വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍...



വിഗ്രഹങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട് - അവ ഉടയാന്‍ അധികം നേരമൊന്നും വേണ്ട. എത്ര വലിയ പീഠത്തില്‍ പ്രതിഷ്ഠിച്ചാലും, ഒരു ചെറിയ വീഴ്ച്ച മതി, അവ തകര്‍ന്നു പോകാന്‍.; ഒരിക്കല്‍ തകര്‍ന്നു പോയാല്‍ പിന്നെ അവയെ തിരിച്ചു പ്രതിഷ്ഠിക്കാന്‍ കഴിയില്ല താനും! തകര്‍ന്നുടഞ്ഞ വിഗ്രഹത്തെ മാറ്റി, അതിന് പകരം വേറെ ഒരെണ്ണം പ്രതിഷ്ഠിക്കുക തന്നെ വഴിയുള്ളൂ.

പറഞ്ഞു വരുന്നതെന്തെന്നാല്‍ രാജ്യത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവവികാസങ്ങളില്‍ ഇത്തരം ചില വിഗ്രഹങ്ങള്‍ ഉടയുന്ന കാഴ്ച്ചയാണ് കണ്ടത്. കായിക ലോകത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് പ്രത്യേകം പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ!

ക്രിക്കറ്റിനെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരു ജനത - അവരുടെ മനസ്സില്‍ കളിക്കാര്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ടെന്‍ണ്ടുല്‍ക്കറെ ദൈവമായും  ദ്രാവിഡിനെ രാജ്യത്തിന്‍റെ തന്നെ വന്മതില്‍ ആയും കാണുന്ന ഈ കൂട്ടര്‍ ക്രിക്കറ്റ് കളിക്കാരെ അളവറ്റ് ആരാധിക്കുന്നു, അവരുടെ വിജയ-പരാജയങ്ങള്‍ തങ്ങളുടേതായി കരുതുന്നു. അങ്ങിനെയുള്ള നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് എന്ന കളി വെറും കളിയല്ലാതെയാവുന്നു. അതിന് പലപ്പോഴും യുദ്ധ സമാനമായ പരിവേഷം കിട്ടുന്നു. പല കളികളും യുദ്ധഭൂമിയിലെ ഏറ്റുമുട്ടലുകള്‍ പോലെത്തന്നെ ഗംഭീരവും അഭിമാനപ്രശ്നവുമായി മാറുന്നു. ഇത്തരം ഒരു സ്ഥിതി വിശേഷം നിലനില്‍ക്കേ, വാതുവെപ്പിന് കൂട്ടുനില്‍ക്കുന്നവരെ ഒറ്റുകാര്‍ എന്ന നിലയിലെ ഒരു ക്രിക്കറ്റ് പ്രേമിക്ക് കാണാന്‍ കഴിയൂ. ശത്രുപക്ഷത്തിന്റെ ചാരന്‍ എന്ന പോലെയാവും അത്തരം ആളുകളോടുള്ള അവന്‍റെ പെരുമാറ്റം.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം - അത് ആരായിരുന്നാലും. ഇനിയത്തെ തലമുറയെ ഇത്തരം തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ള മാതൃകാപരമായ ശിക്ഷ തന്നെ വേണം - കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍.; എന്നിരുന്നാലും ആരോപണ വിധേയരായവര്‍ തെറ്റുകാരെന്ന് തെളിയുന്നത് വരെയെങ്കിലും അവരെ ക്രൂശിക്കാതിരിക്കാന്‍ നമുക്ക് കഴിയുമോ?

എന്തായാലും ഹൃദയതാളങ്ങളിലൂടെ ഒരു കുറ്റവിചാരണയല്ല നടത്തുന്നത്. മറിച്ച്, ഇത്തരം സംഭവങ്ങള്‍ ഒരു കായികപ്രേമിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. അവിടെയാണ് ആദ്യം പറഞ്ഞ വിഗ്രഹങ്ങള്‍ പ്രസക്തമാകുന്നത്.

ഒരു പക്ഷേ ലോകത്താകമാനമുള്ള കായിക പ്രേമികളെ ഏറ്റവും നിരാശരാക്കിയ ഒരു കുമ്പസാരമാവും ഏഴു തവണ 'ടൂര്‍ ഡി ഫ്രാന്‍സ്' ജയിച്ച ലാന്‍സ് ആംസ്ട്രോങ്ങിന്റെത്. കാന്‍സര്‍ രോഗത്തെ തോല്പിച്ച് ജീവിതത്തിലേക്ക് തിരച്ചു വന്ന ലാന്‍സ് നേടിയ ആ വിജയങ്ങള്‍ക്ക് പിന്നില്‍ ഉത്തേജകമരുന്നുകളുടെ ശക്തിയാണ് എന്നറിഞ്ഞ ആ നിമിഷം തകര്‍ന്നു തരിപ്പണമായത് ഒരു വലിയ വിഗ്രഹം തന്നെയായിരുന്നു. ആ കുറ്റസമ്മതത്തിലൂടെ ലാന്‍സ് തകര്‍ത്തത് അനേകായിരം കായികപ്രേമികളുടെ മനസ്സ് മാത്രമല്ല, കാന്‍സര്‍ രോഗ ബാധിതരായ ആയിരക്കണക്കിനു രോഗികളുടെ മനോബലത്തെ കൂടിയാവും. മരണത്തിന്‍റെ വായില്‍ നിന്നും മനോബലം കൊണ്ടും ഇച്ഛാശക്തി കൊണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറിയ ലാന്‍സ് ലോകത്തിലെ ഏറ്റവും വിഷമകരമായ ചാമ്പ്യന്‍ഷിപ്പ് ജയിച്ചപ്പോള്‍ അത് ലോകത്തെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് വലിയൊരു മാതൃകയായിരുന്നു. 'ലാന്‍സ് ആംസ്ട്രോങ്ങ്‌ ഫൌണ്ടേഷന്‍' എന്ന തന്‍റെ ചാരിറ്റി ട്രസ്റ്റ്‌ വഴി ഒരുപാട് പേര്‍ക്ക് പിന്തുണയും നല്‍കിയ ലാന്സിന്റെ കുറ്റസമ്മതം അത് കൊണ്ട് തന്നെ ഏറ്റവും ഞെട്ടലാണ് സമ്മാനിച്ചത്. തന്‍റെ രണ്ടു പുസ്തകങ്ങളില്‍ കൂടിയും താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന്‍ പറഞ്ഞ ലാന്‍സ് ഒടുവില്‍ ആ വാക്കുകള്‍ക്ക് ഏറെ വില കല്പിച്ച വായനക്കാരെയും വഞ്ചിക്കുകയായിരുന്നു. ആ വാക്കുകള്‍ക്ക് ഏറെ വില കല്പിച്ച വായനക്കാരും, കായികപ്രേമികളും ഇനി ഒരാളെ വീണ്ടും ഇത്ര കണ്ട് വിശ്വസിക്കുമോ? സംശയമാണ്!

ഇന്ത്യന്‍ കായികരംഗം കഴിഞ്ഞ കുറെകാലമായി ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയില്‍ വിവാദങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ടെന്നീസ് താരങ്ങളുടെ പെരുമാറ്റച്ചട്ട ലംഘനം, ബോക്സര്‍ വിജേന്ദ്രസിംഗ് ഉള്‍പെട്ടു എന്നാരോപിക്കപ്പെടുന്ന മയക്കുമരുന്ന് കേസ്, ഏഷ്യന്‍ ഗെയിംസ് താരങ്ങള്‍ ഉത്തേജക മരുന്നുപയോഗിച്ച സംഭവം, ഈയിടെ കേട്ട ഒളിമ്പ്യന്‍ (ഷൂട്ടിംഗ് താരം) രാജ്യവര്‍ദ്ധന്‍ സിംഗ് രാഥോര്‍ ഉത്തേജകമരുന്നുപയോഗിച്ചു എന്ന ആരോപണം എന്നിവ നമ്മുടെ കായിക രംഗത്തെ ആകമാനം ഉലച്ചിരിക്കുന്ന ഈ വേളയില്‍ ഇപ്പോഴത്തെ ക്രിക്കറ്റ് വിവാദം കൂടി കായികപ്രേമികളുടെ മനസ്സിനെ തകര്‍ത്തിരിക്കുന്നു എന്ന്‍ പറയാതെ തരമില്ല.

എത്ര കിട്ടിയാലും പോര എന്ന പോലെ പണത്തിനു പിന്നാലെ പായുന്ന യുവ തലമുറയുടെ പ്രതീകങ്ങളാണോ ഈ വിവാദത്തില്‍ പെട്ട യുവതാരങ്ങള്‍ എന്ന ചോദ്യവും ഉയര്‍ന്നു വന്നിരിക്കുന്നു. അവര്‍ ഇത് വരെ (ഒരു പക്ഷേ ഇപ്പോഴും) സത്യസന്ധരും അദ്ധ്വാനികളും ദേശത്തോട് (ടീമിനോടും) കൂറുള്ളവരും ആയിരുന്നിരിക്കാം. പക്ഷേ ഇനി മുതല്‍ അവരുടെ എല്ലാ നീക്കങ്ങളും ലോകം സംശയത്തിന്‍റെ കണ്ണുകളിലൂടെയല്ലേ നോക്കിക്കാണുക? അവരുടെ നന്മകള്‍ കാണാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമോ? അഥവാ ആരെങ്കിലും അതിനു മുതിരുമോ?

മറ്റുള്ളവരുടെ ആരാധനാ പാത്രമായവര്‍ക്ക് ആവശ്യം വേണ്ട ഒരു ഗുണമാണ് ധര്‍മബോധം (integrity) എന്ന്‍ വീണ്ടും തെളിയിക്കുന്നു ഇത്തരം സംഭവങ്ങള്‍.; നാം അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ ആരാധന നേടുമ്പോള്‍ അവര്‍ നമ്മെ അവരുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിക്കുന്നത്. അവിടെ സ്ഥലം പിടിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ വിഷമമാണ്‌ അവിടെ നിലനില്‍ക്കുക എന്നത്. ഹൃദയത്തിലെ  പീഠത്തില്‍ നിന്നും വീണുടയുമ്പോള്‍ അതില്‍ തകരുന്നത് വിഗ്രഹങ്ങള്‍ മാത്രമല്ല, അവയെ പ്രതിഷ്ഠിച്ച ഹൃദയങ്ങള്‍ കൂടിയാണ്. അവ വീണ്ടും പഴയപടിയാവാന്‍ കുറെ സമയം എടുക്കും. അത് കൊണ്ട് ആരെയും ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

കാര്യം ഇതൊക്കെയാണെങ്കിലും, ഇപ്പറഞ്ഞവരൊക്കെ കുറ്റക്കാരെങ്കിലും, നാളെ  സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നടക്കുന്ന കാഴ്ചയും കണ്ടേക്കാം. അതിനു ചരിത്രം സാക്ഷി - വാതുവെപ്പുകാരന്‍ എന്നും പറഞ്ഞ് കളിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ഇന്ന്‍ എവിടെയുണ്ടെന്നറിയാന്‍ ഒന്ന് കണ്ണ്‍തുറന്ന്‍ നോക്കേണ്ട താമസമേയുള്ളൂ. ഒരു പക്ഷേ അത് തന്നെയാണ് നമ്മുടെ കോട്ടവും. കുറ്റം ചെയ്തവര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടുന്നില്ലെന്നു മാത്രമല്ല, കുറച്ചു കാലം കഴിയുമ്പോള്‍ അവര്‍ മാന്യതയുടെ മൂടുപടം ചൂടി നമ്മുടെ മുന്നില്‍ തലയുയര്‍ത്തി നടക്കുകയും ചെയ്യുന്നു. കുറച്ചു കാലം ബ്രേക്കിംഗ് ന്യൂസ്‌ ആയി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കും - അത് കഴിഞ്ഞു മറവിയുടെ ഇരുട്ടില്‍ പതുങ്ങി നിന്ന്, ഉചിതമായ അവസരം കിട്ടുമ്പോള്‍ ഒരു കുറ്റബോധവും ഇല്ലാതെ നമ്മുടെ മുന്നില്‍ വന്നു നില്‍ക്കും... നമ്മളാകട്ടെ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കാനുള്ള തത്രപ്പാടില്‍ അവയുടെ കോട്ടങ്ങള്‍ കാണാതെ വീണ്ടും അവയെ തന്നെ വെച്ചാരാധിക്കും.

ഈ സംഭവം നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കട്ടെ എന്നും കോട്ടമുള്ള വിഗ്രഹങ്ങള്‍ ഒരു മനസ്സിലും പ്രതിഷ്ഠിക്കപ്പെടാതിരിക്കട്ടെ എന്നുമാശിക്കുന്നു...

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Comments

അത്യാര്‍ത്തി.....അല്ലാതെന്ത്?

അത് വരുമ്പോ...എവിടെ ധര്‍മ്മബോധം?....
ഇതെല്ലാം ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും നിഷാ, വിഗ്രഹങ്ങള്‍ പടുത്തുയര്‍ത്തിയ ആരാധക മനസ്സുകളില്‍ മാത്രമേ തകര്‍ക്കപ്പെട്ടവയുടെ തുളകാണൂ..
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യണം. പക്ഷേ, ചിലരുടെ കാര്യങ്ങളില്‍ ഭരണകൂടങ്ങളും നിയമപീഠങ്ങളുമൊക്കെ നോക്കുകുത്തികളാവരുത്. തങ്ങള്‍ക്കു ലഭിച്ച സൗകര്യങ്ങളും സ്വാധീനങ്ങളും ദുരുപയോഗം ചെയ്ത് അധികാരത്തിന്റെ ശീതളച്ഛായയില്‍ വിരാജിച്ച് അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്ത്രീ പീഡനത്തിന്റെയുമൊക്കെ കരിമ്പട്ടികയിലുള്‍പ്പെട്ട രാഷ്ട്രീയ-ഉദ്യേഗസ്ഥ മേലാളന്മാരും രക്ഷപ്പെടരുത്. നിയമം ചിലരുടെ മാത്രം കാര്യം വരുമ്പോള്‍ പല്ലിറുമ്മി കൊഞ്ഞനം കുത്തുന്നത് അസഹനീയമാണ്. പ്രതിഷേധാര്‍ഹമാണ്.
നല്ലൊരു കുറിപ്പ്. ആശംസകള്‍ ...
ശ്രീ ശാന്തിന്റെ വ്യെക്തിത്യം നമ്മൾ മുമ്പേ കണ്ടതാണ് .ഇപ്പോൾ അത് പരിപൂർണ്ണമായി എന്ന് വേണം കരുതാൻ . മുഴുവൻ കാര്യങ്ങളും പുറത്തു വന്നാൽ അറിയാം കൂടുതൽ വ്യെക്തത ..കഴിവുകളും വ്യെക്ത്യവും നന്നാകുമ്പോൾ ആയിരിക്കണം .അയാൾ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നത്
ajith said…
ചക്കരക്കുടത്തില്‍ കയ്യിട്ടിട്ട് നക്കാതെയിരിയ്ക്കണമെങ്കില്‍ കുറഞ്ഞ ശ്രമമൊന്നും പോരാ...
ശ്രീയുടെ കാര്യത്തില്‍ നാം ഒരു തരത്തിലുള്ള പ്രതിഷ്ഠകളും നേരത്തേ നടത്തി വച്ചിട്ടില്ല എന്നത് സത്യം തന്നെയാണ് , അഹന്തയുടെ മനുഷ്യജന്മമാണ് ശ്രീ . അല്ലെങ്കില്‍ ഏതൊരു മലയാളി ക്രിക്കറ്റ് താരത്തിനും കിട്ടാത്ത പുള്‍ ഉപ്പ് , എസ് കേ നായര്‍ ശ്രീക്ക് നേടി കൊടുത്തിട്ടും , സ്വന്തം വ്യക്തിത്വം കൊണ്ട് അതൊക്കെ തകര്‍ത്ത് കളഞ്ഞ ദേഹമാണത് , ശ്രീയത് ചെയ്തിട്ടുണ്ടെങ്കില്‍ വലിയൊരു ശിക്ഷ ലഭിക്കുക തന്നെ വേണം , അതല്ല അതു ട്രാപ്പാണെങ്കില്‍ കൂടി ഒരു കരിയര്‍ അവസ്സാനിച്ചു എന്നു തന്നെ കരുതാം , പൊയി തല വച്ചു കൊടുത്ത് എന്ന് .. അന്നുമിന്നും മനസ്സിലുള്ള രൂപം സച്ചിന്‍ ആണ് , വ്യക്തിത്വം കൊണ്ടും , അര്‍പ്പണ മനൊഭാവം കൊണ്ടും , ആ ആരാധന ഭാരതത്തൊളം ഉണ്ട് , ഭാരതത്തിനൊപ്പൊം , കരളില്‍ ചേര്‍ന്ന് പൊയത് . ഒരിക്കലും ആ വിഗ്രഹം ഉടഞ്ഞ് പൊകില്ലെന്ന് ഉത്തമ ബോധ്യവും ഉള്ളില്‍ ഉണ്ട് . ഉണ്ണിയേ കണ്ടാല്‍ അറിയാം ഊരിലേ പഞ്ഞം എന്ന് പറയും പൊലെ . പക്ഷെ ഇവിടെ നിഷ ചേച്ചീ ഒരു കാര്യം പറഞ്ഞത് മനസ്സില്‍ കൊണ്ടു , സത്യമാണത് വളരെ സത്യം . ഒരുപാട് പേരുടെ മനസ്സിലേക്ക് തീ കോരിയിട്ട ഒന്നായിരുന്നു അത് , ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് , ആംസ്ട്രോങ്ങിനേ കൂടുതലറിയുകയും , സ്നേഹിക്കുകയും ചെയ്തു തുടങ്ങിയപ്പൊഴാണ് , ഇടിത്തി പൊലെ ആ സത്യം മറനീക്കി പുറത്ത് വന്നത് . ഒരുപാട് വേദനിക്കുന്ന മനുഷരുടെ ഊര്‍ജമായിരുന്നു ആ മുഖവും ആ മനുഷ്യന്റെ വിജയങ്ങളും , ചീട്ടു കൊട്ടാരം പൊലെ ഒരു ദിനം അതു തകര്‍ന്ന് വീണപ്പൊള്‍ അവരെത്രത്തൊളം ദുര്‍ബലരായിട്ടുണ്ടാവാം അല്ലേ ? ശരിയാണ് അംഗീകരിക്കുന്നു ചേച്ചീ , ഒന്നും എടുത്ത് മുകളില്‍ വയ്ക്കാതിരിക്കുക , പിന്നെ വേദനിക്കുവാന്‍ അവസരം കൊടുക്കാതെ കഴിച്ചു കൂട്ടാലൊ .. നന്ദി ഈ നല്ല ലേഖനത്തിന്‍. ഒരിക്കലും നന്നാവാത്ത നമ്മുടെ മനസ്സിന് , ഒരിക്കലും ആര്‍ത്തി തീരാത്ത നമ്മുടെ ചിന്തകള്‍ക്ക് .. സ്നേഹാദരങ്ങള്‍ .
RAGHU MENON said…
'കളി', 'കാര്യം' , എന്ന രണ്ടവസ്തയാണല്ലോ ഉള്ളത് - ഇതിൽ 'കളി' കാര്യമാകുമ്പോൾ, ഇത് തമ്മിലുള്ള വ്യത്യന്തരം ഏറും!
ഞാൻ ക്രിക്കറ്റ് കളിക്കുന ഒരാളായിരുന്നു,- ഒരു നാൽപ്പതു കൊല്ലം മുമ്പ് ഉണ്ടായ, രണ്ട് അനുഭവങ്ങൾ,അതിൽ നിന്നുള്ള തിരിച്ചറിവ്, എന്നെ ഈകളിയുടെ ഭ്രാന്തിൽ നിന്ന് വിമുക്തമാക്കി-
ഒന്ന് ആസാം മെയിലിൽ വന്ന ഞാൻ, മദ്രാസിലേക്ക് ഉള്ള ട്രെയിനിനു വേണ്ടി കാത്തിരിക്കുന്ന സമയം -
ഏതോ 'ക്രിക്കറ്റ് മാച്ച്' കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം - സ്ടേഷനിൽ കണ്ട ഏതോ ഒരു 'പെങ്കൊച്ച്', എന്നോട് ചോദിച്ചു, 'സ്കോർ കി ഹോച്ചേ'?
'എനിക്കറിയില്ല'- ഞാൻ പറഞ്ഞു - ജി. ടി. എക്സ്പ്രസ്സ് വരുന്നത് വരെ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്ന ഞാൻ, അവളെ ശ്രദ്ധിച്ചു - കാണുന്നവരോടൊക്കെ ഇത് തന്നെ ചോദ്യം -
അപ്പോൾ എനിക്ക് മനസ്സിലായി, കളിയുടെ അവസ്ഥ അറിയുന്നതിൽ ഉപരി, ഇതൊരു, 'അവശ്യം അറിഞ്ഞിരുന്നില്ലെങ്കിൽ മോശമാണ്'എന്ന ചെതോവികാരമാണ് ഈ ചോദ്യത്തിന്റെ ആധാരം എന്ന്'
പിന്നീടു,അവധിക്കു പോകുമ്പോൾ, ശ്രീനഗറിൽ നിന്ന് ഒരു'ഷാൾ' മേടിക്കാൻ ഞാൻ ഒരു കടയിൽ ചെല്ലുന്നു- കടക്കാരൻ 'ക്രിക്കറ്റ് കമന്ററി' കേട്ടോണ്ടിരിക്കുകയാണ്-ആ
കടയും, അവിടത്തെ വില്പനയും എല്ലാം , അയാൾക്ക്‌ ഒരു പ്രശനമല്ല എന്ന രീതിയിലുള്ള ഒരു പ്രഹസനം!!
അതോടെ എന്റെ കംബത്തിനു, ഞാനൊരു അറുതി വരുത്തി -
കളിക്ക്, കാര്യത്തേക്കാൾ പ്രസക്തി കൊടുത്താൽ, ഇതിനു അപ്പുറവും സംഭവിക്കാം -!
എത്ര വലിയ പ്രതിഭ ആണെങ്കിലും, വൈകല്യങ്ങളുടെ, ചികിത്സാ സംവിധാനം ഒന്ന് തന്നെയാണ്
എന്ന് ബാക്കിയുള്ളവരെങ്കിലം മനസ്സിലാക്കുക !!

Cv Thankappan said…
"കോട്ടമുള്ള വിഗ്രഹങ്ങള്‍ ഒരുമനസ്സിലും പ്രതിഷ്ഠിക്കാതിരിക്കട്ടെ!"
കിട്ടിയതൊന്നും പോരപ്പോര എന്ന ആര്‍ത്തിപിടിച്ചുള്ള ഓട്ടം!
ഓടുന്നവരോ കുന്നുകൂട്ടി സമ്പാദിച്ചുവെച്ചിരിക്കുന്നവരും പണം മാത്രമല്ല പ്രശസ്തിയും.
ആക്രാന്തം പിടിച്ച സമൂഹത്തില്‍നിന്ന് കാലാവസ്ഥപോലെ നന്മകള്‍ വറ്റിവരളുകയാണ്.
ചിന്തിപ്പിക്കുന്ന ലേഖനം.
ആശംസകള്‍
നാണക്കേട്, കുറ്റം തെളിയട്ടെ
വിഗ്രഹങ്ങള്‍ ഒരിക്കല്‍ ഉടഞ്ഞാല്‍ അത് എങ്ങനെ കൂട്ടി യോജിപ്പിചാലും പഴയ ശോഭ ലഭിക്കുമോ...? എത്രയോ വിഗ്രഹങ്ങള്‍ ഉടഞ്ഞതിനു കാലം സാക്ഷിയായിരിക്കുന്നു...ഉടയാത്ത വിഗ്രഹങ്ങള്‍ എവിടെ കിട്ടും...? ഒന്ന് ആരാധിക്കാന്‍
കണ്ണ് തുറക്കുമോ ?
വിഗ്രഹാരാധന രൂപപ്പെടുത്തിയത് കാലങ്ങളാണ് മനുഷ്യ നിര്മിതമായ കാലം മനുഷ്യൻ നിർമിച്ച വിഗ്രഹങ്ങൾ കാലത്തിനു കൊടുത്തു മനുഷ്യൻ മറവിയിലേക്ക് നടന്നു. പിറകെ വരുന്നവർ... കുരുടൻ ആനയെ കാണുമ്പോലെ പല അഭിപ്രായങ്ങള പറഞ്ഞു. ശ്രുഷ്ടിയും ശില്പവും ശിപിക്ക് സ്വന്തം കാലത്തിനു നോക്കാൻ കൊടുക്കുമ്പോൾ വഴിയെ പോക്കാരായ നമ്മൾക്ക് എന്തും ചെയ്യാം, ഇഷ്ടപെട്ടവര്ക്ക് പൂജിക്കാം, ആസ്വാദകന് ആസ്വദിക്കാം, വേണ്ടതവന് കുറ്റം പറയാം, തീവ്രവാദി ആണെങ്ങിൽ ഭഞ്ഞിക്കാം. ഇന്ന് കാണുന്ന ഈ ലോകത്തില ഈ പറഞ്ഞ എല്ലാവരും ഒരുമിച്ചു കാണപ്പെടുന്നത് കലി കാലം ആയതു കൊണ്ടാണെന്ന് ആശ്വസിക്കാം.
ശ്രീശാന്ത്‌ എന്നാ വിഗ്രഹം ആരും നമ്മുടെ ഹൃദയത്തില കൊണ്ട് വച്ചതല്ല, 20-20പ്രഥമ ലോക കപ്പ്‌ ഇന്ത്യ നേടിയപ്പോൾ കഴിവുണ്ടായത് കൊണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ആ ടീമില ഒരു അംഗം ആയിരുന്നു അന്ന് ശ്രീയും ഇന്ന് ഉടന്ജവിഗ്രഹം ആയാലും അശ്രീകരം ആയാലും ഒരു കഴിവുള്ള മലയാളി പയ്യന്. സ്വന്തം മോനെ അവൻ കുറച്ചു കുസൃതി കാണിച്ചാലും തല്ലു കൊള്ളിത്തരം കാണിച്ചാലും മോനെ അല്ലെങ്ങിൽ സഹോദരന അല്ലെന്നു പറയാൻ ഒരു അച്ഛനോ സഹോദരനോ കുടുംബമോ തയ്യാറാകില്ല, അത് അഭയ കേസിലെ ഒരു സഭ ആയാലും തീവ്രവാദി എന്ന് പറയുന്നു ഒരു വിശ്വാസി ഉള്ള മതം ആയാലും രാഷ്ട്രീയ കാരന്റെ മോൻ ആയാലും രാഷ്ട്രീയക്കാരൻ ആയാലും, അവരെ എല്ലാവരെയും ഒരാൾ അല്ലെങ്ങിൽ മറ്റൊരാള കുറ്റം തെളിയിക്കുന്നത് വരെ നിരപരാധി എന്നാ ലാബെലിൽ എങ്കിലും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അന്ന് രാത്രി ലൈവ് കാണിച്ചു ആഘോഷിച്ചു കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും. പക്ഷെ എന്റെ മനസ്സിൽ വന്നത് ഞാൻ ഉള്പാടെ എണീച്ചു കയ്യടിച്ച എന്റെ രാജ്യം 20-20പ്രഥമ ലോക കപ്പ്‌ നേടിയപ്പോൾ എണീറ്റ്‌ നിന്ന് കയ്യടിച്ച ഒരു വ്യക്തി എന്നാ നിലയില അന്ന് ശ്രീശാന്തിന്റെ ക്യചിന്റെ ക്ലോസെഅപ്പ്‌ അതാണ് എന്റെ ഓർമയിൽ വന്നത്. ആരാന്റെ അമ്മക്ക് ഭ്രണ്ട് പിടിച്ചാൽ കാണാൻ നല്ല ചേലാണല്ലോ
അവന്റെ അമ്മയുടെ പ്രാർത്ഥനയെ വരെ ചോദ്യം ചെയ്തു കമന്റ്‌ ഞാൻ വായിക്കുക ഉണ്ടായി അവന്റെ മാതൃത്വത്തെ വരെ ചോദ്യം ചെയ്യാൻ മലയാളി സമൂഹം വളര്ന്നോ?
ഒരു പെണ്‍കുട്ടിയുടെ മനം കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്ത്തിയ ഒരു കൂട്ടം കഴുകാൻ മാര് കൊതി പരിച്ചിട്ടും പിന്നെയും അത് പോലുള്ള സംഭവങ്ങൾ പുറത്തു വന്നിട്ടും ചെറുവിരൽ അനക്കാത്ത ഡല്ഹി പോലീസിന്റെ ഈ കണ്ടു പിടിത്തം ആഘോഷിക്കാൻ മലയാളി എന്നാ നിലയില എനിക്ക് ലജ്ജ ഉണ്ട് പെണ്ണിന്റെ ആയാലും ആനിന്റെ ആയാലും മാനത്തിന് ഒരു വിലയെ ഉള്ളൂ

പക്ഷെ ശ്രീശാന്ത് എന്നാ ഒരു ചെറുപ്പക്കാരനെ അവന്റെ മുമ്പില എല്ലാ പ്രലോഭനങ്ങളും നമ്മളുടെ ചിലവിൽ എന്ന് തന്നെ ഞാൻ പറയട്ടെ
ചാനലിന്റെ ഭാഷയില പറഞ്ഞാലും ക്രിക്കറ്റിന്റെ ഭാഷയില പറഞ്ഞാലും അവർ സ്പോന്സോർ ചെയ്യുന്ന ഉത്പന്നങ്ങൾ 1 രൂപ ചിലവിൽ ഉണ്ടാക്കി ഈ കൊള്ളരുതയ്മക്കും ചൂതട്ടതിനും പ്രയോച്ചകർ എന്നാ പേരില് പരസ്യം ആയാലും സ്പോന്സോര്ഷിപ് ആയാലും ചീർഗിർല്സ്ന്റെ നമ്മൾ കാണുന്ന അടിവസ്ത്രം ആയാലും നമ്മുടെ സ്വന്തം കാശാണെന്ന്, നമ്മൾ എത്ര പേര് ഓര്ക്കാറുണ്ട്. സ്കൂളിൽ ചേരുമ്പോൾ മുതൽ നമ്മൾ പഠിക്കുന്നത് കള്ളന്മാരവനാണെന്ന് പറഞ്ഞാൽ അത് തെറ്റിധാരണ എന്ന് ആശ്വസിക്കുമ്പോഴും. നമ്മൾ ഓരോരുത്തരും കള്ളന്മാരാണ്. സ്കൂൾ ടീച്ചറുടെ മക്കള്കോ ബന്ദുക്കൽക്കൊ പരിചയമുള്ള വരുടെ മക്കള്ക്കോ കൊടുത്തിട്ട് ബാക്കി വരുന്ന സമ്മാനമേ കഴിവുന്ടെങ്ങിലും മട്ടുകുട്ടികൾക്ക് കിട്ടുള്ളൂ (കൊതികെരു എന്ന് പറഞ്ഞാലും അനുഭവത്തിന്റെ വെളിച്ചത്തില ഈ പറയുന്നേ) മക്കളെ അങ്ങനെ പഠിപ്പിച്ചു സ്വാശ്രയത്തിന്റെ കലാലയത്തിലും ആക്കി നാളത്തെ തലമുറയെ വാര്ക്കുന്ന നമ്മള്ക് വിഗ്രഹങ്ങൾ പണിയാനുള്ള ഒരു അവകാശവും ഇല്ല, കാരണം നമ്മൾ ശില്പി അല്ല സൌന്ദര്യം കാണുന്നില്ല അതുകൊണ്ട് ഉടയട്ടെ വിഗ്രഹങ്ങൾ അതാവും കേരളം ഭ്രാണ്ടാലയം എന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദൻ വിഗ്രഹാരാധനയെ ഏറ്റവും കൂടുതൽ എതിര്ത്തതും എന്നാലും ഉടച്ചില്ല എന്ന് കൂടി കൂട്ടി വായിക്കണം. ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠ നമ്മൾ എന്ന് ഒന്ന് തൊഴുതു നോക്കുന്നത് നല്ലതാ ഭംഗി മാത്രം കണ്ടാൽ പോര നമ്മളെ അറിയാനാണ് കണ്ണാടി

ഇതുഴുതിയ സുഹൃത്തിന്റെ ആകുലതയെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ഞാൻ നഗ്നനാണ് സമൂഹത്തിന്റെ തുണി സമൂഹത്തിന്റെ വായിൽ കുത്തി തിഉകികഴിഞ്ഞു.. എല്ലാം മറക്കാൻ നമുക്ക് വേണ്ടത് മയക്കു മരുന്നാണ് മാധ്യമത്തിന്റെ മയക്കു മരുന്ന്
ക്ഷമിക്കണം ഞാൻ സ്വല്പം ഇമൊറ്റിഒനൽ ആയി പോയി

നല്ല രചന ആശംസകൾ
Aneesh chandran said…
കളി...വെറും കള്ളകളി തന്നെ. ഇപ്പോള്‍ വായനക്കാരന്‍ ആവശ്യപ്പെടുന്ന രചന.
ആർത്തി .... അത്യാർത്തി
Unknown said…
തനിക്കു നേടാൻ കഴിയാത്തത് വിഗ്രഹങ്ങളിലൂടെ നേടുക, അതാകുന്നു സാമാന്യ ജനതയുടെ മനശാസ്ത്രം. പക്ഷെ വീഴാത്ത വിഗ്രഹങ്ങൾ അധികമില്ല. പണം ആളെക്കൊല്ലിയാണെന്നത് എത്ര സത്യം. പ്രലോഭനത്തിൻറെ ഒരു നിമിഷം മതിയല്ലോ എല്ലാം തകരാൻ. I feel sorry for him. നല്ല പോസ്റ്റ്‌. വേഗം എഴുതി പോസ്റ്റ്‌ ചെയ്തോ എന്ന് ഒരു സംശയം.
Nisha said…
അത് തന്നെ സങ്കടകരമായ സത്യം!
Nisha said…
അതേ ഇലഞ്ഞി, വിഗ്രഹങ്ങള്‍ പടുതുയര്‍ത്തിയ മനസ്സുകളില്‍ മാത്രമേ വിള്ളലുകളും വീണിട്ടുള്ളു
Nisha said…
നന്ദി റിയാസ്! ചുറ്റും കാണുന്ന കാഴ്ചകള്‍ ഒട്ടും ആശാവഹമല്ല.... എന്നെങ്കിലും ഇതിനൊരറുതി വരുമെന്ന് പ്രതീക്ഷിക്കാം....
Nisha said…
ആരെയും കുറ്റക്കാരനായി വിധിക്കുന്നില്ല, പക്ഷേ ഇത്തരം പ്രശസ്ത വ്യക്തികള്‍ തങ്ങളുടെ വ്യക്തിത്വത്തിന് കളങ്കമേല്‍ക്കാതിരിക്കാന്‍ ഏറെ ശ്രദ്ധ പാലിക്കേണ്ടിയിരിക്കുന്നു...
Nisha said…
അതേ, അതിന് നല്ല ഉറച്ച മനസ്സ് തന്നെ വേണം...
Nisha said…
നന്ദി റിനി, ഈ പോസ്റ്റ്‌ സന്ദര്‍ഭവശാല്‍ ഇപ്പോഴേ എഴുതിത്തീര്‍ന്നുള്ളു എന്നതാണ് സത്യം... അല്ലെങ്കില്‍ കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ എഴുത്തിന് ആക്കം കൂട്ടി എന്ന്‍ പറയാം... ലാന്സിന്റെ കുറ്റസമ്മതം അറിഞ്ഞപ്പോള്‍ മുതല്‍ എഴുതാന്‍ തുടങ്ങിയതാണ്‌...; ഇങ്ങനെ രൂപാന്തരപ്പെട്ടു എന്ന്‍ മാത്രം!

Nisha said…
അതേ, പല തിരിച്ചറിവുകളും നാം നേടേണ്ടിയിരിക്കുന്നു.... കളി കാര്യമാവാതെ കളിയായി തന്നെ നില്‍ക്കട്ടെ...
Nisha said…
അതേ, കൊട്ടമുള്ളതൊന്നും പ്രതിഷ്ഠിക്കാതിരിക്കാന്‍ നമുക്ക് കഴിയട്ടെ... നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകവും ഉണ്ടാകട്ടെ!
Nisha said…
തെളിഞ്ഞാലും ഇല്ലെങ്കിലും ഒരിക്കല്‍ ഉടഞ്ഞ വിഗ്രഹം ഇനി പഴയ പോലെ ആവില്ലല്ലോ!!
Nisha said…
അങ്ങനെയൊന്നുണ്ടോ? ഉടയാത്ത വിഗ്രഹങ്ങള്‍ ???
Nisha said…
തുറക്കുമെന്ന് നമുക്കാശിക്കാം....
Nisha said…
ഇവിടെ ആരെയും കുറ്റക്കാരനായിട്ടല്ല ചിത്രീകരിച്ചിരിക്കുന്നത് - കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങളെ അവലംബിച്ച് ഒരു പൊതു കാര്യം പറഞ്ഞു എന്നേയുള്ളു.

താങ്കളുടെ വികാരങ്ങളെ മാനിക്കുന്നു. ഇത്രയും വിശദമായ ഒരു പ്രതികരണത്തിന് നന്ദി!
Nisha said…
കളിയും കാര്യവും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിയാനായിരുന്നെങ്കില്‍ !!!
Nisha said…
ആരും അതിനടിമയാവാതിരിക്കട്ടെ....
Nisha said…
ഉടയാത്ത വിഗ്രഹങ്ങള്‍ വളരെയധികം ഇല്ലെന്ന്‍ കാലം കാണിച്ചു തരുന്നു...

കുറെ കാലമായി എഴുതിക്കൊണ്ടിരുന്ന (പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത) ഒരു പോസ്റ്റ്‌ ഒന്ന്‍ ഗതി മാറ്റി വേഗം പോസ്റ്റ്‌ ചെയ്തതാണ്.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം