Posts

Showing posts from 2023

അലയുന്ന ആത്മാക്കൾ

Image
ആഴവും പരപ്പുമില്ലാതൊഴുകുന്ന, ഒരു ചെറു വേനൽ വന്നാൽ വറ്റിപ്പോകുന്ന പുഴയാണത്രെ ഞാൻ. കാളിന്ദിയോളം ആഴമില്ലാത്ത എന്നിലെങ്ങനെ നീന്തിത്തുടിയ്ക്കാനാണെന്ന ചോദ്യം നിന്റെ മൗനത്തിൽ നിന്നും വായിച്ചെടുത്തു ഞാൻ. ഒരു തിരയായ് വന്നെന്നെ ആഴക്കടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ആശിച്ചാലും കരവിട്ടുവരാനെനിയ്ക്ക് കഴിയില്ല. കരയ്ക്കൊരിക്കലും കടലിന്നാഴം കാണാനാവില്ലെന്നു പറയാതെ പറഞ്ഞപ്പോൾ കടലാഴത്തിന് ആകാശപ്പരപ്പും കാണാനാവില്ലെന്നു ഞാൻ തർക്കിച്ചു. കൈനീട്ടിയെന്നെ കെട്ടിപ്പിടിയ്ക്കാൻ നോക്കുന്ന കാറ്റിൽ നിന്നും മുഖം തിരിച്ചു നടന്നു ഞാനെൻ പടിവാതിൽ കൊട്ടിയടച്ചു. ഇരമ്പുന്ന കനത്ത  ശബ്ദത്തിൽ കാറ്റെന്തോ പറഞ്ഞെങ്കിലും കേൾക്കുവാൻ ചെവിവട്ടം പിടിച്ചതേയില്ല. പാട്ടിൻ വരികൾ മൂളിയെൻ ഹൃദയത്തിലൊരു പാൽക്കടൽ തീർക്കാമെന്ന് വ്യാമോഹിക്കണ്ട -ശ്രുതിയുമീണവും മാത്രമല്ല,  എനിക്കിനിയഗ്നിപർവ്വതത്തിൻ പൊട്ടിത്തെറികൾ പോലും കേൾക്കില്ല.  വള്ളിയായ് വരിഞ്ഞെന്നിൽനിന്നുമകലാതെ കെട്ടിപ്പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട. പടർന്നു കയറാനോരു  മരമല്ല  ഞാൻ, വെറുമൊരിതൾ മാത്രമാണിന്നല്ലെങ്കിൽ നാളെ പൊഴിഞ്ഞു വീഴുമവനിയിൽ... ഞാനെന്ന സ്വപ്ന സങ്കല്പവും നീയെന്ന സുന്

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

Image
അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.    എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ