വ്യത്യസ്തമായ ഒരു മ്യൂസിയാനുഭവം

പല യാത്രകളിലായി കുറെ മ്യൂസിയങ്ങൾ കാണുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഒരുവിധത്തിലല്ലെങ്കിൽ വേറൊരു വിധത്തിൽ മനസ്സിലുള്ള മ്യൂസിയം സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ആയ ലൂവ്‌റേയും ഇവിടെ ലിവർപൂളിൽ തന്നെയുള്ള മ്യൂസിയങ്ങളും ഒക്കെ തമ്മിൽ വളരെ വ്യത്യസ്തമെങ്കിലും ഏതോ ഒരു തലത്തിൽ എന്തൊക്കെയോ പൊതുസ്വഭാവം ഉണ്ടെന്നു തോന്നിയിട്ടുണ്ട്.   
 എന്നാൽ മാർസെയിലെ മ്യൂച്ചം എന്ന മ്യൂസിയം കണ്ടപ്പോൾ ഇത് പോലെ ഒന്ന് വേറെ കണ്ടിട്ടില്ല എന്ന് തോന്നി. ഫോർട്ട് സെന്റ് ജോൺ എന്ന പഴയ കോട്ടയും 2013-ൽ പണിത പുതിയൊരു കെട്ടിടവും അടങ്ങുന്നതാണ് ഈ മ്യൂസിയം. 
ലൂയി പതിനാലാമൻ പണികഴിപ്പിച്ച  ഫോർട്ട് സെന്റ് ജോൺ എന്ന കോട്ട കുറെ കാലം ഒരു കോട്ടയായി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീടെപ്പോഴോ അതൊരു തടവറയായി മാറുകയും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമനിയുടെ അധീനതയിൽ എത്തുകയും ഉണ്ടായി. മാർസെയ് നഗരത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ കോട്ടയ്ക്ക് വളരെയധികം കേടുപാടുകൾ വന്നിരുന്നു. 
ജീർണ്ണാവസ്ഥയിലായിരുന്ന ഈ കോട്ടയെ 1964-ൽചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. തുടർന്ന്  1967  മുതൽ 75 വരെയുള്ള കാലത്ത് ഈ കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയും കോട്ട കുറെയൊക്കെ പുനർനിർമ്മിക്കുകയുമുണ്ടായി. 
2013 - ൽ  മാർസെയ് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് The Museum of European and Mediterranean Civilisations എന്ന മ്യൂച്ചം പ്രവർത്തനമാരംഭിച്ചപ്പോൾ  ഫോർട്ട് സെന്റ് ജോണും അതിൻ്റെ ഭാഗമായിത്തീർന്നു.
എന്നാൽ ഈ മ്യൂസിയത്തിൽ പുരാവസ്തുക്കളുടെ എണ്ണമറ്റ ശേഖരമല്ല കാണുക. ഈ കോട്ട തന്നെ ഒരു മ്യൂസിയമാണ് - പഴയ കാല ചരിത്രത്തിലേക്കും മറ്റും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. കൂടാതെ അതിൻ്റെ വിശാലമായ അകത്തളങ്ങളിൽ അനേകം താത്കാലിക എക്സിബിഷനുകൾ  നടത്തപ്പെടുന്നു.
ഞങ്ങൾ കോട്ട സന്ദർശിച്ച സമയത്ത് മാർസെയിലെ കളിക്കോപ്പ് വ്യവസായതിനെക്കുറിച്ചുള്ള ഒരു എക്സിബിഷൻ ആയിരുന്നു ആദ്യം കണ്ടത്. രണ്ടു പേരുടെ സ്വകാര്യ ശേഖരത്തിലുള്ള 500-ൽ പരം കളിപ്പാട്ടങ്ങളിലൂടെ ഈ നഗരത്തിൽ  സമ്പന്നമായ ഒരു വ്യവസായമുണ്ടായിരുന്നു എന്ന വസ്തുതയിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. ഒരു പക്ഷേ ആ നഗരത്തിലെ തന്നെ ഇന്നത്തെ തലമുറയ്ക്ക്  അജ്ഞാതമായ ഒരു ചരിത്രമായിരിക്കാം അത്. എന്നെപ്പോലെയുള്ള ഒരു സഞ്ചാരിക്ക് 1869 മുതൽ 1970 വരെ അത്തരമൊരു വ്യവസായം അവിടെ നിലനിന്നിരുന്നു എന്നത് തീർച്ചയായും ഒരു പുതിയ അറിവായിരുന്നു. 
അവിടെയുള്ള ഓരോ കളിപ്പാട്ടങ്ങളുംസമൃദ്ധമായ ഒരു കാലഘട്ടത്തിന്റെ  ബാക്കിപത്രങ്ങളാണ് എന്ന് തിരിച്ചറിയാൻ ആ സന്ദർശനം സഹായിച്ചു. കുട്ടികളുടെ കളിപ്പാട്ടം എന്ന് നമ്മൾ നിസ്സാരവത്കരിക്കുന്ന വസ്തുക്കൾക്ക് പോലും ഒരു വലിയ കഥ പറയാനുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. 
പിന്നീട് chance A to Z എന്ന ഒരു എക്സിബിഷൻ ആണ് കണ്ടത്. സത്യം പറഞ്ഞാൽ വലിയ കാര്യമായി ഒന്നും മനസ്സിലായില്ല. ജീവിതത്തിലെ അവസരങ്ങളെ അല്ലെങ്കിൽ സാദ്ധ്യതകളെ  അക്ഷരമാലാക്രമത്തിൽ അവതരിപ്പിച്ചതാണ്  എന്നാണ് തോന്നിയത്. ജീവിതം തന്നെ സാദ്ധ്യതകളുടെ ഒരു സമ്മേളനമാണെന്ന് പറയുന്ന പോലെ. 
എത്ര ഭംഗിയായാണെന്നോ അതൊക്കെ അവർ അവിടെ ഒരുക്കിയിട്ടുള്ളത്... ഭാഷ അറിയില്ലെങ്കിലും അതിലൂടെ സംവദിക്കാൻ ശ്രമിച്ച കാര്യം മനസ്സിലാക്കാൻ കഴിഞ്ഞെന്നു ഞങ്ങൾ തീർച്ചയാക്കി... ഇത്തരമൊരു ആശയവും ആദ്യമായാണ് കാണുന്നത്. 
പിന്നീട് കണ്ടത് അഫ്ഘാൻ കലകളുടെ ഒരു എക്സിബിഷനാണ്. താലിബാൻ ഭരണം വരുന്നതിനു മുൻപ് വളരെ സമൃദ്ധവും സമ്പന്നവും ആയ കലാസാംസ്കാരിക പാരമ്പര്യമായിരുന്നു അഫ്‌ഗാനിസ്ഥാനിലുണ്ടായിരുന്നത്. താലിബാൻ എല്ലാം നിരോധിച്ചതോടെ ഒരു തലമുറ തങ്ങളുടെ പൂർവിക കലയെക്കുറിച്ചു യാതൊരു അറിവും ഇല്ലാതെയാണ് വളർന്നു വന്നത്. കലാകാരന്മാരുടെ ഒരു തലമുറ തന്നെ ആ രാജ്യത്തിന് കൈമോശം വന്നിരുന്നു. 
എന്നാൽ ചിലർ ഇന്റർനെറ്റിലൂടെയും മറ്റും കല പഠിക്കുകയും മറ്റും ചെയ്ത് നഷ്ടപ്പെട്ട ആ പാരമ്പര്യത്തെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമമാണ്. അത്തരം ശ്രമഫലമായി ഉരുത്തിരിഞ്ഞു വന്ന കലാസൃഷ്ടികളും മറ്റുമാണ് അവിടെ കണ്ടത്. 
താലിബാൻ അവരുടെ ജീവിതങ്ങളിൽ എത്ര അസ്ഥിരതയും വിനാശവും വിതച്ചുവെന്നും ആ ചിത്രങ്ങൾ നമ്മെ കാണിച്ചു തരുന്നു. സദാ കലുഷിതമായ ഒരു മേഖലയിൽ നിന്നുപോലും കലയുടെ ഉദാത്തമായ സൃഷ്ടികൾ പിറവിയെടുക്കുന്നു എന്നത് തെല്ലൊരു അത്ഭുതത്തോടെയും ആഹ്‌ളാദത്തോടെയുമല്ലാതെ കാണാൻ കഴിയുന്നില്ല. തെരുവിൽ പൊട്ടിത്തെറിക്കുന്ന ജീവിതങ്ങളും പെണ്ണായതു കൊണ്ടു മാത്രം കൊല്ലപ്പെടുന്ന ജന്മങ്ങളും അഭിപ്രായം പറയാൻ ധൈര്യപ്പെട്ടത് കൊണ്ട് മാത്രം അരിയപ്പെട്ട കഴുത്തുകളും അസ്വസ്ഥതയും ദുഃഖവും നിറയ്ക്കുന്നുവെങ്കിലും കലയുടെ ഈ തിരിച്ചു വരവ് പ്രതീക്ഷയുടെ പുൽനാമ്പുകൾ തന്നെയാണ്. 
നാമെല്ലാം എത്ര അനുഗ്രഹീതരാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അത്. 
ഫോർട്ട് സെന്റ് ജോണിൽ നിന്നും ഒരു നടപ്പാലം മ്യൂച്ചത്തിലേക്കുണ്ട്. 130 അടി നീളമുള്ള ഈ മേൽപ്പാലം ഇതുവരെ കണ്ടവയിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമാണ്. (ഇത്തരമൊരു നടപ്പാലം കോട്ടയെ മാർസെയിലെ ഏറ്റവും പുരാതന ഭാഗമായ പനീയറു(Panier)മായി ബന്ധിപ്പിക്കുന്നു).   
മ്യൂച്ചം തികച്ചും ഒരുഅത്യന്താധുനികമായ ഒരു കെട്ടിടമാണ്. ഒറ്റനോട്ടത്തിൽ വിചിത്രമെന്നു തോന്നിയേക്കാവുന്ന ഈ കെട്ടിടം 15000 സ്‌ക്വയർ മീറ്ററിന്റെ ഒരു ക്യൂബ് ആണെന്ന് പറയാം. അതിൻ്റെ പുറന്തോട് കണ്ടാൽ ഒറ്റ നോട്ടത്തിൽ ആരോ ടയർ കഷ്ണങ്ങൾ മുറിച്ചു ലൈസ് പോലെ അലങ്കരിച്ചതാണെന്നു തോന്നും (അഥവാ എനിക്ക് അങ്ങനെയാണ് തോന്നിയത്). 
അതിൽ രണ്ടു നിലകളിലായി എക്സിബിഷനും ഭൂമിക്കടിയിലായി ഒരു ഓഡിറ്റോറിയവും ഉണ്ട്. താഴത്തെ നിലയിലെ എക്സിബിഷൻ സ്ഥിരമാണ്. ruralities എന്ന എക്സിബിഷൻ മനുഷ്യകുലത്തിന്റെ പരിണാമത്തെക്കുറിച്ചുള്ളതാണ്. പ്രത്യേകിച്ചും വേട്ടയാടി നടന്നിരുന്ന മനുഷ്യനിൽ നിന്നും കർഷകനായ മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ കഥ.
connectivities എന്ന എക്സിബിഷൻ 16 -17 നൂറ്റാണ്ടുകളിലെ മെഡിറ്ററേനിയൻ പ്രദേശത്തെ തുറമുഖ നഗരങ്ങളുടെ ചരിത്രത്തെക്കുറിച്ചാണ് - അവ എങ്ങനെയൊക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും വിശദമായി ഇവിടെ നിന്നും അറിയാം. 
പിന്നെ ഞങ്ങൾ കണ്ട ഒരു എക്സിബിഷൻ Giono എന്ന പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനെക്കുറിച്ചുള്ളതായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കേട്ടിട്ടില്ലായിരുന്നു. അതു കൊണ്ടു തന്നെ ഈ എക്സിബിഷൻ വളരെ വിജ്ഞാനപ്രദമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിന്റെ നാൾവഴികളും സൈനിക ജീവിതവും സിനിമാ ജീവിതവും എല്ലാം കുറച്ചൊക്കെ അവിടെ നിന്നും വായിച്ചറിഞ്ഞു. കൂടാതെ ഈ അനുഭവങ്ങളൊക്കെ എഴുത്തിനെ എങ്ങനെ സ്വാധീനിച്ചു എന്നും അറിയാനായി. വിഷാദാത്മകമായ സന്തോഷം എന്ന് അദ്ദേഹത്തിന്റെ രചനകളെ വിശേഷിപ്പിക്കാം. 
 അദ്ദേഹത്തിന്റെ രചനകളെ ആസ്പദമാക്കി ബർണാർഡ് ബുഫേ വരച്ച ചില പ്രതീകാത്മകമായ ചിത്രങ്ങളും അവിടെ കണ്ടു. നരകത്തിന്റെ ചിത്രീകരണം ഇതുവരെ കണ്ടിട്ടുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമായി തോന്നി. ആൾക്കാരെ ഒരേ സമയം നടക്കുന്നതും ആകര്ഷിക്കുന്നതുമാണ് ഈ ചിത്രങ്ങൾ എന്ന് തോന്നി.
രണ്ടുമൂന്നു മണിക്കൂറുകൾക്കുള്ളിലാണ് ഓടി നടന്ന് ഈ കാഴ്ചകൾ ഒക്കെ കണ്ടത്. വൈകുന്നേരം മ്യൂസിയം അടയ്ക്കാനുള്ള സമയമായപ്പോൾ പതുക്കെ മ്യൂച്ചത്തിന്റെ മുകളിലെ ടെറസ്സിലേയ്ക്ക് വന്നു. അവിടെ നിന്നും കടലിന്റെ കാഴ്ച അവർണ്ണനീയമാണ്. നിർത്തിയിട്ടിരിക്കുന്ന ലൗഞ്ച് കസേരയിൽ കിടന്ന് ഒരല്പം വിശ്രമിച്ച് ഞങ്ങൾ വീണ്ടും ഫോർട്ട് സെന്റ് ജോണിലേയ്ക്ക് നടന്നു.  അവിടെ നിന്നും സന്ധ്യയുടെ സിന്ദൂരച്ചാർത്തും ഏറ്റുവാങ്ങി താമസസ്ഥലത്തേയ്ക്കും... ഒരുപാട് പുതിയ കാര്യങ്ങൾ കണ്ടതിന്റെയും അറിഞ്ഞതിന്റെയും  ചാരിതാർത്ഥ്യമായിരുന്നു മനസ്സിലപ്പോൾ ..
മ്യൂസിയങ്ങൾ അറിവിൻ്റെ കലവറയാണെന്നും അറിവ് നേടൽ ഒട്ടും   മുഷിപ്പനാവേണ്ടതില്ല എന്നും കൂടി ഈ സന്ദർശനം കാണിച്ചു തന്നു,  
ഇതിന്റെ വീഡിയോ കാണാൻ https://youtu.be/PPLYQ-z3EvA സന്ദർശിക്കുക. 

Comments

മാധവൻ said…
ചേച്ചീ..ഈ കാഴ്ച്ചകൾക്കും,അറിവുകൾക്കും ഒപ്പം കൂട്ടിയതിൽ പെരുത്ത് സന്തോഷം. അഫ്‌ഗാനിലെ കഴുതകല്ലിന്റെ കഥ ഭയങ്കര ഇഷ്ടായി.സലാം.
Cv Thankappan said…
Vivaranam manoharam.
Asamsakal
Nisha said…
കൂടെ കൂടിയതിന് നന്ദി.. യാത്ര ഇഷ്ടായി എന്നതില് എനിക്കും പെരുത്ത് സന്തോഷം. അഫ്ഘാനിലെ കഥ ശരിക്കും കണ്ണുതുറപ്പിക്കുന്നതായിരുന്നു. ചിലപ്പോ അതിനെ പറ്റി വീണ്ടും ഒരു ചെറിയ ബ്ലോഗ് എഴുതികൂടയായ്കയില്ല.. കൂടെയുള്ള വീഡിയോ കണ്ടിരുന്നോ? ഞങ്ങളുടെ വ്ളോഗ് ആണ്. കണ്ടു നോക്കൂ.. ഇഷ്ടായിച്ചാൽ subscribe button അമർത്താൻ മറക്കണ്ട :)
Nisha said…
നന്ദി തങ്കപ്പേട്ടാ.. വിവരണം ഇഷ്ടമായി എന്നറിഞ്ഞതില് സന്തോഷം. ഒടുവിലത്തെ വീഡിയോ പറ്റിയാൽ കാണൂ.
അഫ്ഘാൻ യാത്രകളും കാഴ്ച്ചകളും
ഇതുവരെ തീരെ കണ്ടിട്ടില്ലാത്തതിനാൽ ഈ കുറിപ്പുകൾ വല്ലാതെ ഇഷ്ട്ടപ്പെട്ടു
Nisha said…
വളരെ നന്ദി - വായനയ്ക്കും അഭിപ്രായത്തിനും. കൂടുതൽ വിശദമായി കാണാൻ താല്പര്യമുണ്ടെങ്കിൽ ഈ വ്ളോഗ് നോക്കൂ https://youtu.be/PPLYQ-z3EvA

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം