കോവിഡ്-19 ഏറി വരുന്ന ആശങ്കകൾ

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 എന്ന പേരുള്ള കൊറോണവൈറസ് രോഗത്തെ ലോകാരോഗ്യസംഘടന  മഹാവ്യാധിയായി (pandemic) പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും എന്ന പോലെ പടർന്നുപിടിച്ച ഈ പകർച്ചവ്യാധിയെ ലോകരാജ്യങ്ങൾ മുഴുവനും WHO-ന്റെ നിർദ്ദേശപ്രകാരം നേരിടുകയാണ്.  ഇറ്റലി, സ്‌പെയ്ൻ, തുടങ്ങിയ രാജ്യങ്ങളിൽ ഭാഗികമായോ മുഴുവനായോ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ ഉദാസീനത കാണിച്ച അമേരിക്ക പോലും ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രോഗത്തെ എതിരിടാൻ ശ്രമിക്കുകയാണ്.

എന്നാൽ യുകെ എല്ലാവരിൽ നിന്നും തികച്ചും വിഭിന്നമായ ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ജനുവരി 31-ന് ആദ്യത്തെ കോവിഡ് -19 കേസ് സ്ഥിരീകരിച്ച യുകെയിൽ ഇന്ന് മാർച്ച് 17-ആയപ്പോഴേയ്ക്കും 1500-ലധികം സ്ഥിരീകരിച്ച രോഗികൾ ഉണ്ട്. ഇവിടുത്തെ ആരോഗ്യമന്ത്രിയും ഇതിൽ പെടും. 55 -ലധികം ആളുകൾ ഇതിനോടകം മരണപ്പെട്ടിരിക്കുന്നു. ഈ സംഖ്യ വരും ദിവസങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് അനുമാനം.

കേരളത്തിൽ കോവിഡ് -19 ആദ്യമായി സ്ഥിരീകരിച്ച ദിവസം മുതൽ ഇന്നോളം നടന്നു വരുന്ന പ്രതിരോധ-അവബോധ നടപടികൾ  സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഒരുവിധമൊക്കെ പിന്തുടർന്നിരുന്നു. അഭിനന്ദനീയമായ വിധത്തിൽ ആരോഗ്യവകുപ്പും ഡോക്റ്റർമാരുടെ കൂട്ടായ്മകളും മറ്റും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുകയുമുണ്ടായി. ഇത്തരമൊരു സന്ദർഭത്തിൽ എങ്ങനെ കാര്യങ്ങൾ നടത്തണം എന്നതിന് ലോകത്തിനു തന്നെ മാതൃകയാക്കാവുന്നതാണ് അതെല്ലാം എന്ന് തോന്നി. ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളും ഓരോ പുതിയ കേസും വരുമ്പോൾ അതിനെ ട്രാക്ക് ചെയ്ത് വേണ്ട നടപടികൾ എടുക്കുന്നതും എല്ലാം അഭിനന്ദനീയം തന്നെയാണ്.

അങ്ങനെയിരിക്കെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് യൂറോപ്പിൽ ഈ രോഗത്തിന്റെ വ്യാപ്തി ക്രമാതീതമായി വർദ്ധിക്കുകയും മരണങ്ങൾ കൂടുകയും ഉണ്ടായത്. പല രാജ്യങ്ങളിലേയും ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു അതിൻ്റെ പ്രത്യാഘാതം എന്നത് കൊണ്ട് തന്നെ മരണനിരക്കുകൾ ഉയർന്നു. മിക്കവാറും എല്ലാ രാജ്യങ്ങളും സോഷ്യൽ ഐസൊലേഷൻ എന്ന രീതി അവലംബിച്ചു കൊണ്ട് രോഗത്തിന്റെ സംക്രമണം തടയാനും കുറയ്ക്കാനും ഉള്ള നടപടികൾ എടുത്തു. സ്‌കൂൾ, കോളേജ് എന്നിവ അടച്ചു. പല കായിക, സാംസ്കാരിക പരിപാടികൾ റദ്ദു ചെയ്യുകയോ മാറ്റിവെക്കുകയോ ചെയ്തു. ഇറ്റലി പോലെയുള്ള ഏറ്റവും പ്രശ്നബാധിതമായ രാജ്യങ്ങൾ രാജ്യാതിർത്തി തന്നെ അടച്ചു. അകത്തേക്കും പുറത്തേയ്ക്കും ആളുകളുടെ സഞ്ചാരം നിർത്തി.

എന്നാൽ അപ്പോഴും യുകെയിൽ ജീവിതം സാധാരണ പോലെ തന്നെ. കായികമത്സരങ്ങൾ, ഒത്തുചേരലുകൾ എല്ലാം യാതൊരു വിലക്കുമില്ലാതെ തുടരുന്നു. സ്പെയിനിൽ പലതരം പരിമിതികളും വിലക്കുകളും ഉള്ള സമയത്താണ് പ്രശ്നബാധിതമായ മാഡ്രിഡിൽ നിന്നും 3000-ത്തിൽ പരം ആളുകൾ ലിവർപൂൾ vs. അത്ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് മത്സരം കാണാൻ ലിവർപൂളിൽ എത്തിയത് - അപ്പോഴേയ്ക്കും റിയൽ മാഡ്രിഡ് പോലെയുള്ള ടീമുകളിലെ കളിക്കാർ സെല്ഫ് ക്വാറൻറ്റയിനിൽ ആയിരുന്നു എന്നോർക്കണം -  ഏതാണ്ട് അരലക്ഷത്തിലധികം ആളുകൾ അന്ന് ആ കളി കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

പിറ്റേന്നോ മറ്റോ യുകെ പ്രധാനമന്ത്രി ഉന്നത തല COBRA യോഗം കൂടി. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്ന് മനസ്സിലാക്കിത്തുടങ്ങിയ ജനത അപ്പോഴേയ്ക്കും സ്‌കൂളുകൾ അടയ്ക്കാനുള്ള ഓൺലൈൻ പെറ്റിഷനും മറ്റും തുടങ്ങിയിരുന്നു. ഉന്നതതല യോഗത്തിനു ശേഷം അത്തരമൊരു പ്രഖ്യാപനം പ്രതീക്ഷിച്ച എല്ലാവരും നിരാശരായി. അത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രി തികച്ചും നിസ്സംഗമായി 'പല കുടുംബങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ അകാലത്തിൽ നഷ്ടപ്പെടും' (https://www.bbc.co.uk/news/av/uk-51862282/coronavirus-pm-says-more-to-lose-loved-ones-before-their-time) എന്ന് പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുക കൂടി ചെയ്തു.

സത്യത്തിൽ ഞെട്ടലോടെയാണ് അത് കേട്ടത്. ഒരു രാജ്യത്തലവന് സ്വന്തം രാജ്യത്തെ ജനങളുടെ ജീവനെ ഇത്ര നിസ്സാരവത്കരിച്ചു കാണാൻ കഴിയുന്നതെങ്ങനെ എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.

സ്‌കൂൾ പൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ല, എല്ലാവരും കൈ സോപ്പിട്ട് കഴുകി വ്യക്തിശുചിത്വം പാലിച്ചാൽ മതി  എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിന് തലേ ദിവസം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറുമായി നടത്തിയ ഒരു ഇന്റർവ്യൂവിലും (https://twitter.com/BorisJohnson/status/1237760976482598913?s=20) അതൊക്കെ തന്നെയാണ് പറഞ്ഞത്. തികച്ചും ശാസ്ത്രീയമായ രീതിയിലാണ് കാര്യങ്ങൾ നീക്കുന്നത് എന്നാണ് അവർ അവകാശപ്പെട്ടത്. സ്‌കൂളും മറ്റും അടക്കുകയോ കായികവിനോദങ്ങളും ആളുകൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയോ ആവശ്യമില്ലെന്ന് അവർ പറയുന്നത് അവിശ്വസാനീയതയോടെയാണ് ഞാൻ കേട്ടിരുന്നത്.

എന്തായാലും ഗവണ്മെന്റ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെങ്കിലും പ്രീമിയർ ലീഗ് തുടങ്ങിയ സംഘടനകൾ ഫുട്ബാൾ മത്സരങ്ങൾ തത്ക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചു. 30 കൊല്ലത്തിൽ ആദ്യമായി പ്രീമിയർ ലീഗ് ജയത്തിൻ്റെ വക്കിലെത്തി നിൽക്കുന്ന ലിവർപൂളിന്റെ ആരാധകർക്ക് ഇത് ഏറെ വിഷമം ഉണ്ടായേക്കാം എന്നറിയാവുന്ന മാനേജർ യർഗൻ ക്ളോപ്പ് വളരെ സെന്സിബിൾ ആയ ഒരു സന്ദേശം അവർക്കായി നൽകുകയുണ്ടായി...


എന്നിരുന്നാലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വിവിധ കായിക പരിപാടികൾ - ചെൽട്ടൻഹാം കുതിര സവാരി മത്സരം, ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ തുടങ്ങിയ പ്രസിദ്ധ കായിക മത്സരങ്ങൾ - ഗവണ്മെന്റിന്റെ  നയപ്രകാരം  സജീവമായി നടത്തപ്പെട്ടു.

പക്ഷേ ഏപ്രിൽ ആദ്യവാരാന്തത്തിൽ ലിവർപൂളിലെ ഐൻട്രീ റേസ്‌കോഴ്‌സിൽ  നടത്താനിരുന്ന പ്രസിദ്ധമായ ഗ്രാൻഡ് നാഷ്ണൽ കുതിരമത്സരം കോവിഡ് -19 കാരണം ഇക്കൊല്ലം നടത്തുന്നില്ല എന്ന് സംഘാടകർ കഴിഞ്ഞ ദിവസം തീരുമാനിച്ചതായി അറിയുന്നു. അങ്ങനെ പല പരിപാടികളും സംഘാടകർ തന്നെ മുൻ കൈ എടുത്ത് റദ്ദാക്കുകയോ നീട്ടി വെക്കുകയോ (ലണ്ടൻ മാരത്തോൺ) ചെയ്യുന്നുണ്ട്.

പക്ഷേ പല ചെറു ചെറു മാരത്തോണുകളും മത്സരങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പലതും റദ്ദാക്കപ്പെട്ടേക്കാം. ഹേർഡ് ഇമ്മ്യൂണിറ്റി ഉറപ്പുവരുത്താനാണ് ഇപ്പോൾ യാതൊരു വിധ നിയന്ത്രണങ്ങളും കൊണ്ടു വരാത്തത് എന്നാണ് ഔദ്യോഗിക ഭാഷ്യം. അങ്ങനെ വരുമ്പോൾ സമൂഹത്തിനു മുഴുവനും രോഗപ്രതിരോധശേഷി ലഭിക്കുമെന്നാണ് അനുമാനം. എന്നാൽ അതെത്ര മാത്രം പ്രാവര്ത്തികമാകും എന്ന് കാലം തന്നെ തെളിയിക്കണം.

ഇപ്പോഴത്തെ അവസ്ഥ

ലിവർപൂളിൽ ഏകദേശം 14 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിശദവിവരങ്ങൾ അറിയില്ല. പ്രത്യേകിച്ച് ഒരു നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത് കൂടാനേ സാദ്ധ്യതയുള്ളൂ എന്ന നിഗമനത്തിലാണ് ഞങ്ങൾ.  സാധാരണ സീസൺ മാറുമ്പോൾ ഉണ്ടാവാറുള്ള ചെറിയ ജലദോഷവും പനിയും മറ്റും ഇത്തവണ ആശങ്ക ഉണ്ടാക്കുന്നു. NHS-ലാകട്ടെ വാക്ക് ഇൻ അനുവദിക്കുന്നില്ല. ഫോൺ ചെയ്തോ ഓൺലൈനോ വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണം. എന്നാലും അപ്പോയ്മെന്റ് കിട്ടാൻ ചിലപ്പോൾ ഒരാഴ്ച മുതൽ പത്തുദിവസം വരെ എടുക്കും.

അപ്പോൾ നമുക്ക് ഒരു ഓപ്‌ഷൻ ഉള്ളത് ഇ-കൺസൾറ്റേഷൻ ആണ്. അതിൽ ഓൺലൈനായി നമ്മൾ നമ്മുടെ രോഗലക്ഷണങ്ങൾ പറഞ്ഞാൽ ഡോക്റ്റർ അത് നോക്കി വേണ്ട നിർദ്ദേശങ്ങൾ നൽകും. കൊറോണ ബാധിത പ്രദേശങ്ങളിൽ പോയിട്ടില്ലെങ്കിൽ, അത്തരം ആളുകളുമായി നേരിട്ട് സമ്പർക്കം  ഉണ്ടായിട്ടില്ലെങ്കിൽ, നമുക്ക് സാദാ പനി അല്ലെങ്കിൽ ഫ്‌ലൂ ആവുമെന്നാണ് നിഗമനം. പാരസെറ്റാമോൾ കഴിക്കുക എന്നതാണ്  കിട്ടിയ നിർദ്ദേശം.  ചിലപ്പോൾ 7 ദിവസത്തെ സെല്ഫ് ഐസൊലേഷനും നിർദ്ദേശിക്കും. ഇനി അഥവാ നിങ്ങൾക്ക് കൊറോണയാണെങ്കിൽ NHS-ൽ പോകാതെ ഹെൽപ്‌ലൈൻ നമ്പർ വിളിച്ച് നിർദ്ദേശം സ്വീകരിച്ചു അതിനനുസരിച്ചു കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇവിടുത്തെ രീതി.

ഒരു വലിയ പകർച്ചവ്യാധിയെ നേരിടാൻ സുസജ്‌ജമാണോ ഇവിടുത്തെ സംവിധാനം എന്ന് ചോദിച്ചാൽ അല്ലെന്ന് പറയേണ്ടി വരും. സാധാരണ സമയങ്ങളിൽ തന്നെ NHS പലപ്പോഴും രോഗികളുടെ ബാഹുല്യത്താൽ വലയാറുണ്ട്.നിലവിലുള്ള സംവിധാനങ്ങൾ വെച്ച് ഇത്തരമൊരു അടിയന്തരസാഹചര്യം അവർക്ക് വിജയകരമായി നേരിടാനാവും എന്ന് ഇപ്പോൾ തോന്നുന്നില്ല.

അതിനേക്കാൾ ആശങ്ക പകരുന്നത് ഗവണ്മെന്റിന്റെ തീരുമാനങ്ങളാണ്. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം അത് കൂട്ടുകയാണ് ഗവണ്മെന്റ് ചെയ്യുന്നത്. വയസ്സായവരെയും പലതരം രോഗാവസ്ഥയുള്ളവരെയുമാണ് ഇത് കൂടുതൽ ബാധിക്കുക എന്നറിഞ്ഞിട്ടും വേണ്ടത്ര മുൻകരുതലുകൾ എടുക്കുന്നില്ല എന്നത് നിരുത്തരവാദപരമായി തോന്നുന്നു. ജനങ്ങളുടെ ജീവിതത്തേക്കാൾ പ്രാധാന്യം മറ്റെന്തിനൊക്കെയോ കൊടുക്കുന്നു എന്ന് പലരും സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു. ആളുകൾ മരിച്ചാലും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതി തകരരുത് എന്നാണ് ലക്ഷ്യം വെക്കുന്നത് എന്ന് പലരും തെളിഞ്ഞും മറഞ്ഞും ആരോപിക്കുന്നുണ്ട്. സ്‌കൂൾ പൂട്ടിയാൽ GDP യുടെ 3 %ത്തോളം സാമ്പത്തിക നഷ്ടം ഉണ്ടാവും (https://www.theguardian.com/education/2020/mar/13/coronavirus-school-closures-uk-gdp-ministers-warned) എന്നൊക്കെയുള്ള കണക്കുകൾ കണ്ടു.

ഇവിടെ ദിലീപ് ചെറിയ ജലദോഷം/പനി തോന്നിയപ്പോൾ വർക്ക് ഫ്രം ഹോം ചെയ്തു. ഇനിയും വേണമെങ്കിൽ വർക്ക് ഫ്രം ഹോം തുടരാം എന്നതും ആശ്വാസകരമാണ്.  പക്ഷേ സ്‌കൂൾ അടയ്ക്കാത്തിടത്തോളം കുട്ടികൾക്ക് സ്‌കൂളിൽ പോകാതിരിക്കാൻ ആവില്ലല്ലോ. 8-ൽ പഠിക്കുന്ന മകന്റെ സ്‌കൂൾ 20-25 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ്. ഇന്ന് മുതൽ അയാളോട് നടന്നു പോകാൻ പറഞ്ഞിരിക്കുകയാണ്. A Level (നാട്ടിലെ +2നു തുല്യം) പഠിക്കുന്ന മകന് പക്ഷേ ഏതാണ്ട് 1 മണിക്കൂറോളം ബസ്സിൽ യാത്ര ചെയ്യണം കോളേജിലേക്ക്. കഴിഞ്ഞ കുറെ ദിവസങ്ങളായി അവരുടെ കയ്യിൽ ഹാൻഡ് സാനിറ്റൈസർ കൊടുത്തു വിടുകയും എപ്പോഴും ശ്രദ്ധിക്കണം എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.  (കോളേജ് അടച്ചിടേണ്ട സാഹചര്യം വരികയാണെങ്കിൽ കുട്ടികൾക്ക് പഠിക്കാനും അടുത്തു വരുന്ന ബോർഡ് എക്സാമിന് തയ്യാറെടുക്കാനും സ്റ്റഡി പ്ലാനുകൾ ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. ഓൺലൈൻ വഴി അദ്ധ്യാപകരുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാനും മറ്റുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. കോളേജ് നടത്താനിരുന്ന  എല്ലാവിധ ഫീൽഡ് ട്രിപ്പുകളും സന്ദർശനങ്ങളും റദ്ദാക്കിയിരുന്നു എന്ന് അറിയിപ്പ് വന്നു കഴിഞ്ഞു)

ഇപ്പോൾ പൊതുവേ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല എങ്കിലും കഴിഞ്ഞ ദിവസം സിറ്റി സെന്ററിൽ തിരക്കൊക്കെ അല്പം കുറഞ്ഞത് പോലെ തോന്നി. വേറെ ചില സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോലെ ഇവിടെ സൂപ്പർ മാർക്കറ്റുകളിലും മറ്റും ഹാൻഡ് സാനിറ്റൈസർ, ടോയ്ലറ്റ് റോൾസ് എന്നിവ ഒഴിച്ച് ഒന്നിനും ക്ഷാമം കണ്ടില്ല. അസാധാരണമായ തിരക്കും കണ്ടില്ല. ആളുകൾ ഹാൻഡ് സാനിറ്റൈസർ, ടോയ്ലറ്റ് റോൾസ് എന്നിവ തിരഞ്ഞാണ് വരുന്നത്. ഇപ്പോൾ ഇതെഴുതുമ്പോഴും നിരത്തുകളിൽ വാഹനങ്ങൾ സാധാരണ പോലെ ഓടുന്നത് കാണുന്നുണ്ട്. ട്രെയിൻ, ബസ്സ് സർവീസ് ഒക്കെ സാധാരണ പോലെ തന്നെ. ഇവിടെ നിന്നും യൂറോപ്പിലെ പല സ്ഥലങ്ങളിലേക്കും ഇപ്പോഴും വിമാനസർവീസുകൾ ഉണ്ട്. അതു പോലെ തന്നെ കപ്പൽ യാത്രകളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൂടി ഏതോ ഒരു വിനോദസഞ്ചാര കപ്പൽ ലിവർപൂളിൽ വരുന്നതിനെപ്പറ്റി ഒരു റിപ്പോർട്ട് വായിക്കുകയുണ്ടായി (https://www.cornwalllive.com/whats-on/whats-on-news/huge-cruise-ship-still-expected-3944207)

ഒരു പരിമിത കാലത്തേയ്ക്കാണ് ഞങ്ങളിവിടെയ്ക്ക് വന്നിട്ടുള്ളത് എന്നത് കൊണ്ട് തന്നെ ഞങ്ങളുടെ സോഷ്യൽ ലൈഫ് വളരെയധികം പരിമിതമാണ്. ഓഫീസിലെ സഹപ്രവർത്തകരും കുടുംബവുമാണ് ഞങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ. അതിൽ തന്നെ മിക്കവരും കഴിഞ്ഞ കുറച്ചു മാസങ്ങളിൽ വിസയുടെ കാലാവധി കഴിഞ്ഞ് തിരിച്ചു പോവുകയോ പ്രോജക്റ്റ് മാറി സ്ഥലം മാറിപ്പോവുകയോ ഒക്കെയുണ്ടായി.  അതിനാൽ വേണ്ടി വന്നാൽ സോഷ്യൽ ഐസൊലേഷൻ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്.

വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ വഷളായേക്കാം എന്ന നിഗമനത്തിൽ കഴിഞ്ഞ ദിവസം ഏഷ്യൻ മാർക്കറ്റിൽ പോയി ഒന്ന് രണ്ടു മാസത്തേക്കുള്ള അരി, പരിപ്പ്, ആട്ട തുടങ്ങിയ സാധനങ്ങൾ ഒക്കെ വാങ്ങി വെച്ചു. ഒന്ന് രണ്ടാഴ്ചത്തേയ്ക്കുള്ള പച്ചക്കറികൾ, ഫ്രൂട്സ് ഒക്കെയും വാങ്ങി. അടുത്ത ആഴ്ച മുതൽ കഴിയുന്നതും എല്ലാം ഓൺലൈൻ ആയി വാങ്ങി ഹോം ഡെലിവറി ചെയ്യാൻ ബുക്ക് ചെയ്തിരിക്കുന്നു. കുട്ടികളുടെ സ്‌കൂൾ അടയ്ക്കുകയോ shut down ഉണ്ടാവുകയോ ചെയ്‌താൽ വലിയ പ്രശ്‌നമില്ലാതെ ദിവസങ്ങൾ തള്ളി നീക്കാം എന്ന പ്രതീക്ഷയിലാണ്. ചുരുങ്ങിയ പക്ഷം അനാവശ്യമായി പുറത്തിറങ്ങി രോഗം പരത്തുന്നവരിൽ ഞങ്ങളുണ്ടാവില്ല എന്ന് ഉറപ്പാണ്.

കേരള ഗവണ്മെന്റിന്റെ കരുതലും ഇവിടുത്തെ ഗവണ്മെന്റിന്റെ പ്രത്യക്ഷത്തിലുള്ള നിഷ്ക്രിയതയും തമ്മിലുള്ള വ്യത്യാസം എത്ര വലിയതാണ് എന്ന് ഈയവസരത്തിൽ ശരിക്കും മനസ്സിലാവുന്നുണ്ട്. കാര്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വഷളായിക്കൊണ്ടിരിക്കുന്ന  സ്ഥിതിയിലും ഇവിടെ എയർപോർട്ടിലും മറ്റും ഇപ്പോഴും യാതൊരു വിധ ചെക്കിങ്ങും ഒന്നും ഇല്ല എന്ന് അമ്പരപ്പിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ ഇപ്പോഴും ഇവിടേയ്ക്ക് വരുന്നുണ്ട് - അവരെ യാതൊരുവിധ പരിശോധനകളും ഇല്ലാതെ പോകാനനുവദിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

കഴിയുന്നത്ര ആളുകൾക്ക് രോഗം വന്ന് ഹേർഡ് ഇമ്മ്യൂണിറ്റി എന്നൊന്ന് ഉണ്ടെങ്കിൽ അത് ഇവിടുത്തെ ജനത സ്വായത്തമാക്കുമ്പോഴേയ്ക്കും എത്ര ജീവനുകൾ ബലികഴിക്കപ്പെടും എന്നറിയില്ല.  അക്കൂട്ടത്തിൽ  പെടാതിരിക്കാൻ കിണഞ്ഞു ശ്രമിക്കാം.

പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ബിർമിംഗ്ഹാമിൽ വച്ച് നടന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ഫൈനൽസ് കാണാൻ മുൻ‌കൂർ ടിക്കറ്റ്‌ എടുത്തിരുന്നെങ്കിലും ഞങ്ങൾ  പോയില്ല. ഇവിടെ പ്രത്യേകിച്ച് വിലക്കുകളും മറ്റും ഇല്ലായിരുന്നെങ്കിലും മലയാളി എന്ന നിലയിൽ നമ്മുടെ കൊച്ചു കേരളത്തിന്റെ മാതൃക കഴിയുന്നതും പിന്തുടരുവാനാണ് ഞങ്ങളുടെ ശ്രമം. അതിന്റെ ഭാഗമായി അനാവശ്യമായ എല്ലാ യാത്രകളും ഞങ്ങൾ വേണ്ടെന്നു വെച്ചിരിക്കുകയാണ്.

എന്നാൽ കുട്ടികൾ ദിവസേന സമൂഹമദ്ധ്യത്തിലിറങ്ങേണ്ടി വരുന്ന ഒരു കുടുംബം എത്ര ദിവസം അതിൽ നിന്നും സുരക്ഷിതമായിരിക്കും എന്നറിയില്ല.  ശുഭാപ്തി വിശ്വാസം കൈവിടാതെ ഞങ്ങളെക്കൊണ്ട് കഴിയുന്ന വിധത്തിൽ എല്ലാ പ്രതിരോധങ്ങളും തയ്യാറെടുപ്പുകളും ചെയ്തിരിക്കുന്നു... ഇതും കടന്നു പോകും, നാം ഒന്നായ് അതിജീവിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെത്തന്നെ.

Update:
ഇവിടെ കൊറോണ പ്രശ്നം എങ്ങനെയുണ്ട്, നിങ്ങൾ സേഫല്ലേ എന്ന് അന്വേഷിച്ച എല്ലാവർക്കും നന്ദി. ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾക്കറിയാവുന്നവ ഉൾക്കൊള്ളിച്ച്  ചെയ്ത ഒരു വ്‌ളോഗാണ്.   

എല്ലാവരും കാണുക 🙏

https://youtu.be/lmeVeb6IqtE

Comments

Unknown said…
നിഷ കൊച്ചു കേരളം ലോകത്തിനു സംഭാവന ചെയ്ത 1957...ലേഖനം വായിച്ചപ്പോൾ ഓർമ്മ വന്നു....വായിക്കാൻ രസമുണ്ട്...ഭാഷയുടെ ഭംഗിയാണ് ഉദ്ദേശിച്ചത്.readability..👌💐💐
Unknown said…
Beautifully written. !! Here in UAE, government is doing anthing possible. However , we expat are the big fan of Kerala government now
Nisha said…
വളരെ നന്ദി സുഹൃത്തേ.. പേര് കാണാത്തത് കൊണ്ട് ആരാണെന്ന് മനസ്സിലായില്ല. എന്തായാലും വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി. വായനക്കാർ എഴുത്ത് ഇഷ്ടപ്പെടുന്നുവെങ്കിൽ അതിൽപ്പരം സന്തോഷം എഴുത്തുകാർക്ക് വേറെ എന്തുണ്ട്! :)
Nisha said…
Thank you!
Here, the UK govt is stepping up and taking some drastic steps too. Although they seemed to be less assuring in the beginning, now the steps being taken by the govt is reassuring.

And yes, the way Kerala govt manages a crisis situation is commendable. Very proud and happy to see the proactive steps taken.

ബ്രിട്ടനിൽ ഇപ്പോൾ ശുഭാപ്തി വിശ്വാസം പോലും
നഷ്ട്ടപ്പെട്ടാണ് ഞങ്ങൾ ജോലിയും ജീവിതവുമായി മുന്നോട്ട് പോകുന്നത് ...!
Nisha said…
അതെ മുരളിയേട്ടാ.. ആലോചിച്ചാൽ ആശങ്കകൾ കൂടി വരുക തന്നെയാണ്. എന്നാലും ശുഭാപ്തി വിശ്വാസം കൈവിടുന്നില്ല. അതും കൂടി ഇല്ലെങ്കില് ഒരു പക്ഷേ depressed ആയിപ്പോകും.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം