠിക്കേണം; തയ്യാറാകണം ഇപ്പോള്‍ തന്നെ ഒരജ്ഞാ ശക്തിയായ് മാറീടാന്‍'. അന്ന് ശ്രീ. നമ്പൂതിരിപ്പാടിന്റെ പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. കോപ്പര്‍നിക്കസും കൂട്ടുകാരും, സയന്‍സിന്റെ വെളിച്ചത്തില്‍ എന്നിവ ഇന്നും ഓര്‍ക്കുന്നു. പക്ഷെ, അന്നും ഇന്നും ഈ എഴുത്തുകാരനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. വൈകിയാണെങ്കിലും, നിഷയിലൂടെ അദ്ദേഹത്തെ അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
Nisha said…
എത്ര പേരെ നാം അറിയാതെ പോകുന്നു :-(
Nisha said…
അദ്ദേഹത്തെ പരിചയപ്പെടുത്താനായതില്‍ സന്തോഷം...
Nisha said…
ചിലപ്പോള്‍ അങ്ങിനെയാണ് - നമ്മുടെ കണ്മുന്നിലുള്ളത് നാം കാണാതെ പോകും... വൈകിയാണെങ്കിലും അറിയുന്നത് അറിയാതിരിക്കുന്നതിലും ഭേദം, അല്ലെ?

അനുസ്മരണം വായിച്ചില്ല - എപ്പോഴെങ്കിലും അതിനു പറ്റുമെന്ന് കരുതുന്നു...
Nisha said…
അദ്ദേഹത്തെ കൂടുതല്‍ അറിയുന്നതിനൊരു നിമിത്തമായത് എന്‍റെ ഭാഗ്യം!

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം