കാണാതെ കാണുമ്പോള്‍
ഏറെ നേരമായി ഈ നടത്തം തുടങ്ങിയിട്ട്... എവിടെയെങ്കിലും ഒന്നിരിക്കാനായെങ്കില്‍ ! – അയാള്‍ ചിന്തിച്ചു... തന്റെ കൈയ്ക്കുള്ളില്‍ , സാന്ത്വനസ്പര്‍ശമായ ഒരു കുഞ്ഞു കൈത്തണ്ട അയാള്‍ ചേര്‍ത്തു പിടിച്ചിരുന്നു. ആ കൈ അയാള്‍ക്ക് വെറുമൊരു വഴികാട്ടി മാത്രമല്ല, സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇരുള്‍ മൂടിയ ലോകത്ത് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന വഴിവിളക്കായിരുന്നു ആ കൊച്ചു കൈ. അയാളുടെ അവശത മനസ്സിലാക്കിയെന്നോണം ആ കൈ അയാളെ നയിച്ചത് വഴിവക്കില്‍ കണ്ട പണിതീരാത്ത ഒരു അരമതിലിലേയ്ക്കായിരുന്നു. ക്ഷീണിച്ച കാലുകളും തളര്‍ന്ന മനസ്സുമായി അയാള്‍ അവിടെയിരുന്നു – ദൂരെ ആകാശത്തിലേയ്ക്ക് കണ്ണും നട്ട്!
കാഴ്ചയില്ലാത്ത അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ അപ്പോള്‍ ഒരായിരം കാഴ്ചകള്‍ മിന്നി മറഞ്ഞുവോ? കുഞ്ഞിന് താങ്ങായ് തന്‍റെ ചുമലുകള്‍ കൊടുത്ത്, മുഷിഞ്ഞ സഞ്ചി തോളിലിട്ട്, സന്തതസഹചാരിയായ വടിയും കുത്തിപ്പിടിച്ച് അയാളിരുന്നു – ജീവിതത്തിന്‍റെ കയ്പും മധുരവും അയവിറക്കിക്കൊണ്ട്! അകക്കണ്ണില്‍ അയാള്‍ കണ്ട കാഴ്ച്ച തെളിമയാര്‍ന്നതായിരുന്നു. ഒരു കുഞ്ഞിന്‍റെ വാത്സല്യം തുളുമ്പുന്ന മുഖവും, തന്നെ കാണുമ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷവും തന്‍റെ അരികില്‍ വരുമ്പോള്‍ ആ മുഖത്തെ ആശ്വാസവും, അപരിചിതരെ കാണുമ്പോള്‍ പൊട്ടിമുളയ്ക്കുന്ന ആശങ്കയും ഒക്കെ അയാള്‍ വ്യക്തമായി തന്നെ കണ്ടു.
അപ്പോള്‍ ആ മനസ്സില്‍ ഒരു നനുത്ത സ്നേഹത്തിന്‍റെ നറുമണം പടര്‍ന്നു... കാഴ്ചയില്ലാത്ത കണ്ണുകളിലും ആശയുടെ ഒരു സ്ഫുരണമുണ്ടായി; തന്‍റെ ദയനീയാവസ്ഥയില്‍ ഈ കുരുന്നിനെ കൂട്ട് തന്ന ദൈവത്തെ അയാള്‍ മനസ്സാ നമിച്ചു!
ആരോരുമില്ലാത്ത രണ്ടു ജീവിതങ്ങള്‍ പരസ്പര പൂരകങ്ങളായി. വഴികാട്ടിയും സംരക്ഷകനുമായി; ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ടു പിതാവും പുത്രിയുമായി – ഈ അനുഗ്രഹം കാഴ്ചയില്ലാത്ത കണ്ണുകളും കണ്ടു. അപ്പോള്‍ കുരുടന്മാരായി മാറിയത്, എല്ലാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചക്കാരായിരുന്നു!
പിന്‍ കുറിപ്പ് - മുന്‍പെപ്പോഴോ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ മിനിക്കഥ മത്സരത്തിനു വേണ്ടി എഴുതിയത്.
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്
Comments
നന്നായിട്ടുണ്ട് കഥ
ആശംസകള്‍
നന്നായ് എഴുതി. വരികളുടെ മിതത്വമാണ് അതിന്‍റെ ഭംഗി.
ഇനിയും ചെറിയ കഥകളിലൂടെ വലിയ ആശയങ്ങള്‍ പങ്കുവെക്കൂ
കഥ നന്നായിരിക്കുന്നു.
ആശംസകൾ...
കഥ നന്നായി