ഗോമുഖിലേയ്ക്ക് - 1

പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ്‌ വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ.

ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം 
എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12  പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു. 

പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അങ്കലാപ്പ് ചെറുതായി തോന്നാതിരുന്നില്ല. അല്പ ദൂരം നടന്നപ്പോഴേയ്ക്കും ഗൈഡ് ഉണ്ടായാലാണ് നല്ലതെന്ന തോന്നലിൽ കൂട്ടത്തിലെ രണ്ടു പേർ അയാളെ തിരഞ്ഞു തിരിച്ചു പോയി. ഞങ്ങൾ സാവധാനം മുന്നോട്ടു നീങ്ങി. അധികം താമസിയാതെ അവർ അയാളെ കണ്ടെത്തുകയും അവരൊന്നിച്ച് ഞങ്ങൾക്കൊപ്പം ചേരുകയും ചെയ്തു. 

നീണ്ടു മെലിഞ്ഞ ഒരു യുവാവാണ് ഗൈഡ്. പേര് ഭീംസെൻ. ഇന്നലെ ഞങ്ങൾ അയാളെ കണ്ടപ്പോൾ അയാൾ തപോവൻ (ഗോമുഖിനും അകലെയാണത്) ട്രെക്ക് കഴിഞ്ഞു വരുന്ന വഴിയായിരുന്നു. ആ ട്രെക്കിൻ്റെ ക്ഷീണം കാരണം രാവിലെ എഴുന്നേൽക്കാൻ വൈകി പോലും. അതാണ് പറഞ്ഞ സമയത്ത് അമ്പലത്തിന്റെ മുന്നിൽ അയാൾ എത്താതിരുന്നത്. എന്തായാലും ഞങ്ങളുടെ ഒപ്പമെത്തിയപാടെ അയാൾ തന്റെ ദൗത്യം ഏറ്റെടുത്തു. 


നടത്തം തുടങ്ങി അധികം ആവുന്നതിനു മുൻപ് തന്നെ ക്ഷീണം എന്നെ പിടികൂടിത്തുടങ്ങി. മലനിരകളിൽ അനുഭവപ്പെടുന്ന ശ്വാസതടസ്സം തണുത്ത കാലാവസ്ഥയിൽ ഉയരത്തിലെ  നടത്തം ഒക്കെ എന്നെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. എന്റെ ബുദ്ധിമുട്ടു കണ്ട അയാൾ വഴിവക്കിൽ നിന്നിരുന്ന ഒരു ചെടിയുടെ ഇല പൊട്ടിച്ചു തന്ന് അത് മണക്കാൻ പറഞ്ഞു. അതിൻ്റെ ഗന്ധം ശ്വസിച്ചയുടനെ ഒരു ആശ്വാസം. ഗംഗാ തുളസി എന്ന പേരുള്ള ആ ചെടി അവിടത്തുകാർ ശ്വാസതടസ്സം പോലെയുള്ള അസുഖങ്ങൾക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്നു. 


ഗംഗോത്രി നാഷണൽ പാർക്ക് 
ഗോമുഖിലേക്കുള്ള യാത്ര ഗംഗോത്രി ദേശീയ ഉദ്യാനത്തിലൂടെയാണ്. അതിനാൽ തന്നെ പ്രത്യേകം പാസ്സ് എടുക്കാതെ അവിടേയ്ക്ക് പോകാൻ സാധിക്കയില്ല. രണ്ടായിരത്തിനാനൂറോളം ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ഈ ദേശീയ ഉദ്യാനം ഇന്ത്യയിലെ തന്നെ മൂന്നാമത്തെ വലിയ നാഷണൽ പാർക്ക് ആണ്. ദേവതാരു, ഫിർ, പൈൻ, ഓക്ക്  തുടങ്ങിയ മരങ്ങളും ഹിമപ്പുലി, താർ, മലയാട് (ഭരാൽ), കരടികൾ  (ബ്രൗൺ, ബ്ലാക്), കസ്തൂരിമാൻ  തുടങ്ങിയ മൃഗങ്ങളും പാട്രിഡ്ജ്, പ്രാവ്, ഹിമാലയൻ മൊണാൽ  തുടങ്ങിയ പക്ഷികളും ഇവിടെ കാണപ്പെടുന്നു. 

കുറെ നടന്നും ഇടയ്ക്കിടെ വഴിവക്കിലെ പാറക്കല്ലുകളിൽ ഇരുന്നു വിശ്രമിച്ചും യാത്ര തുടർന്നു. കൂടെയുള്ളവരിൽ മിക്കവരും ഏറെ മുൻപിലാണ്. കേവലം രണ്ടുമൂന്നടി വീതിയുള്ള മൺ പാതയിൽ ഇടയ്ക്കിടെ പാറക്കല്ലുകളും മറ്റു ചിലപ്പോൾ ചെറിയ ഉരുളൻ കല്ലുകളുമുണ്ട്. ഇടത്തു വശത്തു  ഭീമാകാരമായ മതിൽ പോലെ പാറ - വലതു വശത്ത് ഭാഗീരഥി  ഒഴുകിക്കൊണ്ടിരിക്കുന്നു. 

സുന്ദരദൃശ്യങ്ങൾ :) 
യാത്രതുടങ്ങി അധികമാവുന്നതിനു മുൻപ് ഒരു കാര്യം മനസ്സിൽ ശക്തമായി തോന്നി. പ്രകൃതി എത്രയും മനോഹാരിയാണോ, അത്രയ്ക്കും തന്നെ ഘോരരൂപിണിയുമാണ്. ഹിമാലയ പ്രകൃതി വായിച്ചറിഞ്ഞതിൽ നിന്നും വ്യത്യസ്തമായി തോന്നി. മഞ്ഞു മലകളും സുന്ദരനീലാംബരവും കണ്ണും മനസ്സും കുളിർപ്പിക്കുമ്പോഴും കരിമ്പാറക്കെട്ടുകളും  അഗാധ ഗർത്തങ്ങളും മനസ്സിനെ കിടിലം കൊള്ളിപ്പിക്കുന്നുണ്ട്. വഴിയരികിലെ ഉറഞ്ഞു കൂടിയ മഞ്ഞു പാളികളിൽ വഴുതി വീഴാതെ, കണ്ടിട്ടും കണ്ടിട്ടും മതിവരാതെ കാഴ്ചകൾ ആവാഹിച്ച്, തെറ്റിയ ശ്വാസഗതി നിയന്ത്രിക്കാൻ പാടുപെട്ട്, തണുപ്പിൽ വലയുന്ന ദേഹത്തെ വകവെയ്ക്കാതെ പതുക്കെ പതുക്കെ മുന്നോട്ട് നടന്നു. 

താണ്ടിയ വഴികൾ 
കുറെ കഴിഞ്ഞപ്പോൾ ഒരു മഞ്ഞുകട്ട നിരന്നു കിടക്കുന്നു. ഗ്ലേസിയർ  എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും അത്  കാണാനോ അതിനെ തൊടാനോ അതിനു മുകളിലൂടെ നടക്കാനോ അവസരം കിട്ടുമെന്ന് ഞാൻ കരുതിയിട്ടേയില്ലായിരുന്നു. ഈ മഞ്ഞു കട്ടയിലൂ ടെ നടന്ന് അപ്പുറത്തെ മലനിരയിൽ എത്തണം. കണ്ടാൽ എളുപ്പമെന്നു തോന്നുമെങ്കിലും ഏറെ ദുർഘടമായ ഒരു കാര്യമാണത്. വഴുക്കി വീണാൽ താഴെ പുഴയിലെത്തും. പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ. എന്തായാലും ഇവിടെ എത്തിയപ്പോഴാണ് ഭീം കൂടെയുള്ളത് എത്ര അനുഗ്രഹമായി എന്ന് ആദ്യമായി ബോദ്ധ്യപ്പെട്ടത്. ഞങ്ങളെ എല്ലാവരെയും അതി വിദഗ്ദ്ധമായി അയാൾ ആ മഞ്ഞുമലയിലൂടെ നടത്തി അപ്പുറത്തെത്തിച്ചു. വീശിയടിക്കുന്ന കാറ്റും തണുപ്പും ഒരല്പം പേടിയും കൂടിയായപ്പോൾ അധികം സാഹസികതയൊന്നും കാണിക്കാനും കാണാനും മുതിരാതെ വേഗം നടന്നു കയറി. 



വളഞ്ഞു പുളഞ്ഞു പോകുന്ന മൺപാതകൾ - അതുപോലൊരെണ്ണം ഇതു വരെ ഞാൻ കണ്ടിട്ടില്ല. ഒരു മഴ പെയ്താൽ ആ വഴിയൊക്കെ ചളിപിളി ആവുമെന്നു  തോന്നി. ഇത്രയ്ക്ക് പൊടിപടലം ഹിമാലയത്തിന്റെ മടിത്തട്ടിലോ! മുന്നിലുള്ളവരെ ബുദ്ധിമുട്ടുള്ള ഓരോ സാഹചര്യങ്ങളിലും സഹായിച്ച ശേഷം പിന്നിൽ വരുന്ന എന്നെപ്പോലെയുള്ളവരെ കാത്ത് ഭീം ഓരോയിടത്തും ക്ഷമയോടെ നിന്നു. ഇടയ്ക്കിടെ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും നടത്തത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനുള്ള വഴികൾ പറഞ്ഞും അയാൾ യാത്ര അനായാസമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മലയാടിനെപ്പോലെ ചുടലമായി ആ മലമ്പാത അനായാസേന നടന്നു കയറുന്ന ആ ചെറുപ്പക്കാരൻ എന്നെ അദ്‌ഭുതപ്പെടുത്തി. 

വഴിയിൽ പ്രകൃതി മാറിക്കൊണ്ടേയിരുന്നു. ചിലയിടങ്ങളിൽ പച്ചപ്പ് കണ്ടെങ്കിലും മിക്കയിടങ്ങളിലും വരണ്ട ഭൂമിയാണെന്ന് തോന്നി. ഗംഗ  കലങ്ങിമറിഞ്ഞങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ് - വായിച്ചറിഞ്ഞ തെളിമയൊന്നും ഉണ്ടെന്നു തോന്നിയില്ല. പലയിടത്തും മഞ്ഞുപാളികൾക്കടിയിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്.  




ചീർബാസ 
നടന്നു നടന്ന് ഞങ്ങൾ ചീർബാസ എന്ന സ്ഥലത്തെത്തി. ഗോമുഖിലേക്കുള്ള പാതയിലൊന്നും കടകളോ  മറ്റു സൗകര്യങ്ങളോ ഇല്ല . ചീർബാസയിലാണ് പേരിനെങ്കിലും ഒരു ചായക്കട   ഉള്ളത്. അതും എല്ലാ ദിവസവും ഉണ്ടാവില്ലത്രേ! എന്തായാലും ഞങ്ങളുടെ ഭാഗ്യത്തിന് അന്ന് കടയുണ്ടായിരുന്നു. അവിടെയുള്ള പാറക്കൂട്ടത്തിലിരുന്ന് കൊണ്ടുവന്ന ഉച്ചഭക്ഷണം കഴിച്ചു. കടയിൽ നിന്നും ചായ വാങ്ങിക്കുടിച്ചു. ഒരു ചായയ്ക്ക് ഇരുപത് രൂപയോ മറ്റോ ആയിരുന്നു വിലയെന്നു തോന്നുന്നു. വൈദ്യുതി, വാഹനം തുടങ്ങിയ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ആ സ്ഥലത്തേയ്ക്ക് കടയിലേക്കാ വശ്യമായ സാധനങ്ങൾ (ഗ്യാസ് കുറ്റിയടക്കം) ചുമന്നാണ് അവർ കൊണ്ടു പോകുന്നത്. അത്രയും കഷ്ടപ്പെട്ട് നടത്തുന്ന ആ ചായക്കടയിലെ ചായയ്ക്ക് ഇരുപത് രൂപ കുറവാണെന്നു പോലും തോന്നി. 

ചീർബാസയിലെത്തിയപ്പോഴേയ്ക്കും സമയം ഒരു മണിയോടടുത്തിരുന്നു. ഞങ്ങളുടെ പദ്ധതി പ്രകാരം അന്നു തന്നെ ഗോമുഖിൽ എത്താൻ  പറ്റുമോ എന്നത് സംശയകരമായി തുടങ്ങി. എന്താണ്ട് പകുതി വഴിയേ ആയിട്ടുള്ളൂ. ഭോജ്‌ബാസ എത്തി ക്യാമ്പിൽ  സാധനങ്ങൾ വെച്ച് ഗോമുഖിലേയ്ക്ക് പോയി തിരിച്ചു വരിക അത്ര എളുപ്പമുള്ള കാര്യമാണ് എന്ന് തോന്നിയില്ല. ഭോജ്‌ബാസയിൽ എത്തുമ്പോഴേയ്ക്കും ഒരു തീരുമാനത്തിലെത്താം എന്നുറപ്പിച്ച്, ചായ കുടിച്ചതിന്റെ ഉന്മേഷത്തിൽ ഞങ്ങൾ യാത്ര തുടർന്നു. 

തണുത്തു വിറച്ചു നടക്കുന്നതിനിടയിലും കാണുന്ന കാഴ്ചകൾ അദ്‌ഭുതം നിറയ്ക്കുന്നുണ്ടായിരുന്നു. പലതരം ആളുകൾ ഞങ്ങളെ കടന്നു പോയി. ജടാധാരികളായ സന്ന്യാസിമാർ മുതൽ തണുപ്പിനെ വകവെയ്ക്കാതെ ഷർട്ടിടാതെ ഒരു മുറിക്കയ്യൻ ബനിയൻ മാത്രമിട്ടു സുഖമായി നടന്നു പോകുന്ന ഒരാൾ - വഴിവക്കിൽ നിന്നു കൊണ്ട് പൊട്ടിയ റോഡ് നേരയാക്കുന്ന പണിക്കാർ. വിദേശീയരായ യാത്രക്കാർ. തപോവൻ പോലെയുള്ള സ്ഥലങ്ങളിലേക്ക് പോവുകയും വരികയും ചെയ്യുന്നവർ. ഗ്യാസ് കുറ്റിയടക്കം ചുമലിലേന്തി ഓടിനടക്കുന്ന തദ്ദേശ്ശീയർ/ ഗൈഡുമാർ. ഇതിനൊക്കെ സാക്ഷ്യം വഹിച്ചു കൊണ്ട് തലയുയർത്തി നിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങൾ. ചിലയിടങ്ങളിൽ അവ മഞ്ഞുമാല ചൂടിയിട്ടുണ്ട്. ഗംഗയാകട്ടെ ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിൽ കിലുങ്ങിച്ചിരിച്ചങ്ങനെ ഒഴുകിപ്പോകുന്നു... 

ദുഷ്കരമായ പാത. പലയിടത്തും പാറക്കെട്ടുകൾ കയറിയിറങ്ങി. നദിയ്ക്ക് കുറുകെയുള്ള തടിപ്പാലങ്ങളിലൂടെ  മറുവശം കടന്നും ചിലപ്പോൾ പുഴയോരത്തു  കൂടി നടന്നു കയറിയും പതുക്കെപ്പതുക്കെ  ഭോജ്‌ബാസയിലെത്താറായി. കൂടെയുള്ളവർ മിക്കവാറും പേർ ഏറെ മുന്നിൽ പോയിക്കഴിഞ്ഞിരുന്നു. ഞങ്ങൾ മൂന്നാലു പേര് മാത്രം പിന്നിൽ അരിച്ചരിച്ചു  നീങ്ങുന്നു. നടന്നു നടന്നു മതിയായിത്തുടങ്ങി. കയ്യിൽ കരുതിയ വെള്ളവും നട്സുമൊന്നും ഉന്മേഷം പകരുന്നില്ല. ഭീം അങ്ങോട്ടുമിങ്ങോട്ടും നടന്ന് സംഘാംഗങ്ങൾ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. നേരം നീങ്ങുംതോറും അയാൾ അസ്വസ്ഥനാവുന്നുണ്ടോ? അതോ എന്റെ തോന്നലാണോ?

എന്തായാലും ഭോജ്‌ബാസയിൽ എത്താൻ ഇനി അധിക ദൂരമില്ല. മണ്ണും കല്ലും നിറഞ്ഞു നിൽക്കുന്ന ഒരു കുന്നിൻ ചെരിവിലൂടെ കുറച്ചു ദൂരം നടന്ന് വീണ്ടും ഒരു കുന്നു കഴിഞ്ഞാൽ ഭോജ്‌ബാസ എത്തും എന്ന് ഭീം പറഞ്ഞു. ഇതുവരെ കാണിക്കാതിരുന്ന ഒരു ധൃതി അയാൾ കാണിച്ചു തുടങ്ങിയിരുന്നു. കുന്നിൻ ചെരുവിൽ വഴി ഉണ്ടെന്ന് പറയാൻ പറ്റില്ല. ഒരു കാൽ വെയ്ക്കാനുള്ള സ്ഥലം കഷ്ടിച്ചുണ്ട്. അതും മണ്ണു കൊണ്ട് മൂടിയ പാത. ചിലയിടത്ത് കാൽ മണ്ണിൽ പൂണ്ടു പോകുന്ന പോലെ തോന്നി. കുറച്ചു നേരമായി ഭയങ്കര ശബ്ദത്തോടെ കാറ്റ് വീശുന്നുണ്ട്. കുന്നിൻ മുകളിൽ നിന്നും ധൂളികൾ ചുഴലിക്കാറ്റിലെന്ന പോലെ പറന്നു കളിയ്ക്കുന്നു. 


ഭീം ഓരോരുത്തരെയായി ആ മലയിടുക്കിലൂടെ അപ്പുറത്തേയ്ക്ക് എത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ അല്പം ആധിയോടെ മലമുകളിലേക്ക് നോക്കുന്നുമുണ്ട്. ഒരാളെ അപ്പുറത്തെത്തിച്ച് അടുത്തയാളെ കൊണ്ടു പോകുന്നതിനുള്ള ഇടവേള അയാളെ അസ്വസ്ഥമാക്കുന്ന പോലെ തോന്നി. അങ്ങനെയിരിക്കുമ്പോൾ അവിടത്തെ  ഫോറസ്റ്റ്  ഓഫീസിലെ ഒരാൾ അവിടെ എത്തുകയും ഭീം അയാളോട് എന്തോ പറയുകയും ഉണ്ടായി. അങ്ങനെ അയാൾ ഞങ്ങളെ കുന്നിന്റെ അപ്പുറത്ത് എത്തിയ്ക്കാൻ ഭീമിനെ സഹായിക്കാം എന്ന് പറഞ്ഞു. എന്റെ മുന്നിലുള്ള ആളെയും നയിച്ചു  കൊണ്ട് ഫോറസ്റ്റ് ഓഫിസിലെ ആൾ നടന്നു പോയി.  വീശിയടിക്കുന്ന കാറ്റും പൊടി പടലങ്ങളും  എന്നെ ശ്വാസം മുട്ടിയ്ക്കാൻ തുടങ്ങിയിരുന്നു. പോക്കറ്റിൽ ഇൻഹേലർ ഉണ്ടെങ്കിലും ഒരു വിധം നിവൃത്തിയുണ്ടെങ്കിൽ അത് ഉപയോഗിക്കുകയില്ല എന്നു കരുതിയിരുന്ന ഞാൻ അത് പുറത്തെടുക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി.

ദുർഘടമായ വഴികൾ 
അപ്പോഴാണ് ഭീം എന്റെ കൈ പിടിച്ചു വലിച്ച് ഒരല്പം ധൃതിയോടെ തന്നെ മുന്നോട്ട് നീങ്ങിയത്. എന്നെ എന്തിനാണിങ്ങനെ ഓടിയ്ക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. ശ്വാസം മുട്ട് തുടങ്ങിയ പോലെ, കാലുകൾക്കാണെങ്കിൽ ഓടാനുള്ള ശക്തിയില്ല. ഇപ്പോൾ വീണുപോകും എന്ന അവസ്ഥ! പൊടിപാറുന്ന ആ അന്തരീക്ഷത്തിൽ ശരിക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല. (കൂളിംഗ് ഗ്ലാസ് ഇട്ടു നടക്കാൻ ഇഷ്ടമില്ലാത്തതിനാൽ എന്റെ കൂളിംഗ് ഗ്ലാസ് ഞാൻ ആർക്കോ കൊടുത്തിരുന്നു) ജൽദി  കരോ എന്ന് പറഞ്ഞു കൊണ്ട് ഭീം എന്റെ കയ്യും പിടിച്ച് ഓടുകയാണ്. ഇടയ്ക്കൊരു നിമിഷം കാര്യം പിടി കിട്ടിയപ്പോൾ സംഭ്രമമാണോ ധൈര്യമാണോ തോന്നിയത് എന്നറിയില്ല - മലമുകളിൽ നിന്നും കല്ലും മണ്ണും ഉരുണ്ടു വീഴുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള ഭാവമാണ്. അതാണ് ഭീമിന്റെ പരിഭാന്തിയ്ക്ക് കാരണം. അതിനെക്കുറിച്ചു പറഞ്ഞു പേടിപ്പിയ്ക്കാതെ മണ്ണിടിയുന്നതിനു മുൻപ് ഞങ്ങളെ ആ ഭാഗത്തു നിന്നും മാറ്റാനാണ് അയാൾ വെപ്രാളപ്പെട്ടു കൊണ്ടിരുന്നത്. അത് മനസ്സിലായപ്പോൾ എവിടെ നിന്നോ ഒരു ശക്തി വന്നു നിറഞ്ഞു - ജീവനും കൊണ്ടോടുക എന്നത് വെറും പ്രയോഗമല്ലെന്ന് അന്ന് മനസ്സിലായി. വയ്യാതെയായിരുന്നെങ്കിലും ഉള്ള ശക്തി സംഭരിച്ച്  ഓടി. അല്ല, ഭീം എന്നെ വലിച്ചോടിച്ചു... ഒടുവിൽ ഞങ്ങൾ സുരക്ഷിതമായ സ്ഥലത്തെത്തി. ഉടനെ എന്റെ കൈ വിട്ട് അയാൾ പിന്നോട്ട് പോയി - ഏറ്റവും പിറകിൽ ദിലീപും ഫോറസ്റ്റ് ഓഫിസിലെ ആളും വരുന്നുണ്ടായിരുന്നു. അവർ കൂ ടി സുരക്ഷിത സ്ഥാനത്ത്  എത്തിച്ചേർന്നപ്പോഴേ അയാൾ പഴയ സ്ഥിതിയിൽ ആയുള്ളൂ.

ആ പ്രത്യേക ഭാഗത്ത് വൈകുന്നേരം ഇത്തരം കാറ്റും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ടത്രെ. അത് തുടങ്ങുന്നതിനു മുൻപ് ഞങ്ങൾ അവിടം കടന്നു പോകും എന്നായിരുന്നു ഭീമിന്റെ കണക്കു കൂട്ടൽ. എന്നാൽ എൻ്റെയും കൂട്ടത്തിലെ വരെ ഒന്നുരണ്ടു പേരുടെയും മെല്ലെമെല്ലെയുള്ള നടത്തവും മറ്റും ആ കണക്കുകൂട്ടൽ തെറ്റിച്ചു. കാര്യം പറഞ്ഞു ഞങ്ങളെ പരിഭ്രാന്തരാക്കാൻ അയാൾ ആഗ്രഹിച്ചുമില്ല. തക്ക സമയത്ത് ആ ഫോറസ്ററ്  ഓഫിസിലെയാൾ അവിടെ വന്നെത്തിയത് ഞങ്ങൾക്ക് രക്ഷയായി. അല്ലെങ്കിൽ ശരിക്കും ബുദ്ധിമുട്ടിയേനെ എന്ന് ഭീം പിന്നീട് പറയുകയുണ്ടായി.

ഞങ്ങളെ സുരക്ഷിതമായി അവിടെയെത്തിച്ച ശേഷം നേരെ നടന്നാൽ ഭോജ്‌ബാസ എത്തും എന്ന് പറഞ്ഞു അയാൾ സംഘത്തിലെ മുന്നിലുള്ളവരെ തേടിപ്പോയി. ഞങ്ങൾ (ദിലീപും ഞാനും) അല്പ നേരം വിശ്രമിച്ച് പതുക്കെ നടത്തം തുടങ്ങി. ജീവൻ തിരിച്ചു കിട്ടിയപ്പോൾ വീണ്ടും ചെറിയ ചെറിയ കാര്യങ്ങൾ ബുദ്ധിമുട്ടിയ്ക്കാൻ തുടങ്ങി. കാലിന് വല്ലാത്ത വേദന, ദാഹം, വിശപ്പ് എന്നിങ്ങനെ ഇല്ലാത്തതൊന്നുമില്ല... എന്നാലും ഇടയ്ക്ക് ഫോട്ടോ എടുത്തും പ്രകൃതിഭംഗി ആസ്വദിച്ചും നടന്നു.. ഒടുവിൽ നടന്ന് നടന്ന് ഒരു കുന്നിന്റെ നിറുകയിൽ എത്തിയപ്പോൾ താഴ്വാരത്തിൽ ഭോജ്‌ബാസ ക്യാമ്പ് കണ്ടു. ലക്‌ഷ്യം അടുത്താണെങ്കിലും ഏറെ ദൂരെയാണെന്ന് തോന്നി. 

കുന്നിറങ്ങാൻ തുടങ്ങുമ്പോൾ അതാ ഭീം വീണ്ടും വരുന്നു - ഞങ്ങളെത്തിരക്കി... മുന്നിൽ പോയവരൊക്കെ എത്തിയിട്ട് കുറെ നിറമായിരുന്നു. ഞങ്ങളെ കാണാഞ്ഞിട്ട് അവർ പറഞ്ഞയച്ചതാണ്. കുറച്ചു നേരം അവിടെ തന്നെ നിന്ന് ഭീമിനോട്  ഭോജ്‌ബാസയെക്കുറിച്ച് ചിലതൊക്കെ ചോദിച്ച് ഞങ്ങളും പതുക്കെ ബാക്കിയുള്ളവരോടൊപ്പം ചേർന്നു.

ഭോജ്‌ബാസ 
ഒരു കാര്യം ഉറപ്പായി - ഇന്നിനി ഗോമുഖ് വരെ പോയി വരാൻ പറ്റില്ല. ഞങ്ങൾ ഏറെ താമസിച്ചാണ് എത്തിയത് എന്ന് മാത്രമല്ല കൂട്ടത്തിലെ പലർക്കും ഇനി ഒരടി നടക്കാൻ വയ്യ എന്ന അവസ്ഥയാണ്. അതിനാൽ ഗോമുഖിലേയ്ക്ക് പിറ്റേന്ന് രാവിലെ പോകാം എന്ന  തീരുമാനത്തിലെത്തി. 

ഭോജ്‌ബാസയിൽ ഞങ്ങൾക്ക് താമസിയ്ക്കാൻ ഡോർമെറ്ററിയാണ്. അതും ഭാഗ്യത്തിന് കിട്ടിയതാണത്രെ! ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ താമസമൊക്കെ ശരിയാക്കി എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഭോജ്‌ബാസയിൽ ഞങ്ങളുടെ  പേരിൽ ബുക്കിങ് ഉണ്ടായിരുന്നില്ലത്രേ! എന്തോ ഭാഗ്യത്തിന് തിരക്കില്ലാത്ത ദിവസമായിരുന്നതിനാൽ അവിടെ താമസസൗകര്യം ഉണ്ടായിരുന്നു. അല്ലെങ്കിൽ എന്താവുമായിരുന്നു അവ്സഥ  എന്നാലോചിയ്ക്കാൻ വയ്യ! 

വലിയ ഹാളിൽ നിർത്തിയിട്ടിരിക്കുന്ന കട്ടിലുകൾ. തണുപ്പകറ്റാൻ രജായി. വെളിച്ചം പകരാൻ റാന്തലും മെഴുകു തിരിയും. ഇതാണ് അവിടുത്തെ സൗകര്യം. കുറച്ചപ്പുറത്ത് കക്കൂസും കുളിമുറിയും ഉണ്ട്.  ചൂടു വെള്ളം വാങ്ങാൻ കിട്ടും. ബക്കറ്റൊന്നിനു നൂറോ നൂറ്റമ്പതോ ആണ് വില. കൈ കഴുകാനും പ്രാഥമിക ആവശ്യങ്ങൾക്കുമെല്ലാം ചൂട് വെള്ളം തന്നെ വേണം എന്ന അവസ്ഥയാണ്. തണുത്തുവിറങ്ങലിയ്ക്കുന്ന ആ കാലാവസ്ഥയിൽ കുളിയെക്കുറിച്ച് ചിന്തിയ്ക്കാൻ തന്നെ വയ്യ. 
ഗംഗാതീരത്ത് ഒത്തുകൂടിയവർ; ഡോർമെറ്ററി 
അവിടെ എത്തിയപാടെ ഞാൻ കട്ടിലിൽ വീണു. ഷൂസ് ഊരി മാറ്റിയപ്പോൾ നീരുവന്ന് വീർത്തിരിക്കുന്നു. കാൽ അനക്കാൻ പോലും ത്രാണിയില്ലാത്തത് പോലെ... കുറെ നേരം ആ കിടപ്പ് കിടന്നു. കൂടെയുള്ളവരിൽ ഒട്ടുമിക്ക പേരും പുറത്തിറങ്ങി ഗംഗാതീരത്ത് ഹിമാലയ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ആ തണുപ്പത്തേയ്‌ക്ക് പോകാൻ ഇഷ്ടപ്പെട്ടില്ല. രജായ്ക്കുള്ളിൽ അഭയം തേടി. കുറച്ചു നേരമെങ്ങനെ കിടന്ന് ഒടുവിൽ ഭക്ഷണം  കഴിച്ചു കഴിഞ്ഞ് ഒന്നു പുറത്തിറങ്ങി - വജ്രക്കല്ലുകൾ പോലെ നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശം ഒരു നോക്കു കണ്ട് വീണ്ടും രജായിയുടെ ഇളംചൂടുപറ്റി ഉറക്കത്തിലേക്ക് വഴുതി വീണു - സ്വപ്നങ്ങൾ ഒന്നുമില്ലാത്ത ഒരുറക്കം!  

യാത്രാക്കുറിപ്പിന്റെ  ആദ്യഭാഗങ്ങള്‍ വായിക്കാന്‍
വീഡിയോ കടപ്പാട്: ദിലീപ് പൊൽപ്പാക്കര 

Comments

Unknown said…
പഴയ ഓർമ്മകളിലേക്ക് ഒന്നുകൂടി പോയി വന്നു ....
Geo said…
വീണ്ടും സ്മരണകൾ അയവിറക്കാൻ സഹായിച്ചതിന് നന്ദി.
അചേതനത്തെ സചേതനമായി അവതരിപ്പിക്കുകയാണ് രചയിതാവിന്‍റെ മിടുക്ക് . താന്‍ കണ്ടതും അനുഭവിച്ചതും രസഗുള പോലെ വായനക്കാരന്‍റെ നാവിന്‍ തുമ്പിലേക്ക്‌ വെച്ചു കൊടുക്കണം. അപ്പോഴേ മനസ്സിലും മധുരം ഉദ്ദീപിക്കു.
താങ്കളുടെ യാത്രാവിവരണം ഏതാണ്ട് അത് പോലെ ആണ്.
pravaahiny said…
മനോഹരമായ വിവരണം

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം