തൂതപ്പുഴ!!!

തൂതപ്പുഴ എന്നും ഒരു വ്യത്യസ്തമായ ഒരോര്‍മ്മയാണ്. മറ്റു പുഴകളിലെന്ന പോലെ പഞ്ചാര മണല്‍പ്പരപ്പും മണല്‍ ലോറികളും തൂതപ്പുഴയില്‍ കാണാറില്ല. പകരം ജലപ്പരപ്പുകളില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് തൂതപ്പുഴയുടെ മുഖമുദ്ര! ഏതു വേനലിലും തൂതപ്പുഴയില്‍ കളകളാരവം മുഴക്കിയൊഴുകുന്ന വെള്ളത്തിളക്കം കാണാം! അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്,  പഞ്ചാരമണലില്ലാത്ത നദീതടമാണ് തൂതപ്പുഴയുടെ ഭാഗ്യമെന്ന്... അല്ലെങ്കില്‍ മണല്‍ ഖനനം നടത്തി നാം അതിനെയും കൊന്നേനെ!!!

തൂത പാലത്തിലൂടെ എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിയ്ക്കുന്നു. ഓരോ തവണയും ആ സവിധത്തിലെത്തുമ്പോള്‍ ഉള്ളു കുളിര്‍ക്കും. അതിവേഗം പായുന്ന വാഹനത്തിന്റെ ജാലകത്തിലൂടെ പുഴയുടെ മനോഹാരിത എന്റെയുള്ളിലേയ്ക്കാവാഹിച്ചു ഞാന്‍ നിര്‍വൃതിയണയും. പുഴവക്കത്തെ ആല്‍മരവും, ഭഗവതിക്കാവും ഏറെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ദേശത്തിന്റെ സ്പന്ദനവും പേറി പുഴയൊഴുകുമ്പോള്‍ നാടിന്നും നാട്ടാര്‍ക്കും ജീവന്‍ തന്നെയാണ് പ്രദാനം ചെയ്യുന്നത്! 
തൂതപ്പുഴയുടെ നന്മയില്‍ മുങ്ങിക്കുളിച്ച ഒരു സായം സന്ധ്യ എന്നും മനസ്സിന്റെ കോണില്‍ ഒരു മനോഹര സ്മരണയായ്‌ കുടി കൊള്ളുന്നു. കുട്ടിക്കാലത്ത് ഒരു ദിവസം നിനച്ചിരിയ്ക്കാതെ അച്ഛനും ഏട്ടന്മാരും പുഴയില്‍ നീന്തിക്കുളിയ്ക്കാന്‍ കൊണ്ടുപോയത് സുഖമുള്ള ഒരമ്പരപ്പായി ഇന്നും നില കൊള്ളുന്നു... തണുത്ത വെള്ളത്തില്‍ നീന്തിത്തിമര്‍ത്ത് മതി വന്നില്ല. അത്തരമൊരു സംഭവം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല - അതിനാല്‍ തന്നെ ആ ദിനം നിറം മങ്ങാത്ത ഓര്‍മ്മയായ് ഇന്നും എന്നെ മോഹിപ്പിയ്ക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുട്ടികളെ രാമഞ്ചാടിയില്‍ കൊണ്ടു പോവണമെന്ന ആഗ്രഹം മൊട്ടിട്ടതും ഈ ഓര്‍മകളുടെ ബലത്തിലാണെന്നു തോന്നുന്നു. പല പല കാരണങ്ങളാല്‍ അത് നടന്നില്ല. നീന്താന്‍ അറിയാത്ത നാലഞ്ചു കൊച്ചു കുട്ടികളെയും കൊണ്ടു പുഴയിലേയ്ക്ക് തനിയെ പോവാന്‍ അച്ഛനും ഒരു മടി. തിരക്കാര്‍ന്ന ജീവിത യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തെല്ലാം നഷ്ടമാവുന്നു!!! ഒരേയൊരു ആശ്വാസം മുത്തച്ഛന്റെ കൂടെ ചിലവിട്ട സായാഹ്നങ്ങളില്‍ അമ്പലക്കുളത്തിലെ വിശാലതയില്‍ അവരെല്ലാം നീന്തല്‍ പഠിച്ചുവെന്നതാണ്.

എന്തായാലും ഒരിയ്ക്കല്‍ അവരെ ആ പുഴയോരത്തു കൊണ്ടു പോവണം. തെളിനീരും പേറിയൊഴുകുന്ന തൂതപ്പുഴയുടെ  ശീതളിമയില്‍ നീന്തിത്തുടിയ്ക്കാനുള്ള അവസരവും ഓര്‍ത്തു വെയ്ക്കുവാന്‍ സുന്ദരമായ ബാല്യകാല സ്മരണകളും അവര്‍ക്കും ഉണ്ടാകട്ടെ! കമ്പ്യുട്ടറും ടീവിയും വീഡിയോ ഗെയ്മുകളും മാത്രമല്ല, പ്രകൃതിയുടെ സ്നേഹമൊഴുകുന്ന കരസ്പര്‍ശനങ്ങളും അറിഞ്ഞു ആ കുരുന്നുകള്‍ വളരട്ടെ. നാളെയൊരിയ്ക്കല്‍  ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ തൂതപ്പുഴ അവര്‍ക്കും അവസരമേകട്ടെ..

 ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ് 

Comments

നദികള്‍ എന്നത് ഒരു നാടിന്റെ ഏറ്റവും വലിയ സൌഭാഗ്യമാണു. അതിനെ അത്യാര്‍ത്തിപൂണ്ട മനുഷ്യന്‍ കൊന്നൊടുക്കുകയാണു. നാടിന്റെ അരഞ്ഞാണം പോലെ കുണുങ്ങിയൊഴുകിയിരുന്ന പല നദികളും ഇന്ന്‍ മരിച്ചുകഴിഞ്ഞു.മാലിന്യങ്ങളും പേറി അവ കരഞ്ഞുകൊണ്ടൊഴുകുന്നു. ശബദമില്ലാത്ത അവയുടെ തേങ്ങലുകള്‍ ആരറിയുവാന്‍..ആരു കേള്‍ക്കുവാന്‍...
roopz said…
"നാളെയൊരിയ്ക്കല്‍ ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ തൂതപ്പുഴ അവര്‍ക്കും അവസരമേകട്ടെ.. " ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ ...എന്നും!


village girl
Aneesh chandran said…
അമ്പലകുളവും പുഴയും തെങ്ങുംതോപ്പും അതൊരു സുഖാ പുഴയുടെ ഓര്‍മ്മകള്‍ കുറച്ചുകൂടി...ആകാമായിരുന്നു.
ajith said…
ഒരു സത്യം പറയാട്ടോ
നല്ല ഭാഷ, നല്ല ശൈലി

ഞങ്ങളുടെ ബാല്യത്തില്‍ പുഴകള്‍ ഇല്ല്യ..കടലും, പല വലിപ്പത്തില്‍ ഉള്ള കുളങ്ങളും തോടുകളും ആയിരുന്നു താരങ്ങള്‍. ഒരു ദിവസം എത്ര തവണ കുളിക്കുമായിരുന്നെന്നോ, ആ കുളങ്ങള്‍ കലക്കി മറിക്കുമായിരുന്നു..ഇന്നിപ്പോ ഞങ്ങളുടെ നാട്ടില്‍ കുളങ്ങളേ ഇല്ല്യാതായി, ഉള്ളതെല്ലാം വേസ്റ്റിട്ട് നിറച്ച് കൊതുക്കു വളര്‍ത്തല്‍ കേന്ദ്രങ്ങളായി കഴിഞ്ഞു..വേലിയേറ്റവും വേലിയിറക്കവും കാരണം കടലിനോട് ചേര്‍ന്ന ചില ഭാഗങ്ങളില്‍ ഇപ്പോഴും കുറച്ച് നല്ല തോടുകള്‍ കാണാം..ഇപ്പോഴത്തെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കു പോലും ഇതിന്റെ രസങ്ങല്‍ അന്യം തന്നെ..നല്ല കുറിപ്പ് നിഷാ..
എനിക്കും പോകണം ഒരിക്കൽ... thanks for the post
Nisha said…
അതെ നദികള്‍ നാടിന്റെ സൌഭാഗ്യം തന്നെയാണ് . പലപ്പോഴും നാം അത് തിരിച്ചറിയുന്നില്ല എന്നുമാത്രം! മരിച്ചു കൊണ്ടിരിയ്ക്കുന്ന അവയുടെ ദീന രോദനങ്ങള്‍ നാം കേള്‍ക്കുമ്പോള്‍ തീരെ വൈകില്ലെന്ന ശുഭ പ്രതീക്ഷ നമ്മെ മുന്നോട്ടു നയിയ്ക്കട്ടെ...
Nisha said…
അതെ, ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കട്ടെ..
Nisha said…
കാത്തി, തൂത പുഴയുടെ ഓര്‍മ്മകള്‍ ഞാന്‍ ലേഖനത്തില്‍ സൂചിപ്പിച്ച പോലെ വളരെ പരിമിതമാണ് - അതിന്റെ മുകളിലൂടെയുള്ള യാത്രകള്‍ നിരവധിയാണെങ്കിലും...
Nisha said…
നന്ദി അജിത്‌ - ഈ പ്രോത്സഹാത്തിനും നല്ല വാക്കുകള്‍ക്കും!
Nisha said…
നന്ദി ശാരി! പുഴയും കുളവും കായലും മാത്രമല്ല കിണറുകള്‍ പോലും ഇന്ന് മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുകയാണ് . നമ്മുടെ നാടിന്റെ ശാപവും ഇത് തന്നെ.
Nisha said…
തീര്‍ച്ചയായും; ഒരിയ്ക്കലെങ്കിലും നാം പുഴയില്‍ ഒന്ന് നീന്തിത്തുടിച്ചെങ്കില്‍ , ആ അനുഭൂതി അനുഭവിച്ചെങ്കില്‍ നാം മനസ്സു കൊണ്ടെങ്കിലും പുഴയെ സംരക്ഷിച്ചേനെ ... thanks for the good words!
യന്ത്രങ്ങളോടല്ലാതെ പ്രകൃതിയോടും മനുഷ്യരോടും ഇണങ്ങി ജീവിക്കാൻ നമുക്കു കഴിഞ്ഞെങ്കിൽ! പുഴകളെ നാം നിധി പോലെ കാക്കണം.പക്ഷെ...
ഹൃദ്യമായി ഈ കുറിപ്പ്‌. അഭിനന്ദനങ്ങൾ.
Nisha said…
നന്ദി വിജയകുമാര്‍ , വെറുതെ കിട്ടുന്ന സൌഭാഗ്യങ്ങളെ നാം അനുഗ്രഹങ്ങളായി കാണുകയും, അവയെ സംരക്ഷിയ്ക്കുകയും ചെയ്യാത്തിടത്തോളം നമ്മുടെ പുഴകളും കായലുകളും കുളങ്ങളും കിണറുകളും അകാല മൃത്യുവിനെ പ്രാപിയ്ക്കുക തന്നെ ചെയ്യും... അന്ന് ഏറെ വേദനയോടെ നാം നമ്മുടെ തെറ്റുകള്‍ തിരിച്ചറിയും..
© Mubi said…
തൂത പുഴ തെളിഞ്ഞു നിഷയുടെ എഴുത്തിലൂടെ... അഭിനന്ദനങ്ങള്‍
Nisha said…
നന്ദി മുബി, പുഴയും മലയും കാടും തോടുമൊക്കെയല്ലേ നമ്മെ മലയാളിയാക്കുന്നത്???
Unknown said…
ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...ക്ഷണിക്കുന്നു
Nisha said…
തീര്‍ച്ചയായും വരാം ...
ബാല്യത്തിലെ ഓര്‍മ്മകള്‍ എല്ലാം മധുരമുള്ളവ തന്നെ. അതിനൊന്നും ഇപ്പോള്‍ കഴിയുന്നില്ലല്ലോ അല്ലെങ്കില്‍ അതെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണല്ലോ എന്ന വേദന മനസ്സില്‍ ഉയരുമ്പോഴും ഇന്നൊന്നു നനഞ്ഞാല്‍ പണി പിടിക്കും എന്ന മാറ്റവും സംഭവിച്ചിരിക്കുന്നു.
തണുത്ത വെള്ളത്തില്‍ കുളിച്ചത് പോലെ സുഖമുള്ള എഴുത്ത്‌.
Nisha said…
അതെ റാംജി, ബാല്യകാല സ്മരണകള്‍ ഏറ്റവും മധുരമായ ഓര്‍മ്മകളില്‍ ഒന്നാണ്. ഇന്നത്തെ കുട്ടികളുടെ ദൌര്‍ഭാഗ്യം എന്നത് ഈ പുഴകളും കുളങ്ങളുമൊക്കെ അവര്‍ക്ക് വെറും കാഴ്ചകള്‍ മാത്രമായി മാറിയിരിയ്ക്കുന്നു എന്നതാണ്. ഒന്ന് മഴ നനയാന്‍ പോലും പേടിയ്ക്കുന്ന ഈ തലമുറ ഈ സുഖമൊക്കെ എങ്ങിനെ അറിയാനാണ്?

കുറച്ചു സമയം കണ്ടെത്തി ഇവിടെ വന്ന് ഈ നല്ല വാക്കുകള്‍ അറിയിച്ചതിനു നന്ദി!
anupama said…
പ്രിയപ്പെട്ട നിഷ,

ഒത്തിരി തവണ കേട്ടു ഇഷ്ടപ്പെട്ട പുഴയാണ്, തൂതപ്പുഴ !

പുഴയെ ചുറ്റിപ്പറ്റിയുള്ള മധുരമുള്ള ഓര്‍മകള്‍ക്ക്, പുഴയിലെ വെള്ളത്തിന്റെ കുളിരുണ്ട്.

പുഴകളും നദികളും കുളങ്ങളും ഒത്തിരി ഇഷ്ടമാണ്. ഇപ്പോള്‍ കണികണ്ടുണരാന്‍, ഒരു നീലക്കടലുണ്ട്.

ഈ പൊന്നോണനാളുകളില്‍ ഹൃദയത്തില്‍ ശുഭപ്രതീക്ഷകള്‍ നിറയട്ടെ !

വളരെ നന്നായി എഴുതി !അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു
Jefu Jailaf said…
തെളിച്ചമുള്ള ബാല്യകാല കാഴ്ച. നന്നായി പറഞ്ഞു..
എഴുത്ത് ശൈലി കൊള്ളാം. പക്ഷെ ഒരു പോസ്റ്റ് എന്ന് പറയുമ്പോള്‍ കുറച്ചു കൂടി വേണം വായിക്കുവാന്‍. ഇത് പെട്ടെന്നങ്ങ് തീര്‍ന്നു പോയപോലെ
പുതിയ തലമുറക്ക് എന്തൊക്കെയോ നഷ്ടമാകുന്നുണ്ട് ..
നമ്മളിലൂടെ മാത്രം തിരിച്ചു കൊടുക്കാന്‍ കഴിയുന്നത് ..
തൂതപുഴ ഭാഗ്യവതി തന്നെ , അഗാത ഗര്‍ത്തങ്ങളില്‍
മരിച്ചു വീഴാന്‍ അവള്‍ക്ക് ഗതി വന്നില്ലല്ലൊ ..
മനസ്സിനുള്ളില്‍ ആ സുന്ദരീ നിറഞ്ഞു നില്‍ക്കുന്നുണ്ട്
വരികളിലൂടെ അതിന്റെ ഭംഗിയും പ്രകടമാകുന്നുണ്ട് ..
ഈ ചിത്രവും ..... നിബന്ധനകളില്ലാതെ തൂതപുഴയില്‍
മനവും മെയ്യും കുളിര്‍ക്കാനാകട്ടെ ..സ്നേഹപൂര്‍വം
Anonymous said…
തൂത - ആ പേരില്‍ തന്നെ ഒരു മാധുര്യം ഉണ്ട്. ഏതു വേനലിലും ഒരിക്കലും വറ്റാത്ത നീരുറവകള്‍ക്കെന്നും കണ്ണാടി തിളക്കം.
എനിക്കും പോകണം ഒരിക്കല്‍ കൂടി തൂതയിലേക്ക്. ബാല്യകാലത്തിലേക്ക് കൊണ്ട് പോയതിനു നന്ദി .
Nisha said…
അനു, ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി! ഇവിടെ വന്ന് ഈ വാക്കുകളിലൂടെ നല്‍കിയ പ്രോത്സാഹനത്തിനും പുഴയും കുളവും കടലും ഇഷ്ടപെടുന്ന നല്ല മനസ്സിനും നന്ദി!

ഓണനാളുകള്‍ നിങ്ങള്‍ക്കും ഒരായിരം നന്മകള്‍ കൊണ്ടു വരട്ടെ എന്നാശംസിയ്ക്കുന്നു..

സ്നേഹപൂര്‍വ്വം
നിഷ
Nisha said…
ജെഫു, നന്ദി... പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നവരുടെ മനസ്സിനെ സ്പര്‍ശിയ്ക്കുമ്പോഴാണല്ലോ എഴുത്തുകാരന് സംതൃപ്തി! എഴുത്ത് ഇഷ്ടമായെന്നറിഞ്ഞു സന്തോഷിയ്ക്കുന്നു.

Nisha said…
റാണിപ്രിയ,
പറയാതെ പറഞ്ഞ ഈ വാക്കുകള്‍ ഞാന്‍ അത്യന്തം കൃതാര്‍ത്ഥതയോടെ സ്വീകരിച്ചിരിയ്ക്കുന്നു!നന്ദി!
Nisha said…
റോസാപൂക്കള്‍ , നന്ദി... അഭിനന്ദനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും!

പലപ്പോഴും എനിയ്ക്ക് കഴിയാത്ത കാര്യമാണ് ചുരുക്കിയെഴുതല്‍ ബാല്യത്തിലെ ചെരിയൊരോര്‍മ്മയെ തുറന്നിട്ടു എന്നെ ഉള്ളു... അത് വലിച്ചു നീട്ടിയാല്‍ ഇത്രയും മനോഹാരിത ഉണ്ടാവുമായിരുന്നോ എന്നറിയില്ല... എങ്കിലും നിങ്ങള്‍ പറഞ്ഞ കാര്യം തീര്‍ച്ചയായും മനസ്സില്‍ വെയ്ക്കാം. അടുത്ത തവണ ഇതിലും കൂടുതല്‍ എഴുതാനാവും എന്ന് ആശിയ്ക്കുന്നു...

സസ്നേഹം
നിഷ
Nisha said…
അതെ റിനി, പുതു തലമുറയ്ക്ക് പലതും നഷ്ടപ്പെട്ടിരിയ്ക്കുന്നു. ചെറിയ ചെറിയ സന്തോഷങ്ങള്‍ പോലും അവര്‍ക്കന്യമാണ് എന്ന് തോന്നുന്നു.

തൂതപ്പുഴ അകാല മൃത്യുവിലേയ്ക്കുള്ള യാത്ര ഇനിയും തുടങ്ങിയിട്ടില്ല എന്നൊരു ശുഭാപ്തിവിശ്വാസമുണ്ട്. അവളുടെ മനോഹാരിത ചിലര്‍ക്കെങ്കിലും പകര്‍ന്നു നല്‍കാനായത് ഒരു നിമിത്തം മാത്രം...

വരാനിരിയ്ക്കുന്ന തലമുറകള്‍ക്കും ഇത്തരം മധുര സ്മരണകള്‍ അയവിറക്കാനുള്ള അവസരങ്ങളുണ്ടാവട്ടെ എന്നാണിപ്പോള്‍ ആശിയ്ക്കുന്നത്...

എന്തായാലും നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി!
Nisha said…
അതെ,കടുത്ത വേനലിലും വറ്റാത്ത നീരോഴുക്കാണ്‌ തൂതയുടെ പുണ്യം.. നമുക്ക് പോകം ഒരിയ്ക്കല്‍ കൂടി ആ സവിധത്തിലേയ്ക്ക്.. ബാല്യകാലത്തെയ്ക്കുള്ള യാത്രയില്‍ കൂടെ വന്നതിനു ഞാനല്ലേ നന്ദി പറയേണ്ടത്?

Mohiyudheen MP said…
ഞാനല്ലാത്ത ഒരു വ്യക്തി തൂതപ്പുഴയെ കുറിച്ച് എഴുതിയിട്ടുള്ളത് അയൽ വാസികളായ മുനീറും, ഹംസയുമാണ്. ഞങ്ങളെല്ലാവരും ഈ പുഴയുടെ സന്തതികളാണ്, അയൽ വാസികളുമാണ്. എന്നാൽ നിഷയെ എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. രാമഞ്ചാടിയാണല്ലേ ദേശം, അപ്പോൾ അങ്ങ പാറൽ വഴി മണലായ എത്തി. അത് കൊണ്ടാവും നിഷയെ മനസ്സിലാകാത്തത്.

ഈ ഫോട്ടോയിൽ കാണുന്നതിന്റെ ഒരു വശത്ത് പള്ളിയും എതിർ വശത്ത് അമ്പലവുമാണ്. എത്ര മനോഹരമായ പ്രദേശം. വലതു വശത്ത് കാണുന്ന ആ നീളമുള്ള കല്ലിന്റെ പേരാണ് “മോല്യാർ കല്ല്” അവിടെയാണ്‌ എന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. സുന്ദരികൾ കുളിക്കുന്നത് നേരെ എതിർ വശത്താണ്. (അത് തന്നെ , ധാരാളം കണ്ടിട്ടുണ്ട് തരുണീമണികളുടെ നനഞ്ഞൊട്ടിയ ദേഹങ്ങൾ) :)

ഞാൻ കൊടുത്തിട്ടുള്ള ലിങ്ക് അമർത്തി വായിച്ചാൽ തൂതപ്പുഴയെ കുറിച്ചും, പാശ്ചാത്യ ശക്തികൾക്കെതിരെ പട പൊരുതുന്നതിലും ഈ പുഴ വഹിച്ച് പങ്ക് മനസ്സിലാക്കാം... നന്ദി നിഷ എന്റെ ഈ ജീവനെ പരിചയപ്പെടുത്തിയതിന്. ഞാൻ ഇത്രയും വാചാലമാകാൻ കാരണം ഞാൻ തൂതപ്പുഴയുടെ രാജകുമാരനാണ്, അങ്ങനെയാണ് എന്നെ അറിയുന്ന ചിലർ ബൂലോകത്ത് വിശേഷിപ്പിച്ചിരുന്നത്.
Mohiyudheen MP said…
എഴുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ഏച്ച് കെട്ടലുകളില്ലാതെ മനോഹരമായി പറഞ്ഞിരിക്കുന്നു... ആശംസകൾ
മുമ്പ് തൂതപ്പുഴയെക്കുറിച്ചു വായിച്ചിട്ടുള്ളത് ഒ വി വിജയന്‍ മാഷിന്റെ പുസ്തകങ്ങളിലാണ്. ബൂലോകത്തെത്തിയ ശേഷം മൊഹിയുടെ ബ്ലോഗിലൂടെയും വായിച്ചു. ഇതു വായിച്ചപ്പോള്‍ തൂതപ്പുഴയൊന്നു കാണമമെന്നു തോന്നുന്നു. നന്നായി എഴുതി... ആശംസകള്‍...
Nisha said…
ബെഞ്ചി, നന്ദി; ഇവിടെ വന്നതിനും ചിന്തകള്‍ പങ്കുവെച്ചതിനും! തൂതപ്പുഴ കണ്ടാല്‍ താങ്കള്‍ക്കും അതിനോട് ഒരിഷ്ടം തോന്നുമെന്നതില്‍ സംശയമില്ല!!!സ്വാഗതം - ആ മനോഹര തീരത്തേയ്ക്ക്!
Nisha said…
മോഹി,എന്നെ അങ്ങിനെയൊന്നും പിടി കിട്ടില്ല; ഞാന്‍ തൂതപ്പുഴയുടെ കരയിലൊന്നുമല്ല വാസം കേട്ടോ. എനിയ്ക്ക് ഈ പുഴ കുറേ മധുര സ്മരണകളുടെ ഹൃദയതാളമാണ്...

സത്യം പറഞ്ഞാല്‍ ഭഗവതി കാവില്‍ പോലും ഞാന്‍ വന്നിട്ടില്ല- ഒരുപാടു തവണ ആ മുന്നിലൂടെ പോയിട്ടുണ്ടെങ്കിലും!!!! കുളിക്കടവും മോല്യാര്‍ കല്ലുമൊക്കെ കണ്ടിട്ടുണ്ട് - കള്ളിന്റെ പേര് മോഹി പറയുമ്പോഴാണ് അറിയുന്നത്...

നിങ്ങളുടെ ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു... തൂതപ്പുഴ കാണുമ്പോള്‍ ഇനി തൂതപ്പുഴയുടെ രാജകുമാരനെ കൂടി ഓര്‍ക്കും - തീര്‍ച്ച!
Nisha said…
നന്ദി - ഹൃദയത്തിന്‍റെ ഭാഷ ഇപ്പോഴും എളുപ്പത്തില്‍ മറ്റു ഹൃദയങ്ങളിലേയ്ക്ക് എത്തും - അതാവാം ഈ എഴുത്ത് മനോഹരമായി മാറിയത്
Mannarkkaattu poyappol nirnjozukunna Kunthippuzha kandu.Kunthippuzhayum,thoothappuzhayum onnaanennaanu ende arivu.sheriyalle?ezhuthiyatu nannaayittundu!

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം