Posts

Showing posts with the label തോന്നലുകൾ

അലയുന്ന ആത്മാക്കൾ

Image
ആഴവും പരപ്പുമില്ലാതൊഴുകുന്ന, ഒരു ചെറു വേനൽ വന്നാൽ വറ്റിപ്പോകുന്ന പുഴയാണത്രെ ഞാൻ. കാളിന്ദിയോളം ആഴമില്ലാത്ത എന്നിലെങ്ങനെ നീന്തിത്തുടിയ്ക്കാനാണെന്ന ചോദ്യം നിന്റെ മൗനത്തിൽ നിന്നും വായിച്ചെടുത്തു ഞാൻ. ഒരു തിരയായ് വന്നെന്നെ ആഴക്കടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ആശിച്ചാലും കരവിട്ടുവരാനെനിയ്ക്ക് കഴിയില്ല. കരയ്ക്കൊരിക്കലും കടലിന്നാഴം കാണാനാവില്ലെന്നു പറയാതെ പറഞ്ഞപ്പോൾ കടലാഴത്തിന് ആകാശപ്പരപ്പും കാണാനാവില്ലെന്നു ഞാൻ തർക്കിച്ചു. കൈനീട്ടിയെന്നെ കെട്ടിപ്പിടിയ്ക്കാൻ നോക്കുന്ന കാറ്റിൽ നിന്നും മുഖം തിരിച്ചു നടന്നു ഞാനെൻ പടിവാതിൽ കൊട്ടിയടച്ചു. ഇരമ്പുന്ന കനത്ത  ശബ്ദത്തിൽ കാറ്റെന്തോ പറഞ്ഞെങ്കിലും കേൾക്കുവാൻ ചെവിവട്ടം പിടിച്ചതേയില്ല. പാട്ടിൻ വരികൾ മൂളിയെൻ ഹൃദയത്തിലൊരു പാൽക്കടൽ തീർക്കാമെന്ന് വ്യാമോഹിക്കണ്ട -ശ്രുതിയുമീണവും മാത്രമല്ല,  എനിക്കിനിയഗ്നിപർവ്വതത്തിൻ പൊട്ടിത്തെറികൾ പോലും കേൾക്കില്ല.  വള്ളിയായ് വരിഞ്ഞെന്നിൽനിന്നുമകലാതെ കെട്ടിപ്പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട. പടർന്നു കയറാനോരു  മരമല്ല  ഞാൻ, വെറുമൊരിതൾ മാത്രമാണിന്നല്ലെങ്കിൽ നാളെ പൊഴിഞ്ഞു വീഴുമവനിയിൽ... ഞാനെന്ന സ്വപ്ന സങ്കല്പവും നീയെന്ന സുന്

കോറോണക്കാല ജീവിതം

Image
കോറോണയും ലോക്ക്ഡൌണും ജീവിതത്തോട് ചെയ്തത് ..    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. എഴുതണോ വേണ്ടയോ എന്ന്. ആദ്യം വിചാരിച്ചു എഴുതാം. പിന്നെ തോന്നി എന്ത് എഴുതാനാണ് - എല്ലാവരും ഒരേ തോണിയിൽ തന്നെ ആയിരുന്നല്ലോ എന്ന്. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിലരുമായി നടത്തിയ സംഭാഷണങ്ങളും പൊതുവേയുള്ള മനോവ്യാപാരങ്ങളും എന്നെക്കൊണ്ട് എഴുതിക്കുകയാണ്. ഇത് എത്ര നീണ്ടു പോകുമെന്നോ, വായനക്കാരെ എത്രത്തോളം മുഷിപ്പിക്കുമെന്നോ എനിക്കറിയില്ല. കഴിഞ്ഞു പോയ കാലത്തിനെ ചെറുതായയെങ്കിലും അക്ഷരങ്ങളിൽ അടയാളപ്പെടുത്തി വെക്കണമെന്ന് തോന്നിയത് കൊണ്ട് എഴുതുകയാണ്.  നിങ്ങൾ എന്നാണ് അവസാനമായി കുടുംബത്തിലെ മറ്റ് അംഗങ്ങളോടൊപ്പം കൊച്ചു വർത്തമാനം പറഞ്ഞിരുന്നത്? ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ  മുഖത്തോടുമുഖം കണ്ട്  സംസാരിച്ചത്? അവസാനമായി നിങ്ങളുടെ വീട്ടിൽ ഒരതിഥി വരികയോ നിങ്ങൾ ആരുടെയെങ്കിലും വീട്ടിൽ പോയതോ എന്നാണ്? ഒന്നും വേണ്ട, നിങ്ങളുടെ കൂടെത്തന്നെ താമസിക്കുന്നവരല്ലാത്ത ഒരാളോടൊപ്പം അവസാനമായി നിങ്ങൾ ചായ കുടിച്ചത് എന്നാണ്? ഇന്നലെ? മിനിയാന്ന്? അതോ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ? ആലോചിച്ചു നോക്കൂ..  ഞങ്ങളുടെ ജീവിതത്തിൽ

അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച

Image
അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച  അദ്ധ്യായം #10 ഇവിടെയുണ്ട്   ഒരു ദിവസം വൈകുന്നേരമാവാറായപ്പോൾ അമ്മിണിക്കുട്ടി പതിവുപോലെ തൊടിയിലെ ചുറ്റിക്കറക്കം ഒക്കെ കഴിഞ്ഞ് തെക്ക്വോർത്ത് എത്തിയപ്പോൾ മുറ്റത്ത് ഒരു കാർ നിൽക്കുന്നത് കണ്ടു. ആരാണാവോ ഇപ്പോൾ കാറിലൊക്കെ വന്നത് എന്ന് ആലോചിച്ച് പരുങ്ങി നിൽക്കുമ്പോൾ കിഴക്കിണിയുടെ ഭാഗത്ത് നിന്ന് ആരൊക്കെയോ വർത്തമാനം പറയുന്നത് കേട്ടു. അച്ഛന്റെ ഒച്ച അവൾക്ക് മനസ്സിലായി. കൂടെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല.  ആകാംക്ഷയോടെ പൂമുഖത്തേയ്ക്ക് ഓടിക്കയറി. കാല് കഴുകി എന്ന് വരുത്തി ഒറ്റയോട്ടത്തിന് നാലിറയത്ത് എത്തി. കിഴക്കിണിയുടെ  വാതിൽ പതുക്കെ ചാരിയിട്ടുണ്ട്. അഴികൾക്കിടയിലൂടെ എത്തി നോക്കണം എന്നുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. അച്ഛൻ കണ്ടാൽ ചീത്ത പറഞ്ഞാലോ! അമ്മയോട് ചോദിക്കാൻ വേണ്ടി അടുക്കളയിലേക്ക് ഓടിയെങ്കിലും അമ്മ അവിടെയില്ല. അമ്മയും കിഴക്കിണിയിൽ തന്നെയാണ് എന്നവൾക്ക് മനസ്സിലായി.  എന്താണാവോ കാര്യം എന്ന് ആലോചിച്ച് പതുക്കെ നാലിറയത്ത് എത്തിയതും കിഴക്കിണിയുടെ വാതിൽ തുറന്ന് അച്ഛൻ പുറത്തിറങ്ങി. പിന്നാലെ വേറെ ഒരാളും. നി

അവരും ഞാനും

അവരുടെ നഷ്ടം കടുകുമണിയോളവും എന്റെ നഷ്ടം കുന്നോളവുമാണ്; അവരുടെ കണ്ണീർ നാടകവും എന്റെ കണ്ണീർ ഹൃദയരക്തവുമാണ്; അവരുടെ നേട്ടം കുന്നിക്കുരുവോളവും എന്റേത് കൊടുമുടിയോളവുമാണ്; എന്റെ ശരികൾ ശരിക്കുമുള്ളതും അവരുടേത് അത്ര ശരിയല്ലാത്തതുമാണ്; എന്റെ ചിത്രങ്ങൾ മിഴിവേറിയതും അവരുടേത് നരച്ചുമങ്ങിയതുമാണ്; എന്റെ കാഴ്ചപ്പാടുകൾ പുരോഗമനവും അവരുടേത് പ്രാകൃതവുമാണ്; എന്റെ ചിരികൾ സുന്ദരവും അവരുടേത് വിരൂപവുമാണ്; അവരൊന്നുമല്ലെന്ന തോന്നലിലും ഞാനെല്ലാമാണെന്ന ഭാവമാണ്; അവർ വൃഥാ ചിന്തിച്ചു കൂട്ടുന്നു എന്റെ ചിന്ത ഭാവനാസമൃദ്ധമാണ്; ഞാൻ അവരെന്ന് വിളിക്കുന്നവർ എന്നെ വിളിക്കുന്നത് അവരെന്നാണ്, കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് അവരും ഞാനുമെന്നും മത്സരത്തിലാണ്, എങ്കിലും ചിലപ്പോൾ ഞാൻ അവരാണ്, അവർ ചിലപ്പോൾ ഞാനുമാണ്- എന്നിട്ടും അവരും ഞാനുമങ്ങനെ നിരന്തരം യുദ്ധത്തിലാണ് ...

കാലത്തിന്റെ മൂകസാക്ഷി

നരച്ച ആകാശത്തിനു കീഴെ, ഒന്ന് കണ്ണോടിച്ചാൽ കണ്ണെത്തും ദൂരത്തൊക്കെ കാണുന്നത് ദിനംപ്രതിയെന്നോണം ഉയരം കൂടി വരുന്ന കെട്ടിട്ടങ്ങളാണ്. അവയ്ക്കിടയിലൂടെ ഉയർന്നു കാണുന്ന ക്രെയിനുകൾ ആഫ്രിക്കൻ കാടുകളിലെ മരത്തലപ്പുകൾക്ക് മുകളിൽ കാണുന്ന ജിറാഫുകളുടെ തല പോലെ തോന്നിച്ചു. നിർമ്മാണാവശ്യങ്ങൾക്കനുസരിച്ച് അവ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുമ്പോൾ അനുരാഗവിവശരായ ജിറാഫിണകളുടെ ചിത്രമാണ് മനസ്സിലേയ്ക്ക് ഓടിയെത്താറുള്ളത്. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയിൽ കിട്ടുന്ന അര നിമിഷത്തിന്റെ സ്വകാര്യതയിൽ ആ ക്രെയിനുകൾ പരസ്പരം കാതിലെന്തായിരിക്കാം മന്ത്രിച്ചിരിക്കുക എന്നിങ്ങനെയുള്ള ചില ഭ്രാന്തൻ ചിന്തകളും തോന്നാറുണ്ട്. എന്നാലിന്ന് അവയ്ക്കും അനക്കമില്ല. എത്ര നാളായിക്കാണും അവയിങ്ങനെ ഒരു ചിത്രത്തിലെന്ന പോലെ നിശ്ചലമായിട്ട്? അറിയില്ല.. ദിവസങ്ങൾ? അല്ല, ആഴ്ചകളോ മാസങ്ങളോ ആയിക്കാണണം... കാലത്തിന്റെ തടയാനാവാത്ത പ്രവാഹത്തിലേതോ നിമിഷത്തിൽ ഉറഞ്ഞു പോയൊരു നിശ്ചല ചിത്രം പോലെ അനക്കമില്ലാതെ അവയങ്ങനെ തലയുയർത്തി നിലക്കുന്നു. ഇരുണ്ട ആകാശത്തിന്റെ കീഴിൽ തെല്ലൊരു ഭയമുളവാക്കുന്ന കാഴ്ചയാണെങ്കിലും പരിചയത്തിന്റെ ഒരു ഊഷ്മളതയും അതിലുണ്ട് എന്

കാലങ്ങൾക്കപ്പുറത്തു നിന്നുമുള്ള ചിത്രങ്ങൾ...

Image
ഒരു ദിവസം പതിവില്ലാതെ രാവിലെ തന്നെ മൊബൈലിൽ  മെസഞ്ചറിന്റെ മണികിലുക്കം.  പുതിയ സന്ദേശമുണ്ടെന്ന അറിയിപ്പ് കേട്ട് ആരാണാവോ എന്ന് കരുതി  നോക്കിയപ്പോൾ കപ്ലിങ്ങാട്ടെ  വീണ(അമ്മയുടെ കസിന്റെ മകന്റെ ഭാര്യ)യാണ്.  മെസേജ് തുറന്നപ്പാേൾ നാലഞ്ച് രേഖാചിത്രങ്ങളാണ് ... മുത്തശ്ശന്റെ (കപ്ലിങ്ങാട്ടെ കുട്ടമ്മാമൻ)  പെട്ടി തുറന്നു നോക്കിയപ്പോൾ അദ്ദേഹം സൂക്ഷിച്ചു വെച്ച സാധനങ്ങളുടെ കൂടെയുണ്ടായിരുന്നതാണ് എന്നും വീണ എഴുതിയിരിയ്ക്കുന്നു.  വളർത്തു നായ?  ആ ചിത്രങ്ങൾ നോക്കി കുറേ നിമിഷങ്ങൾ വല്ലാത്തൊരവസ്ഥയിൽ ഇരുന്നു പോയി. ചിത്രങ്ങൾക്ക് കീഴെ കെ കെ നമ്പൂതിരിപ്പാട് എന്ന കൈയ്യൊപ്പ് കണ്ടപ്പോൾ സന്തോഷം കൊണ്ടാണോ  സങ്കടം കൊണ്ടാണോ അതോ രണ്ടും കൂടിയതാണോ എന്നറിയില്ല, കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ പറ്റാതെയായി.  അതിമനോഹരമായ ആ ചിത്രങ്ങൾ എന്റെ അമ്മാത്തെ മുത്തശ്ശൻ വരച്ചവയാണ്.  അമ്മാത്തെ മുത്തശ്ശനെക്കുറിച്ച് കേട്ടുകേൾവി തന്നെ കുറവാണ് - അമ്മയ്ക്ക് ഏഴോ എട്ടോ വയസ്സേ ആയിരുന്നുള്ളൂ അദ്ദേഹം മരിയ്ക്കുമ്പോൾ. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടുമില്ല. അമ്മയ്ക്കോ അമ്മാമൻമാർക്കോ അദ്ദേഹത്തിന്റെ രൂപമോ ഛായയാേ കൃത്യമായി ഓർമ്മയിൽ സൂക്ഷിയ്

മോഹം

വീണ്ടുമൊരു കുഞ്ഞായ് അമ്മ തൻ  മടിയിൽ ചാഞ്ഞുറങ്ങാൻ മോഹം മുടിയിഴകളിലൂടെയമ്മ വിരലോടിയ്ക്കുമ്പോൾ നിർവൃതിയോടെ കണ്ണു ചിമ്മാൻ മോഹം കൈയ്യിലൊരു മിഠായിപ്പൊതിയുമായെത്തുന്ന അച്ഛനേയോടിച്ചെന്നു കെട്ടിപ്പിടിയ്ക്കാൻ മോഹം ആ മാറിൽ തല ചായ്ച്ചുറങ്ങിയ കുഞ്ഞിപ്പൈതലാവാൻ മോഹം ഉച്ചയൂണു കഴിഞ്ഞാ നാലിറയത്തിൻ തണുപ്പിൽ  ഏടത്തി തൻ പാട്ടു കേട്ടിരിയ്ക്കാൻ മോഹം കാലിൽ ചിലങ്ക കിലുക്കിയാനന്ദ നൃത്തമാടുമേടത്തിയോടൊത്തു ചെറു ചുവടുകൾ വെക്കാൻ മോഹം വളകൾ കിലുക്കി കമ്മലും കുണുക്കി  പാടവരമ്പിലൂടെയോടാൻ മോഹം വാനിൽ വിരിയും നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി  പായാരം പറഞ്ഞു കളിയ്ക്കുവാൻ മോഹം ഉഷസ്സിൻ ചുവപ്പിൽക്കുളിച്ചു പാടും  കിളികളോടൊത്തു പാടാനും മോഹം ബാല്യമെന്ന സുവർണ്ണകാലമൊരിയ്ക്കൽ കൂടി ജീവിച്ചു തീർക്കാനെന്തു മോഹം !!!

ഫേസ്ബുക്ക് കുറിപ്പുകൾ

നിൻ മൗനമട്ടഹാസത്തേക്കാളു- ച്ചത്തിലുള്ളിൽ അലയ്ക്കുന്നു, കേൾക്കാനുണ്ടേറെ ശബ്ദമെങ്കിലും ഉയർന്നു കേൾക്കുന്നതാ മൗനം മാത്രം ചെവിയോർത്തിരിയ്ക്കുന്നു ഞാനാ മൗനമുടയുന്ന വേളയ്ക്കായ് നിൻ സ്വനമൊരു സുന്ദരരാഗമായെൻ ഹൃദയത്തിലലിഞ്ഞു ചേരാൻ... ************************************************* പുറത്തെയിരുട്ടുള്ളിലേയ്ക്കു പകരും മുൻപേ അമർത്തിയടയ്ക്കട്ടെ ജാലകപ്പഴുതുകൾ എന്നിട്ടുമുള്ളിൽ നിറയുന്നന്ധകാരത്തെയകറ്റാൻ കത്തിച്ചു വെക്കട്ടെ ഒരു കൈത്തിരി വീശിയടിയ്ക്കും കാറ്റതിനെയൂതിക്കെടുത്താതിരിയ്ക്കാൻ കൊട്ടിയടയ്ക്കട്ടെ വാതിലുകളുമോരോന്നായ് എന്നിട്ടുമെന്നെച്ചൂഴ്ന്നു കൊണ്ടോടുവാൻവെമ്പുന്ന കാറ്റിൻ മുരൾച്ച കേൾക്കാതിരിക്കാൻ ചെവിയടച്ചിരിക്കട്ടെ... ഉളളിലൊഴു ചുഴിയായ് വന്നെന്നെ വിഴുങ്ങുവാനൊരുങ്ങുന്നു ചിന്തകൾ ഇല്ല അവയിൽ നിന്നൊരു രക്ഷയെന്നറികെപ്പിന്നെയെന്തു ചെയ്‌വൂ; കണ്ണും കാതുമിറുകെയടച്ചു ഞാനെന്നെത്തന്നെ വട്ടം പിടിച്ചു, ഇറുകെപ്പിടിച്ചിരിപ്പായ് ഘോരാന്ധകാരമകറ്റുമിത്തിരിവെട്ടം മനസ്സിൽ കൊളുത്തിയങ്ങനെ! *************************************************** വരികളും വരകളും ചിത്രങ്ങളും വരച്ചിടുന്നിതാർക്കുവേണ്ടി? ഒരു

സൗഹൃദങ്ങൾ

ചില സൗഹൃദങ്ങൾ അപ്പൂപ്പൻ താടി പോലെയാണ്. എവിടെ നിന്നെന്നറിയാതെ പറന്നു വരും. ലാഘവത്തോടെ ജീവിതത്തെ സ്പർശിച്ച് സന്തോഷം നൽകി എങ്ങോട്ടോ യാത്രയാവും. നാമാകട്ടെ ഒരു കുട്ടിയുടെ മനസ്സുമായി അപ്പൂപ്പൻ താടിയെ കാത്തിരിയ്ക്കും ... വേറെ ചില സൗഹൃദങ്ങൾ ഗുൽമോഹർ പോലെയാണ്. വരണ്ടതും വിവർണ്ണവുമായ ജീവിതത്തിൽ അരുണിമയേറ്റി പെട്ടെന്നൊരു ദിവസം അവർ ജീവിതത്തെ നിറത്തിൽ കുളിപ്പിയ്ക്കും. ഒടുവിൽ പൊഴിഞ്ഞു വീണ ഗുൽമോഹർ പൂവിതളുകൾ വഴിയിൽ ചുവന്ന പരവതാനി വിരിച്ചിടുന്ന പോലെ സൗഹൃദത്തിന്റെ പരവതാനി വിരിച്ചവർ യാത്രയാവും, അ ടുത്ത വേനലിൽ വീണ്ടും പൂത്തുലയാൻ. ചില സൗഹൃദങ്ങളാകട്ടെ അഗ്നിപർവ്വതം പോലെ ഉള്ളിലങ്ങനെ പുകഞ്ഞുകൊണ്ടിരിയ്ക്കും. ലാവയായ് പുറത്തു ചീറ്റി വന്ന് അത് എന്നെയും നിന്നെയും ഉരുക്കിക്കളയും... മറ്റു ചില സൗഹൃദങ്ങൾ മഞ്ഞു പോലെയാണ്. മനസ്സിൽ ഒരു തണുപ്പുമായ് അവ പെയ്തിറങ്ങും. ഒടുവിൽ നാം പോലുമറിയാതെ അലിഞ്ഞില്ലാതെയാകും... കുളിർനിലാവു പോലെ പരന്നു നില്ക്കുന്ന സൗഹൃദങ്ങളുണ്ട്. അവയെ വർണ്ണിക്കാൻ വാക്കുകൾ പോരാ! വേനലിലെ സൂര്യനെപ്പോലെ ചുട്ടുപൊള്ളിയ്ക്കുന്ന സൗഹൃദങ്ങളുമുണ്ട്. എത്ര വേനൽ മഴ പെയ്താലും ഒട്ടും കുറയാത്ത ചൂടു പോലെ അതങ്ങനെ നില്