ട്യൂലിപ് പൂക്കളെത്തേടി

ആംസ്റ്റർഡാമിലേയ്ക്ക് ഒരു യാത്ര കുറച്ചു കാലമായി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നെങ്കിലും അതിന് ഒരു തീരുമാനമായത് ഒന്നുരണ്ടു മാസങ്ങൾക്ക് മുൻപാണ്. ആംസ്റ്റർഡാമിൽ താമസിക്കുന്ന കൂട്ടുകാരൻ കുറെ കാലമായി ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നതാണ്. പലപല കാരണം കൊണ്ട് യാത്ര വൈകി. ശൈത്യത്തിനൊരു ശമനമുണ്ടാകും എന്ന ധാരണയിൽ മാർച്ച് അവസാനം ഏപ്രിൽ ആദ്യം എന്ന രീതിയിൽ ഈസ്റ്ററിനോടനുബന്ധിച്ച അവധിക്കാലത്ത് ഞങ്ങൾ ലിവർപൂളിൽ നിന്നും ആംസ്റ്റർഡാമിലേയ്ക്ക് വിമാനം കയറി.

ആംസ്റ്റർഡാം  
ലിവർപൂളിൽ നിന്നും മാർച്ച് മുപ്പതാം തിയ്യതി രാവിലെ ഇറങ്ങി, യൂറോപ്യൻ സമയം 9.30യോടെ ഞങ്ങൾ ആംസ്റ്റർഡാം ഷിപ്പോൾ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗുകൾ അവിടെയുള്ള ലഗ്ഗെയ്ജ് റൂമിൽ സൂക്ഷിക്കാൻ ഏല്പിച്ച് ഞങ്ങൾ ഞങ്ങളുടെ ആതിഥേയരെ കാത്തു നിൽപ്പായി. അധികം താമസിയാതെ അവർ എത്തിച്ചേർന്നു. രാജേഷും ദിലീപും ഏതാണ്ട് 10-18 വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്. അതിന്റെ സന്തോഷം അവർ പങ്കുവെക്കുമ്പോഴേയ്ക്കും ഞാൻ നോർവേയിൽ നിന്നും എത്തിയ നവദമ്പതികൾ അമൃതയേയും രവിയേയും കണ്ട സന്തോഷത്തിലായിരുന്നു. നാട്ടിൽ ഇല്ലാത്തതിനാൽ എനിക്ക് പങ്കെടുക്കാൻ പറ്റാതെ പോയ വിവാഹമായിരുന്നു അവരുടേത്. നോർവേയിൽ വന്നു കാണാം എന്ന് അമൃതയോട് പറഞ്ഞിരുന്നെങ്കിലും ഇങ്ങനെ ഒരു കൂടിക്കാഴ്‌ച ഇവിടെ വച്ച് പ്രതീക്ഷിച്ചതല്ലായിരുന്നു.

കുറച്ചു നേരം ഫോട്ടോയെടുക്കലും വിശേഷങ്ങൾ പങ്കു വെക്കലും ഒക്കെയായി കഴിഞ്ഞു. രാജേഷിന്റെ കുടുംബത്തേയും ആദ്യമായി കാണുകയായിരുന്നു. നല്ല ചുറുചുറുക്കുള്ള മിടുക്കി കുട്ടികൾ.  ഞങ്ങൾ എല്ലാവരും അപരിചതത്വത്തിൻ്റെ ലാഞ്ഛനപോലുമില്ലാതെ വളരെ കുറച്ചു നേരം കൊണ്ട് തന്നെ നല്ല കൂട്ടായി. 

ആദ്യമായി പോകാനുദ്ദേശിച്ചത് പ്രസിദ്ധമായ ട്യൂലിപ് തോട്ടത്തിലേയ്ക്കായിരുന്നു. ഇന്ത്യക്കാർക്ക് ഒരു പക്ഷേ ഈ സ്ഥലം കണ്ടാൽ പരിചിതമായി തോന്നിയേക്കാം. അമിതാഭ് ബച്ചനും രേഖയുമഭിനയിച്ച  പ്രശസ്ത ബോളിവുഡ് ചലച്ചിത്രം സിൽസിലയിലെ പ്രസിദ്ധമായ ഒരു ഗാനത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണത്രെ! ആംസ്റ്റർഡാമിൽ ക്യൂകെൻഹോഫ് (Keukenhof) എന്നയിടത്തെ ട്യൂലിപ് ഗാർഡൻ. ദേഖാ ഏക് ഖാബ് തോ യെ സിൽസിലെ ഹുവേ... എന്ന പാട്ട് കണ്ടിട്ടുള്ളവരാരും തന്നെ അതിൽനിരനിരയായി നിൽക്കുന്ന ട്യൂലിപ് പൂക്കളുടെ ഭംഗി ശ്രദ്ധിയ്ക്കാതിരുന്നിട്ടുണ്ടാവില്ല. അതേ ട്യൂലിപ് പൂക്കളുടെ ഭംഗി തേടിയാണ് ഞങ്ങളുടെ ആംസ്റ്റർഡാം യാത്ര തുടങ്ങിയത്.

ഷിപ്പോൾ എയർപോർട്ടിനടുത്തു  നിന്നു തന്നെ ക്യൂകെൻഹോഫിലേയ്ക്ക് ബസ്സ് കിട്ടും. ബസ്സിനും ഗാർഡനിലേയ്ക്ക് പ്രവേശിക്കുന്നതിനും ഒക്കെയുള്ള ടിക്കറ്റുകൾ ഞങ്ങൾ എല്ലാവരും തന്നെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. അൽപനേരം കാത്തുനിന്ന ശേഷം ഞങ്ങളുടെ ഊഴമായി. എല്ലാവരും ബസ്സിൽ കയറിപ്പറ്റി. പൊതുവേ ഇവിടങ്ങളിലെ ബസ്സുകളിൽ നിന്നുള്ള യാത്ര പതിവില്ല. ഇത്തവണ പക്ഷേ ബസ്സിൽ തിരക്കായതിനാൽ എല്ലാവർക്കും സീറ്റ് കിട്ടിയില്ല.ചിലരൊക്കെ നിന്നും മറ്റുള്ളവർ ഇരുന്നും യാത്ര തുടങ്ങി.

വർണശബളം
ചുരുങ്ങിയ സമയം കൊണ്ട് അമൃത നോർവെയിലെ ജീവിതത്തെപറ്റിയും തണുപ്പിനെ പറ്റിയുമൊക്കെ പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ഒരു ബന്ധുവിനെ കണ്ട സന്തോഷമായിരുന്നു രണ്ടു പേർക്കും. വിശേഷങ്ങൾ പരസ്പരം കൈമാറി, പുറത്തെ കാഴ്ചകൾ ഒക്കെ കണ്ട് ഞങ്ങളിരുന്നു. അധികം വൈകാതെ ഞങ്ങൾ ലക്ഷ്യത്തിലെത്തി. ബസ്സിൽ നിന്നിറങ്ങി പൂന്തോട്ടത്തിന്റെ കവാടത്തിലെത്തി. ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഉള്ളിൽ കയറി.

ലോകത്തിലെത്തന്നെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നായ ക്യൂകെൻഹോഫ് 32 ഹെക്റ്ററിൽ പരന്നു നിൽക്കുന്നു. 70 ലക്ഷത്തോളം പൂക്കളാണ് ഇവിടെ  എല്ലാ കൊല്ലവും വളർത്തുന്നത്. വസന്തകാലത്ത് ഏകദേശം ഒന്നര മാസത്തോളം മാത്രം പൊതു ജനങ്ങൾക്കായ് തുറക്കുന്ന ഈ പുഷ്പവിരുന്ന് ആസ്വദിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.

അല്പം ചരിത്രം:

പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്യൂകെൻഹോഫിന്റെ തുടക്കം. ജാക്വിലിൻ ഓഫ് ബ്രാവിയ എന്നറിയപ്പെട്ടിരുന്ന പ്രഭ്വിയുടെ അടുക്കളയിലേക്കുള്ള പഴങ്ങളും പച്ചക്കറികളും ഒക്കെ ഈ പ്രദേശത്തു നിന്നുമായിരുന്നു ശേഖരിച്ചിരുന്നത്. 1641ലാണ് ക്യൂകെൻഹോഫ് കോട്ട പണിയപ്പെടുന്നതും ക്രമേണ 200 ഹെക്ടറോളം വരുന്ന വിസ്തൃതിയിലേക്ക് അതിൻ്റെ പരിസരം വികസിക്കുന്നതും. 1857ൽ ഡച്ച് ആർക്കിടെക്ട് ആയ യാൻ ഡേവിഡ് സോക്കർ (Jan David Zocher) അദ്ദേഹത്തിന്റെ മകനായ ലൂയി പോൾ സോക്കർ (Louis Paul Zocher) എന്നിവർ കോട്ടയിലെ പൂന്തോട്ടത്തെ ഇംഗ്ലീഷ് മാതൃകയിൽ പുനരാവിഷ്കരിച്ചു. ആ തോട്ടമാണ് ഇന്നത്തെ ക്യൂകെൻഹോഫിന്റെ അടിത്തറ.

1949-ൽ 20 പേരടങ്ങുന്ന പൂക്കൃഷിക്കാരുടെ ഒരു കൂട്ടം ക്യൂകെൻഹോഫിൽ ഒരു വസന്തകാല പുഷ്പപദർശനം നടത്തുന്നതിനുള്ള ആശയം കൊണ്ടു വന്നു. അതാണ് ക്യൂകെൻഹോഫ് എന്ന വസന്തകാല പൂന്തോട്ടത്തിന്റെ പിറവി. 1950ൽ ആദ്യമായി പൊതുജനത്തിനായി തുറന്നു കൊടുത്ത ക്യൂകെൻഹോഫ് ഒരു വൻ വിജയമായിരുന്നു. ആദ്യത്തെ കൊല്ലം തന്നെ 2360000 ആളുകൾ ഈ പൂന്തോട്ടം സന്ദർശിച്ചുവത്രെ! 2018  ക്യൂകെൻഹോഫ് വസന്തകാല പ്രദർശനത്തിന്റെ 69ആം കൊല്ലമാണ്. പൂക്കളിലെ പ്രണയം (romance in flowers) ആണ് ഇക്കൊല്ലത്തെ പ്രദർശനത്തിന്റെ പ്രമേയം. (വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ)

കേവലം എട്ടാഴ്ച നീണ്ടു നിൽക്കുന്ന ഈ പുഷ്‌പോത്സവം ഡച്ച് ഉദ്യാനകലയുടെ മകുടോദാഹരണമാണ്. ഏതാണ്ട് നൂറോളം കമ്പനികൾ ഈ മേളയിൽ പങ്കുചേരുന്നു. 500-ഓളം പൂകൃഷിക്കാർ തങ്ങളുടെ കൈയ്യിലെ നാനാവിധ പൂക്കളും പൂച്ചട്ടികളും കൊണ്ട് 20ലധികം ആകർഷകവും വ്യത്യസ്തവുമായ പുഷ്പപ്രദർശനം നടത്തുന്നു.  ഡച്ച്  ഉദ്യാനകലയുടെ ഭാഗമായ പലതരം പൂക്കളും പൂച്ചെടികളും അവയുടെ കിഴങ്ങുകളുമൊക്കെ കാണുവാൻ ഇതിലും നല്ലൊരവസരം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

പൂക്കൾ...ട്യൂലിപ് പൂക്കൾ...
കവാടം കടന്ന് അകത്ത് എത്തിയതും വിവിധ നിറത്തിലുള്ള ട്യൂലിപ് പൂക്കളുടെ നിരകൾ കണ്ടു തുടങ്ങി. എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ ട്യൂലിപ് മാത്രം എന്ന് പറയാവുന്ന ഒരവസ്ഥ. കവാടത്തിനടുത്തു തന്നെ പരമ്പരാഗത വേഷം ധരിച്ച ഒരു പൂക്കാരി നിൽക്കുന്നുണ്ട്. വേണമെങ്കിൽ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാം. ചിലരൊക്കെ അവരുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു. അധികം വൈകാതെ ഞങ്ങൾ ട്യൂലിപ് പൂക്കളുടെ വർണ്ണലോകത്തിൽ അലിഞ്ഞു ചേർന്നു.

പാശ്ചാത്യരുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് അവർക്ക് ജീവിതം ആസ്വദിക്കാൻ അറിയാം എന്നതാണ്.  അതിന്റെ ലാഞ്ഛനകൾ ഇവിടെയും കണ്ടു. എങ്ങും ഉത്സവപ്രതീതി. ഉദ്യാനത്തിന്റെ പ്രവേശന കവാടത്തിൽ നിന്നധികം ദൂരെ അല്ലാതെ ഒരു സംഗീതോപകരണം കണ്ടു. ഒരു പ്രത്യേക തരം കാർഡ് ഉപയോഗിച്ച് പാട്ടുകൾ പാടുന്ന ഒരു ഓർഗൻ. അതിൻ്റെ സംഗീതവും പ്രവർത്തനവും കുളിച്ചു നേരം നോക്കി നിന്ന് ഞങ്ങൾ നടന്നകന്നു..


പാതയ്ക്കിരുവശവും ട്യൂലിപ് തൈകൾ (ബൾബുകൾ) നിരനിരയായ് നട്ടു പിടിപ്പിച്ചിരിക്കുന്നു. ഓരോ തരം പൂക്കൾക്കും പ്രത്യേക പേരുകളുണ്ടെന്നു പറയേണ്ടതില്ലല്ലോ. പലപല നിറങ്ങളിലും ഭാവങ്ങളിലും ഉള്ള പൂക്കൾ. ഇക്കൊല്ലത്തെ കഠിനശൈത്യം മൂലം പൂക്കളൊക്കെ വിരിഞ്ഞു തുടങ്ങാറായതേയുള്ളു. അതിനാൽ ഉദ്യാനത്തെ അതിൻ്റെ മികവിൽ കാണാൻ സാധിച്ചില്ല.

ഞങ്ങൾ 
എന്നാലും ചുറ്റിനും പൂത്തു നിൽക്കുന്ന പൂക്കൾ ഒരു മായാലോകത്തിൻ്റെ പ്രതീതി ഉളവാക്കി... മനുഷ്യന് സന്തോഷിക്കാൻ ഒരു പൂവിനെ കണ്ടാൽ മതി എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. പല തരം പൂക്കളെ കണ്ടും ഫോട്ടോ എടുത്തും ഞങ്ങൾ ഉദ്യാനത്തിലൂടെ നടന്നുകൊണ്ടിരുന്നു. അവിടെയുടനീളം വിനോദനത്തിനും വിശ്രമത്തിനുമുള്ള പലതുമുണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ പ്രത്യേക സ്ഥലങ്ങളും പ്രോപ്പുകളും കുട്ടികൾക്ക് കളിയ്ക്കാൻ സ്ഥലവും ഒക്കെയായി  ശരിക്കും ഒരു ഉത്സവപ്രതീതി.

ഇതിനിടയിൽ ഒരിടത്ത് പരമ്പരാഗത രീതിയിൽ നൃത്തം ചെയ്യുന്ന ചിലരെ കാണികൾ കയ്യടിച്ചും കൂടെപ്പാടിയും ആടിയും ഒക്കെ പ്രോത്സാഹിപ്പിക്കുന്നു. വേറൊരിടത്ത് കുട്ടികൾക്കായി മാജിക് ഷോ, പഴയ കാലത്തെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ചില സ്റ്റാളുകൾ, പല പല വേഷം കെട്ടി നടക്കുന്നവർ, എന്നിങ്ങനെ ആകെ വിസ്മയകരമായ ഒരു ലോകമായിരുന്നു അവിടം.

കാറ്റാടി യന്ത്രവും ശൂന്യമായ പാടവും 
ഉദ്യാനത്തിന്റെ ഒരറ്റത്തു ഒരു കാറ്റാടിയാത്രമുണ്ട്. അതിൻ്റെ മുകളിൽ കയറിയാലാണ് സിൽസിലയിലെ ട്യൂലിപ് പാടം കാണുക. ഏറെ ആകാംക്ഷയോടെ അതിനു മുകളിൽ കയറിയ ഞങ്ങൾക്ക് നിരാശയായിരുന്നു ലഭിച്ചത്. ഒറ്റ പൂ പോലും കാണാനില്ല. ഉഴുതിട്ട ശൂന്യമായ മൺപാടം മാത്രം! സാധാരണ ആ സമയമാകുമ്പോഴേയ്ക്കും പാടം പൂക്കളാൽ പൂത്തുലഞ്ഞു നിൽക്കേണ്ടതാണ്.  പക്ഷേ ഇത്തവണ വേണ്ടപോലെ ചൂടും വെയിലും ഇല്ലാതിരുന്നതിനാൽ പൂക്കളൊന്നും വിരിഞ്ഞില്ല. തൈകൾ പോലും മുളച്ചു വരുന്നേയുണ്ടായിരുന്നുള്ളു എന്ന് തോന്നുന്നു. (പിന്നെയും ഏകദേശം രണ്ടാഴ്ച്ച കഴിഞ്ഞാണ് ആ പാടം ട്യൂലിപ് പൂക്കളുടെ വസന്തം തീർത്തതെന്നു തോന്നുന്നു)

ചില കാര്യങ്ങൾ അങ്ങനെയാണ് - നാം വിചാരിക്കുന്ന പോലെയൊന്നും നടക്കുകയില്ല. മനസ്സിനെ അങ്ങനെ സമാധാനിപ്പിച്ചു. വേറൊന്നും പ്രത്യേകിച്ചു ചെയ്യാനില്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന കാറ്റാടി യന്ത്രത്തെക്കുറിച്ചു  കൂടുതൽ അറിയാൻ ശ്രമിച്ചു. സമുദ്രനിരപ്പിനും താഴെ സ്ഥിതി ചെയ്യുന്നതായതിനാൽ നെദർലാൻഡിൽ കനാലുകൾ  വളരെ പ്രധാനപ്പെട്ടതാണ്. അവയിലെ ജലനിരപ്പ് നിയന്ത്രിച്ചു കൊണ്ടാണ് രാജ്യം വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷനേടുന്നത്. കാറ്റാടി യന്ത്രങ്ങളാണ് അതിനു സഹായിക്കുന്നത്. (അതേക്കുറിച്ചു വിശദമായി പിന്നീടെഴുതാം എന്ന് കരുതുന്നു)

ഒറ്റനോട്ടത്തിൽ അത്ര വലുതല്ല എന്ന് തോന്നുമെങ്കിലും വളരെ വലിയ ഒരു കാറ്റാടി യന്ത്രമായിരുന്നു അത്. കാറ്റിന്റെ ഗതി അനുസരിച്ചു അതിന്റെ സ്ഥാനം മാറ്റാനുള്ള സംവിധാനമുണ്ട്. അയാൾ അതിന്റെ സവിഷേതകൾ പറയുന്നത് കേട്ട് കുറച്ചു നേരം അവിടെ നിന്നു. പിന്നെ പതുക്കെ തിരിച്ചിറങ്ങി.

വേറിട്ട കാഴ്ചകൾ 
വീണ്ടും നടത്തം, ഫോട്ടോ എടുക്കൽ, പുൽത്തകിടിയിൽ ഇരുന്ന് അല്പം വിശ്രമം തുടങ്ങിയവ ഒക്കെ കഴിഞ്ഞു പതുക്കെ മടക്കയാത്രയ്‌ക്കൊരുങ്ങി. ഇതിനിടയിൽ ഗ്ലാസ് ഹൌസ്സിൽ കയറി എണ്ണമില്ലാത്തതെന്ന പോലെ ട്യൂലിപ് പൂക്കളുടെ വിവിധ തരങ്ങൾ കണ്ടു. നിറങ്ങളുടെ ഒരു വിസ്ഫോടനമായിരുന്നു അത്. മനസ്സിൽ കുട്ടിക്കാലത്തെങ്ങോ അനുഭവിച്ചു മറന്ന ഒരു പ്രത്യേക സന്തോഷവും കൗതുകവും നിറഞ്ഞു പൊന്തി...

സാവധാനം പുറത്തിറങ്ങി ബസ്സിൽ കയറി ഷിപോൾ എയർപോർട്ടിൽ തിരിച്ചെത്തി. ലഗേജ്‌ജ് റൂമിൽ നിന്നും ബാഗുകൾ എടുത്ത് യൂട്രക്റ്റിൽ - രാജേഷിന്റെ വീട്ടിലേയ്ക്ക് - യാത്രയായി. പൂക്കളുടെ അനിർവ്വചനീയമായ മനോഹാരിതയും സൗഹൃദവും സ്നേഹവും ഒക്കെക്കൂടി  അവിസ്മരണീയമാക്കിയ ആ ദിവസം ഇന്നും എന്റെ ഹൃദയത്തിൽ സന്തോഷത്തിന്റെ അലയടികൾ ഉയർത്തുന്നു.

(തുടരും...
   

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം