ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ മുത്തശ്ശന്‍

ആമുഖം: കുറേക്കാലം മുന്‍പ് ഏറ്റവും വേണ്ടപ്പെട്ട ഒരു ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. അവിടുത്തെ പേരക്കുട്ടികള്‍ മുത്തശ്ശന്റെ പിറന്നാള്‍ കൊണ്ടാടുന്നതിന് എത്ര ഉത്സാഹത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്തതെന്നോ! അതു കണ്ടപ്പോള്‍, കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന ഓര്‍മ്മകള്‍ അക്ഷരങ്ങളായി പ്രവഹിക്കുകയായിരുന്നു.

ആശകളാല്‍ പൂരിതമാണ് ജീവിതം. പല പല ആശകളും ആശാഭംഗങ്ങളും ഇല്ലാത്ത ജീവിതത്തിന് ഒരു നിറപ്പകിട്ടില്ല. പൊതുവേ ജീവിതത്തില്‍ അത്രയധികം നിരാശകളൊന്നും തോന്നാത്ത എനിക്കു പക്ഷേ ഒരു കാര്യത്തില്‍ മാത്രം വലിയ സങ്കടവും നിരാശയുമാണ്‌. എന്താണെന്നാവും, അല്ലേ? പറയാം!

കുട്ടിക്കാലത്ത്, അതായത് കഥകളും മറ്റും വായിച്ചു തുടങ്ങിയ കാലത്ത്, എന്നെ ഏറ്റവും ദു:ഖിപ്പിച്ചിട്ടുള്ള സത്യമാണ് ആ കഥകളില്‍ പറയുന്ന പോലെ കുട്ടിക്കാലത്തെ സുഹൃത്തായിരിക്കാന്‍ മുത്തശ്ശന്‍ ഇല്ലല്ലോ എന്നത്. എന്റെ അച്ഛന്റെ അച്ഛനെയോ അമ്മയുടെ അച്ഛനെയോ ഞാന്‍ കണ്ടിട്ടില്ല. അമ്മാത്തെ മുത്തശ്ശന്‍ (അമ്മയുടെ അച്ഛന്‍) എന്റെ അമ്മയുടെ കുട്ടിക്കാലത്തു തന്നെ അതിദാരുണമായി കൊല്ലപ്പെടുകയാണുണ്ടായത്രേ! അദ്ദേഹം മരിക്കുമ്പോള്‍ തീരെ കുഞ്ഞായിരുന്ന എന്റെ ചെറിയമ്മാമനു അദ്ദേഹത്തെ ഒരുപക്ഷേ ഓര്‍മ പോലും കാണില്ല. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല താനും - അമ്മയ്ക്ക് വിഷമമാവണ്ട എന്നു കരുതി ഞങ്ങള്‍ ആരും ആ വിഷയം തന്നെ സംസാരിക്കാറില്ലായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഇത്രയൊക്കെയേ എനിക്ക് ഇന്നും അറിയൂ... ചരിത്രം തിരഞ്ഞു പോയാല്‍ ഒരു പക്ഷേ പലതും അറിയുമായിരിക്കും - അതില്‍ പല വേദനിപ്പിക്കുന്ന സത്യങ്ങളും കണ്ടേക്കാം. ഇപ്പോള്‍ നിലവിലുള്ള ഈ ശാന്തത നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ ചികയാതിരിക്കുന്നതാണ് നല്ലതെന്നും തോന്നുന്നു...

എന്നാല്‍ ഇല്ലത്തെ മുത്തശ്ശനെക്കുറിച്ച് (അച്ഛന്റെ അച്ഛന്‍) ഞാന്‍ ചെറുപ്പം മുതലേ കേട്ട് വളര്‍ന്നതാണ്. അച്ഛന്‍ പലപ്പോഴും അദ്ദേഹത്തെക്കുറിച്ച് പറയുമായിരുന്നു - ഭയഭക്തി ബഹുമാനത്തോടെ! എങ്കിലും എന്റെ മനസ്സില്‍ മുത്തശ്ശന്‍ ഒരു കാലം വരെ അച്ഛന്റെ മുറിയിലെ ഫോട്ടോയിലെ നിറസാന്നിദ്ധ്യം മാത്രമായിരുന്നു - മുത്തശ്ശന്റെ വിശേഷേണയുള്ള സ്നേഹം എനിക്കും കൂടി പകര്‍ന്നു തരാന്‍ നില്‍ക്കാതെ അദ്ദേഹം യാത്രയായതില്‍ ചെറിയൊരു പരിഭവവും എന്റെ കുഞ്ഞുമനസ്സില്‍ ഉറഞ്ഞുകൂടിയിരുന്നോ? അറിയില്ല. എന്തായാലും ഏടത്തിയുടെ മനസ്സില്‍ മങ്ങിയ നിറത്തിലാണെങ്കിലും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ കല്‍ക്കണ്ട കഷ്ണങ്ങളായി മധുരിച്ചു നില്‍ക്കുന്നുണ്ട് എന്നറിഞ്ഞ നാള്‍ മുതല്‍ ആ കല്‍ക്കണ്ടത്തിന്റെ ഒരു തരിയെങ്കിലും എനിക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയിട്ടുണ്ട് - ഒരിക്കലും നടക്കില്ലെന്ന് അറിഞ്ഞിട്ടും ഒരു വ്യാമോഹം!

കാലക്രമേണെ മുത്തശ്ശന്‍ എന്റെ മനസ്സില്‍ വലിയൊരു സ്ഥാനമലങ്കരിക്കാന്‍ തുടങ്ങി. അദ്ദേഹം മരിച്ചിട്ടിപ്പോള്‍ നാല് പതിറ്റാണ്ടായിക്കാണും. എന്നാല്‍ ഇന്നും മുത്തശ്ശനെക്കുറിച്ച് പറയുമ്പോള്‍ അച്ഛന്റെ വികാരങ്ങള്‍ എത്ര ശക്തമാണെന്നോ! അച്ഛന്‍ മുത്തശ്ശനെക്കുറിച്ച് പറയുന്നതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മ എന്താണെന്നോ? മുത്തശ്ശന്റെ വസ്ത്രങ്ങള്‍ കണ്ടുപിടിക്കാന്‍ അച്ഛന്‍ ചെയ്തിരുന്നത് അവ മണത്തു നോക്കുകയായിരുന്നുവത്രേ! അതില്‍ എന്താണ് ഇത്ര പ്രത്യേകത എന്നാവും! സാധാരണ എല്ലാവരുടെയും വിയര്‍പ്പിന് ദുര്‍ഗന്ധമല്ലേ ഉണ്ടാവുക? മുത്തശ്ശന്റെ വിയര്‍പ്പിന് എന്നും അപൂര്‍വമായ ഒരു സുഗന്ധമായിരുന്നുവത്രേ! എന്റെ ഭാവനയില്‍ ഞാന്‍ ആ സുഗന്ധം എത്ര തവണ നുകര്‍ന്നിരിക്കുന്നു. ഒരേ സമയം പരിചിതവും എന്നാല്‍ നിഗൂഢവുമായ ഒരു സുഗന്ധം!!!

ഇത് പോലെ മുത്തശ്ശനെക്കുറിച്ച് അച്ഛന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അനവധിയാണ്. കൌമാരകാലത്തിലാവണം മുത്തശ്ശനോട് എനിക്ക് ഒരല്പം പരിഭവം ഉള്ളില്‍ തോന്നിയിട്ടുള്ളത്. കാരണം വേറൊന്നുമല്ല, അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും അച്ഛനെ പഠിക്കാന്‍ വിടാതെ തറവാട്ടുകാര്യങ്ങള്‍ നോക്കാന്‍ പിടിച്ചു നിര്‍ത്തിയതിന്. അച്ഛന്‍റെ ഏട്ടനും അനിയന്മാരുമൊക്കെ പഠിക്കാനും അതിനു ശേഷം ഉദ്യോഗവും തേടിപ്പോയപ്പോള്‍ അച്ഛന്‍ മാത്രം തറവാടിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ബന്ധിക്കപ്പെട്ടു എന്ന തോന്നല്‍ ശക്തമായപ്പോഴാവണം ആ വ്യര്‍ത്ഥചിന്ത എന്നില്‍ മുളച്ചത്. പണത്തിനു പലപ്പോഴും ബുദ്ധിമുട്ട് തോന്നിയിരുന്നപ്പോഴാണ് അച്ഛനും ജോലിയുണ്ടായിരുന്നെങ്കില്‍ ഈ പ്രാരാബ്ധമൊന്നും ഉണ്ടാവില്ലായിരുന്നല്ലോ എന്ന് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ഏത് സ്കൂളിലും കോളേജിലും പഠിച്ചാലും കിട്ടാത്തത്ര വലിയ അറിവും ഗുരുത്വവും ജീവിതദര്‍ശനവുമാണ് അച്ഛന് മുത്തശ്ശന്‍ വഴി പകര്‍ന്നു കിട്ടിയത് എന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഞാന്‍ എത്ര ബാലിശമായാണ് ചിന്തിച്ചിരുന്നത് എന്ന്‍ മനസ്സിലായി. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടങ്ങളില്‍ പോലും മുത്തശ്ശന്‍ കൈവിടാതെ മുറുക്കെപ്പിടിച്ച സത്യധര്‍മ്മ ബോധങ്ങള്‍ ഇന്ന് അച്ഛനും മുറുകെ പിടിക്കുന്നത് കാണുമ്പോഴാണ് പൈതൃകം, പാരമ്പര്യം എന്ന വാക്കുകളുടെ യഥാര്‍ത്ഥ അര്‍ഥം ഞാന്‍ മനസ്സിലാക്കുന്നത്.

ഇത്രയൊക്കെ മുത്തശ്ശനെക്കുറിച്ച് പറയാന്‍ എന്ത് എന്നാവും, അല്ലേ? ഇതൊക്കെ ഏത് പേരക്കുട്ടിക്കും തന്റെ പിതാമഹനെക്കുറിച്ച് എഴുതാന്‍ കഴിയുമായിരിക്കും. എന്നാല്‍ അങ്ങനെയല്ല. കുടുംബത്തിനു വേണ്ടി ചെയ്തതിലുപരി സമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം വളരെയധികം വിഷമങ്ങള്‍ നിറഞ്ഞതായിരുന്നു. നമ്പൂതിരി സമുദായത്തില്‍ മാറ്റത്തിന്റെ അലയടികള്‍ ഉയര്‍ന്നു വന്ന ആ കാലത്തില്‍ അദ്ദേഹത്തെ ഒരു യാഥാസ്ഥിതികനായ നമ്പൂതിരിയായാണ്‌ ചിത്രീകരിച്ചു കണ്ടിട്ടുള്ളത് - അയിത്തം, ശുദ്ധം തുടങ്ങിയ ആചാരങ്ങള്‍ക്കെതിരെ അദ്ദേഹം ഒന്നും പറഞ്ഞില്ല എന്നതാവാം കാരണം. അതിനാല്‍ തന്നെ ഞങ്ങളുടെ നാട്ടില്‍ അദ്ദേഹം തുടങ്ങിവെച്ച വിപ്ലവാത്മകമായ പല കാര്യങ്ങളെക്കുറിച്ചും ഇന്ന്‍ ഞങ്ങളുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് പോലും അറിയില്ല എന്നതാണ് ദു:ഖ സത്യം! വലിയ ആദര്‍ശവും ദീനാനുകമ്പയും പ്രസംഗിച്ചു നടന്നവര്‍ ചെയ്തതിനേക്കാള്‍ നല്ല കാര്യങ്ങള്‍ അദ്ദേഹം നിശ്ശബ്ദം ചെയ്തിരുന്നു എന്ന അറിവ് എന്നെ അദ്ഭുതപ്പെടുത്തുന്നു.

മുത്തശ്ശന്റെ ജോലി എന്തായിരുന്നു എന്ന്‍ ചെറുപ്പത്തില്‍ അച്ഛനും അറിയില്ലായിരുന്നു. മുത്തശ്ശന്റെ വലം കൈയ്യായിരുന്ന ആളോട് ചോദിച്ചപ്പോള്‍ - "ഇബ്ടുന്നേ, ഇബ്ടുന്നിന്റെ അച്ഛന്‍ അസ്സസ്സര്‍ ആണ് - തുക്കിടി സായ് വ് കൊല്ലാന്‍ വിധിച്ച ആളെപ്പോലും വിട്ടയക്കാനുള്ള അധികാരമുള്ളയാള്‍" എന്നാണ് മറുപടി കിട്ടിയത് പോലും. ബ്രിട്ടീഷ്‌ ഭരണകാലത്ത് അസ്സസ്സര്‍ എന്നൊരു പദവിയുണ്ടായിരുന്നത്രെ! വളരെയധികം അധികാരമുള്ള ഒരു പദവിയായിരുന്നത്രേ അത്. സമൂഹത്തിലെ നീതിമാന്മാരായ വ്യക്തികളെയാണ് പോലും അതിനായി തിരഞ്ഞെടുത്തിരുന്നത്. ഇന്നത്തെ ജഡ്ജിയെപ്പോലെയുള്ള ഒരു സ്ഥാനമാണ് അതെന്നാണ്‌ എന്റെ എളിയ അറിവ്! (ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല). ഇത് കൂടാതെ പെരിന്തല്‍മണ്ണ സഹകരണ ബാങ്ക്, ആനമങ്ങാട് സര്‍വീസ് ബാങ്ക് തുടങ്ങിയ അക്കാലത്തെ സാമ്പത്തിക സ്ഥാപനങ്ങളുടെ ഫൌണ്ടര്‍ ഡയറക്ടര്‍, ഡയറക്ടര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ കുറേകാലം അദ്ദേഹം വഹിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞിട്ടുള്ളത്.

വായനശാലകള്‍ പോലെയുള്ള പൊതു ഇടങ്ങള്‍ ഒട്ടും പ്രചാരമില്ലാതിരുന്ന അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ വായനശാല തുടങ്ങിയതും മുത്തശ്ശനാണ്. ഒരാഴ്ച്ചത്തെ പേപ്പര്‍ ഒന്നിച്ചാണ് അന്നൊക്കെ ടൌണില്‍ നിന്നും എത്തിയിരുന്നത്. അദ്ദേഹം അത് വായിക്കുകയും, ശേഷം വായനശാലയില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഹോം ലൈബ്രറി എന്ന ആശയം ഇല്ലാതിരുന്ന അക്കാലത്തും മുത്തശ്ശന്‍റെ ശേഖരത്തില്‍ കുറെ പുസ്തകങ്ങള്‍ - സംസ്കൃതത്തിലും മലയാളത്തിലും - ഉണ്ടായിരുന്നു. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, കാളിദാസന്‍, കേരളവര്‍മ്മ തുടങ്ങിയവരുടെ ക്ലാസിക്ക് പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു. പലപ്പോഴും അവ വായിപ്പിച്ചും വ്യാഖ്യാനിച്ചു കൊടുത്തും  സ്വന്തം മക്കളില്‍ വായനാശീലം വളര്‍ത്താന്‍ അദ്ദേഹം പ്രത്യേക താല്പര്യമെടുത്തിരുന്നു എന്നും അച്ഛനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അതല്ലാതെ പുസ്തകങ്ങള്‍ എന്ന് പറയാന്‍ കാര്യമായി ഒന്നും അന്നില്ലായിരുന്നുവത്രേ! പിന്നീട് വായനശാലകള്‍ കൂടുതല്‍ ജനകീയവും സാധാരണവും ആയതോടെ മുത്തശ്ശന്‍ തുടങ്ങിയ വായനശാല അവിടെ നിന്ന് സ്ഥാനം മാറുകയും പതുക്കെപ്പതുക്കെ വായനശാലയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് വിസ്മൃതിയിലാവുകയും ചെയ്തു.

ഞങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി ഒരു കലാസമിതി രൂപികരിച്ചപ്പോള്‍ അതിന്റെ തലപ്പത്തുണ്ടായിരുന്നതും വേറാരുമല്ല - മുത്തശ്ശന്‍ തന്നെയാണ്. കലയ്ക്കും അദ്ദേഹം സജീവമായി പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും കലാസമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു എന്നുമൊക്കെ ഞാന്‍ അറിഞ്ഞത് ഈയിടെയാണ് -  ഞങ്ങളുടെ ഗ്രാമമാസികയില്‍ നാട്ടിലെ അഭിവന്ദ്യനായ ഒരു മാഷ്‌ എഴുതിയ കലാസമിതി പ്രവര്‍ത്തനാവലോകന ലേഖനത്തില്‍ നിന്നാണ് ഈ അറിവ് എനിക്ക് ലഭിച്ചത്.

തികഞ്ഞ ദൈവഭക്തനും വിശ്വാസിയുമായിരുന്ന അദ്ദേഹം മറ്റു മതങ്ങളെയും മതസ്ഥരേയും മാനിച്ചിരുന്നു. ഇന്ന്‍ ഞങ്ങളുടെ നാട്ടിലുള്ള മദ്റസ നില്‍ക്കുന്ന സ്ഥലം അദ്ദേഹം സംഭാവന ചെയ്തതാണത്രേ! അദ്ദേഹത്തിന്റെ കാര്യസ്ഥന്റെ സ്ഥാനം വഹിച്ചിരുന്നതും ഒരു മുസല്‍മാനായിരുന്നു. അമ്പലത്തിലെ ഉത്സവത്തിന് കാവടി എഴുന്നള്ളിച്ചു മുത്തശ്ശന്‍ ഇല്ലത്ത് നിന്നും പോകുമ്പോള്‍ കൂടെ നടക്കുമായിരുന്ന ആ കാര്യസ്ഥന്റെ കഥ അയ്യപ്പന്‍റെയും വാവരുടെയും കഥയാണ് എന്നെ ഓര്‍മിപ്പിച്ചത്.

ഭൂസ്വത്ത് അത്യാവശ്യത്തിനുണ്ടായിരുന്ന അദ്ദേഹം പലപ്പോഴും നാട്ടിലെ പൊതു വഴികള്‍ക്കും മറ്റുമായി ധാരാളം സ്ഥലം വിട്ടു കൊടുത്തിട്ടുണ്ട്. ഇന്ന്‍ ആ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്കും അറിയില്ല അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ ഫലമാണ് സാമാന്യം വീതിയുള്ള റോഡുകളായി പരിണമിച്ചതെന്നുള്ള സത്യം!

ഞങ്ങളുടെ കുടുംബക്ഷേത്രമായ എരവിമംഗലം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായി ഏറെ കാലം (മരണം വരെ) സേവനമനുഷ്ഠിച്ച അദ്ദേഹം തികഞ്ഞ ഒരു ഭക്തനുമായിരുന്നു. ക്ഷേത്ര കാര്യങ്ങളില്‍ പാലിക്കേണ്ട നിഷ്കര്‍ഷകള്‍ കടുകിട തെറ്റിക്കാതെ കൊണ്ടുപോയിരുന്നതു കൊണ്ട് ഒരു പക്ഷേ ചിലരുടെയെങ്കിലും അപ്രീതിയും അദ്ദേഹം നേടിയിരിക്കാം. എന്നാലും തന്റെ മരണം വരെയും ഭഗവാനേയും സത്യത്തെയും അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. നിത്യവും ഭാഗവത പാരായണം നടത്തിയിരുന്ന, ഭക്തിയുടെ അനിര്‍വചനീയമായ ആനന്ദം അനുഭവിച്ചറിഞ്ഞ അദ്ദേഹത്തിന് മറിച്ചൊരു ചിന്ത വന്നെങ്കിലേ അദ്ഭുതമുള്ളൂ...

അക്കാലത്തെ പ്രമുഖരായ ഡോ. എം എസ് നായര്‍ , വക്കീലന്മാരായ കരുണാകര മേനോന്‍, രാഘവന്‍ നായര്‍  തുടങ്ങിയവരുമായി നല്ല ആത്മബന്ധമാണ് മുത്തശ്ശന് ഉണ്ടായിരുന്നത്. എന്നിരിക്കിലും ആ ബന്ധങ്ങള്‍ സ്വകാര്യ ലാഭത്തിനു വേണ്ടി ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ പോലും സത്യത്തിന്റെ ദുഷ്കരമായ പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അപ്പുറത്ത് അസത്യത്തിന്‍റെ എളുപ്പ വഴി മലര്‍ക്കെ തുറന്നു കിടക്കുന്നുണ്ടായിരുന്നുവെങ്കിലും... സത്യവും നീതിയും നാമമാത്രമായി ചുരുങ്ങിയ ഈ കാലത്ത് അദ്ദേഹത്തിന്റെ ഈ ധര്‍മബോധത്തെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ "സത്യം പരം ധീമഹി" എന്ന ഭാഗവത വചനം ജീവിതത്തില്‍ പ്രായോഗികമാക്കിയ അദ്ദേഹം ഇന്നും അച്ഛന് (അച്ഛനിലൂടെ ഞങ്ങള്‍ മക്കള്‍ക്കും) തെളിഞ്ഞു കത്തുന്ന നിറദീപമായി ജ്വലിച്ചു നില്‍ക്കുന്നു.

അസത്യത്തിനു പല മുഖങ്ങള്‍ ഉണ്ടാകും എന്നാല്‍ സത്യം ഒന്നേയുള്ളൂ - അതിനെ മുറുകെപ്പിടിച്ചോളൂ എന്ന്‍ സ്വന്തം ജീവിതത്തിലൂടെയാണ് മുത്തശ്ശന്‍ അച്ഛന് പഠിപ്പിച്ചു കൊടുത്തത്. അദ്ദേഹത്തിന്റെ നിഴല്‍ പറ്റി നടന്ന ഏതാനും കൊല്ലങ്ങള്‍ അച്ഛന് നല്‍കിയ വിദ്യാഭ്യാസം ഏത് മുന്തിയ യൂണിവേര്‍സിറ്റിയില്‍ നിന്ന്‍ എന്ത് ഡോക്ട്രേറ്റ് എടുക്കുന്നതിനെക്കാളും വലിയതാണ് എന്ന്‍ ഞാന്‍ തിരിച്ചറിയുന്നു. ജീവിതത്തിന്റെ സര്‍ട്ടിഫിക്കറ്റ് എന്നെങ്കിലും ആരെങ്കിലും കൊടുക്കുന്നെങ്കില്‍ അച്ഛന്‍ അതില്‍ നൂറില്‍ നൂറു മാര്‍ക്കും വാങ്ങി ഡിസ്റ്റിങ്ങ്ഷനോടെ പാസാവും എന്നതും മുത്തശ്ശന്റെ ട്രെയിനിങ്ങിന്റെ മഹത്വം തന്നെ!

കുട്ടിത്തം വിടാത്ത പ്രായത്തില്‍, വെറും 16 വയസ്സുള്ളപ്പോള്‍, അച്ഛന്റെ വധുവായി ഇല്ലത്തേക്ക് വന്ന്, ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവനും പരാതികൂടാതെ ഏറ്റെടുത്ത എന്റെ അമ്മയോട് മുത്തശ്ശന് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നുവെന്ന് അമ്മയുടെ വാക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. സ്നേഹ വാത്സല്യങ്ങള്‍ പ്രകടിപ്പിക്കാത്ത ഒരു കാലഘട്ടത്തില്‍, പ്രത്യേകിച്ചും പുത്രവധുക്കള്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന ആ കാലത്ത്, മുത്തശ്ശന്‍ അമ്മയ്ക്ക് നല്കിയത് വാത്സല്യത്തിന്‍റെ നിറവാണ്.

ഇനിയും പറയാനും അറിയാനും ഏറെയുണ്ട്. വിസ്താര ഭയത്താല്‍ അവയൊന്നും ഇവിടെ കുറിക്കുന്നില്ല. ചിലതെല്ലാം തികച്ചും വ്യക്തിപരമാണ് താനും. എന്നാലും മുത്തശ്ശന്റെ മരണത്തെക്കുറിച്ച് രണ്ടു വാക്ക് പറയാതെ വയ്യ. ഒരു വൈകുന്നേരം അദ്ദേഹം അച്ഛനെ അടുക്കല്‍ വിളിച്ച് തന്റെ താക്കോല്‍ക്കൂട്ടം ഏല്പിച്ചു - ഇനി ഒക്കെ നോക്കി നടത്തിക്കോളൂ എന്നു പറഞ്ഞ്. അന്ന് പതിവുപോലെ അത്താഴം കഴിച്ച് കിടക്കാന്‍ നേരത്ത് ഒരല്പം ഗംഗാജലവും സേവിച്ച്, കോടി മുണ്ടും ഉടുത്ത് അദ്ദേഹം ഉറങ്ങാന്‍ പോയി - നിത്യ ഉറക്കത്തിലേക്ക്!

മുന്‍പ് സൂചിപ്പിച്ച പോലെ പഴയ തലമുറയിലെ ചിലര്‍ക്ക് മാത്രം മുത്തശ്ശനെ അറിയാം. അവരുടെ എണ്ണം തുലോം കുറവാണ്. എന്റെ അച്ഛന്റെ തലമുറയില്‍ ഉള്ളവര്‍ക്കു പോലും ഇപ്പോള്‍ മുത്തശ്ശനെ ഓര്‍മ്മ കാണില്ല. അപ്പോള്‍ എന്റെ തലമുറയുടെ കാര്യം പറയാനുണ്ടോ? ഈ കുറിപ്പ് മുത്തശ്ശനോടുള്ള ആദരസൂചകം മാത്രമല്ല, ഒരു സാമൂഹ്യസേവകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അധികമാരും അറിയാത്ത ഒരു മുഖം കൂടി എല്ലാവര്ക്കും പരിചയപ്പെടുത്തലാണ്. ഇത്രയും മഹത്തായ പാരമ്പര്യത്തിലെ ഒരു ചെറിയ കണ്ണിയായ ഞാന്‍ അതെങ്കിലും ചെയ്തില്ലെങ്കില്‍ അനീതിയാവും.


കൂട്ടത്തില്‍ പറയട്ടെ... ഞങ്ങളുടെ നാട്ടിലെ വയോജനങ്ങള്‍ക്ക് വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ - അവരുടെ സായാഹ്നങ്ങള്‍ സുന്ദരമാക്കാന്‍, വിശേഷങ്ങള്‍ പങ്കു വെക്കാന്‍, - ഒരു സ്ഥലം വേണമെന്ന കൌണ്‍സിലറുടെ ആവശ്യപ്രകാരം അച്ഛന്‍ അവര്‍ക്ക് ഒരല്‍പം സ്ഥലം സൗജന്യമായി നല്‍കി - മുണ്ടേക്കാട് മനക്കല്‍ തുപ്പന്‍ നമ്പൂതിരിയുടെ സ്മരണയില്‍ എരവിമംഗലം ഗ്രാമത്തില്‍ ആ 'സൗഹൃദ ഭവനം' ഉയര്‍ന്നപ്പോള്‍ മുത്തശ്ശന്‍ കാഴ്ച്ചവെച്ച നിസ്വാര്‍ത്ഥത അച്ഛനിലൂടെ പുനര്‍ജനിക്കുകയായിരുന്നു എന്ന അറിവ് ഏറെ കൃതാര്‍ത്ഥത നല്‍കുന്നു. വാക്കുകളില്‍ കൂടിയാണെങ്കിലും മുത്തശ്ശനെ ഇത്രയെങ്കിലും അറിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യവും. ഒപ്പം ഉള്ളുരുകിയ പ്രാര്‍ത്ഥനയും - മുത്തശ്ശന്‍ നടന്ന പാത, ഇപ്പോള്‍ അച്ഛന്‍ നടക്കുന്ന പാത, അത് കഠിനമേറിയതാണെങ്കിലും, മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും ജീവിത യാത്രയില്‍ ആ പാത തന്നെ പിന്തുടരാനുള്ള ധൈര്യവും വിശ്വാസവും എന്നും കൂടെയുണ്ടാവണേ എന്ന ഒരു പ്രാര്‍ത്ഥന!


NB: കാലം കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മുത്തശ്ശനെ കിട്ടി - എന്നെ പ്രത്യേക വാത്സല്യത്തോടെയും സ്നേഹത്തോടെയും കണ്ട, എപ്പോഴും  പുഞ്ചിരിക്കുന്ന ഒരു സുന്ദരന്‍ മുത്തശ്ശന്‍. എന്റെ നീണ്ട മുടിയില്‍ വാത്സല്യപൂര്‍വ്വം വിരലോടിച്ചു എന്നിലെ കുട്ടിയെ ഉണര്‍ത്തിയ ആ മുത്തശ്ശനെപ്പറ്റി പിന്നീടൊരിക്കല്‍ പറയാം :)



Comments

മുത്തശ്ശനേക്കുറിച്ചുള്ള നിറവുള്ള ഓർമ്മകൾ !!!!!

കുറച്ചൂടി വിസ്തരിക്കാമായിരുന്നു എന്ന് തോന്നി.ഭാവുകങ്ങൾ!!!!
Nisha said…
നന്ദി സുധി, വായനയ്ക്കും അഭിപ്രായത്തിനും.
ഓര്‍മ്മകള്‍ എന്നിതിനെ പറയാമോ എന്നറിയില്ല. കേട്ടുപരിചയം മാത്രമുള്ള ഒരാളെ മനസ്സില്‍ വരച്ചെടുത്തത് വാക്കുകളിലൂടെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം. അത്രതന്നെ!
ajith said…
നമ്മുടെ ചെറുമക്കൾക്ക് നമ്മെപ്പറ്റി പറയാൻ ഇത്തരം ഓർമ്മകൾ കൊടുക്കാൻ നമുക്കും കഴിയട്ടെ
ചെറുമകളുടെ അനുസ്മരണം നന്നായി
Nisha said…
ഇതിന്റെ ചെറിയൊരംശമെങ്കിലും ചെയ്യാനായാല്‍ കൃതാര്‍ത്ഥയായി. നന്ദി അജിത്തേട്ടാ...വായനയ്ക്കും അഭിപ്രായത്തിനും
Nisha said…
നന്ദി റോസിലി...
Aarsha Abhilash said…
എനിക്കും അമ്മമുത്തശ്ശന്‍ എന്ന ഭാഗ്യം ഉണ്ടായില്ല. പക്ഷെ അച്ഛന്റെ അച്ഛന്‍ -അപ്പൂപ്പന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന അദ്ദേഹത്തിന്‍റെ സ്നേഹം കുറെയേറെ അനുഭവിക്കാന്‍ ഭാഗ്യം കിട്ടി... വായിച്ചപ്പോള്‍ അപ്പൂപ്പനെ കുറിച്ച് എഴുതണം എന്നും തോന്നി...
നല്ലോര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ.
അജിത്തെട്ടന്‍ പറഞ്ഞത് കൂട്ടി ചേര്‍ക്കുന്നു - നമ്മുടെ മക്കള്‍ക്ക് നല്ല മുത്തശ്ശന്മാരും മുത്തശ്ശിമാരും ഓര്‍മ്മകള്‍ കിട്ടാന്‍ ഭാഗ്യമുണ്ടാകട്ടെ - നമ്മുടെ പേരക്കുട്ടികള്‍ക്ക് നമ്മളെ കുറിച്ച് ഇതിലോരംശം സ്നേഹ ഓര്‍മ്മ ഉണ്ടാകാന്‍ നമുക്ക് ഭാഗ്യം ഉണ്ടാകട്ടെ
Shaheem Ayikar said…

ചെറു മകളുടെ എഴുത്തിലൂടെ ഞങ്ങൾ അറിഞ്ഞ ഈ മുത്തച്ഛന്റെ ചരിത്ര കഥ വളരെ ഹൃദ്യം ... ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ.
vijin manjeri said…
ആ നന്മയുടെ പാരമ്പര്യം തലമുറകളിലേക്ക് വ്യാപിക്കട്ടെ , കുറച്ചു കൂടി എഴുതാമായിരുന്നു എന്ന് തോന്നി, സ്വന്തം കുടുംബത്തിലോ സൗഹൃദവലയത്തിലോ നന്മകള്‍ ഉള്ള മനസ്സുകള്‍ തന്നെ കണ്ടെത്താന്‍ നാം എല്ലാം പരാജയപ്പെടാറാണ് പതിവ്, അങ്ങനെ ഉള്ളപ്പോള്‍ ഇങ്ങനെ ഒരു എഴുത്ത് പ്രാധ്യാനം അര്‍ഹിക്കുന്നു. വരികള്‍ പ്രചോദനമാകട്ടെ എഴുത്തിനും എഴുതുകാരിക്കും ആശംസകള്‍
മുത്തച്ഛന്റെ നല്ല മനസ്സിന് സ്നേഹം :)
പഴയ കാര്യങ്ങളൊക്കെ അന്വേഷിച്ച് കണ്ടുപിടിച്ച് എഴുതിയത് അഭിനന്ദനാർഹം ആണ് നിഷ.
ഇത് പോലെ ഉള്ള ലേഖനങ്ങൾ എഴുതുമ്പോൾ സ്ഥലവും, വർഷങ്ങളും ഒക്കെ വ്യക്തമായി ഉൾക്കൊള്ളിക്കുന്നത് നന്നായിരിക്കും. പലർക്കും ഉപകാരപ്പെടും
പൂർവികർക്കു നല്കാവുന്ന ഏറ്റവും നല്ല ആദരവ് ഇങ്ങനെയൊക്കെത്തന്നെയാണ്.
മുത്തശ്ശിമാരെ കണ്ടിട്ടുണ്ടെങ്കിലും ഞാനും മുത്തശ്ശന്മാരെ കണ്ടിട്ടില്ല. എന്നാൽ എന്റെ മക്കൾക്ക് മുത്തശ്ശൻ -ശ്ശി മാരെ കാണാനും സ്നേഹം അനുഭവിക്കാനും ഭാഗ്യം ഉണ്ടായി താനും. ഇനിയിപ്പോ നല്ല ഒരു മുത്തശ്ശനാവുക, അത്രതന്നെ..
കണ്ടിട്ടില്ലാത്ത മുത്തശ്ശനെ നന്നായി അവതരിപ്പിച്ചു.
Mohiyudheen MP said…
എല്ലാം നമ്മുടെ പരിസര പ്രദേശങ്ങൾ തന്നെ. മുത്തശ്ശനെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷം തോന്നി
Nisha said…
അതെ, നല്ല ഓര്‍മകള്‍ എന്നും ഉണ്ടായിരിക്കട്ടെ...
എന്നെങ്കിലും ആരെങ്കിലും നമ്മെക്കുറിച്ച് ഓര്‍ക്കുകയാണെങ്കില്‍ ആ ഓര്‍മകള്‍ അവര്‍ക്ക് പ്രചോദനമാവട്ടെ!
Nisha said…
നന്ദി! വായനയ്ക്കും നല്ല വാക്കുകള്‍ക്കും!
Nisha said…
നല്ല വാക്കുകള്‍ക്ക് നന്ദി! സ്വന്തം കുടുംബത്തിലെ ആളെക്കുറിച്ചാകുമ്പോള്‍ എഴുത്ത് വല്ലാതെ നീണ്ടു പോയാല്‍ വായിക്കുന്നവര്‍ക്ക് അത് അരോചകമായി തോന്നാം. മുത്തശ്ശനെക്കുറിച്ചു പറയുമ്പോള്‍ അത്തരമൊരു അവസ്ഥ വരരുത് എന്നുണ്ടായിരുന്നു. അതിനാലാണ് കഴിയുന്നത്ര ചുരുക്കി എഴുതിയത്.
Nannaayi tto.. Nisha ee anusmaranam..😊 njaan Nizhal chitgrangal enna oru blog adthezhuthiyirunnu... Pattyaal Innu vaayikumo?
Grand parents are the real friends who always support and motivate the kids.. Illaathavarkke athinte vila ariyoo lle? (sorry for manglish.. Mobilil vayicha udane ezhuthaan thonni)
Shahid Ibrahim said…
നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍
DKM said…
നമസ്കാരം,

ശ്രീ കൈതയ് ക്കൽ ജാതവേദന്റെ മേൽവിലാസം അയച്ചുതരാമോ ?

നന്ദിപൂർവം,

ഡി.കെ.എം. കർത്താ

Nisha said…
Paarijatham,
Kaithakkal Mana,
Arukizhaya PO,
Manjeri, Malappuram DT
Cv Thankappan said…
ദീപ്തമായ ഓര്‍മ്മകള്‍
തീര്‍ച്ചയായും മുന്‍തലമുറയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ പിന്‍തലമുറ അവശ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ആശംസകള്‍