അമ്മിണിക്കുട്ടിയുടെ ലോകം # 1 - ഒരു ദിവസം തുടങ്ങുന്നു...

ഒരു ദിവസം തുടങ്ങുന്നു...

'അമ്മിണിക്കുട്ടീ, എണീക്കൂ! നല്ല കുട്ട്യോൾ നേർത്തെ എണീറ്റ് കുളിച്ചു മിടുക്കത്തികളായിട്ടല്ലേ ഇരിക്ക്യാ?' കുഞ്ഞേടത്തി കുലുക്കി വിളിച്ചപ്പോൾ മനസ്സില്ലാമനസോടെയാണ് അമ്മിണിക്കുട്ടി കണ്ണ് തുറന്നത്.  രാവിലെ നേർത്തെ എണീക്കാൻ അവൾക്ക് ഇഷ്ടമല്ല. പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്നതിന്റെ സുഖം ഈ വല്യ ആൾക്കാർക്കൊന്നും അറിയില്ലേ?

കുഞ്ഞേടത്തിയെ അവൾക്ക് നല്ല ഇഷ്ടമാണ് - പക്ഷേ രാവിലത്തെ ഈ വിളി മാത്രം ഇഷ്ടല്ല. മിക്കവാറും വിളിച്ചുണർത്തുന്നതിന് സമ്മാനമായി ഒരു ചവിട്ടും കുത്തും ആ പാവത്തിനു കൊടുക്കും. 'അമ്മേ, ഈ അമ്മിണിക്കുട്ടി എന്നെ ചവുട്ടി' എന്ന് ഏങ്ങിക്കൊണ്ട്  കുഞ്ഞേടത്തി താഴേയ്ക്ക് ഓടുമ്പോൾ അമ്മിണിക്കുട്ടി വീണ്ടും പുതപ്പിനടിയിലേയ്ക്ക് ഊളിയിടും. വീണ്ടും ഉറക്കം പിടിച്ചു വരുമ്പോഴേയ്ക്കും വല്യേടത്തി ഹാജരുണ്ടാവും. എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കാൻ വേണ്ടി 'വേഗം ണീറ്റോ, അച്ഛൻ വന്നാൽ നല്ല പെട കിട്ടും' എന്ന് പറഞ്ഞു പേടിപ്പിക്കും.

അത് കേട്ടാൽ അറിയാതെ തന്നെ  കിടക്കയിൽ നിന്നും എഴുന്നേറ്റു പോകും.  അച്ഛന്റെ അടി ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും അതിന് നല്ല വേദനയുണ്ടാവും എന്നവൾക്കറിയാം. അതുകൊണ്ടു തന്നെ അവൾക്ക് പേടിയായി.

ചാടിയെഴുന്നേറ്റ അമ്മിണിക്കുട്ടിയെ കണ്ടതും വല്യേടത്തി ഉറക്കെ വിളിച്ചു പറഞ്ഞു: 'അമ്മേ, ഇവൾ ഇന്നും കിടക്കയിൽ മൂത്രൊഴിച്ച്ണ്ട് ട്ടോ'. അത് കേട്ടപ്പോൾ ശുണ്ഠിയോടെ ചീറിപ്പാഞ്ഞു ചെന്നെങ്കിലും വല്യേടത്തി ചടപടാന്ന് ഒച്ചയുണ്ടാക്കികൊണ്ട് കോണിപ്പടിയിറങ്ങിയോടി. 'അയ്യയ്യേ ഇള്ളക്കുട്ടി' എന്ന് കളിയാക്കിക്കൊണ്ടു തന്നെ.

ജാള്യതയോടെ ഇനിയെന്തു വേണമെന്ന് ആലോചിച്ചു നിൽക്കുമ്പോഴേയ്ക്കും അമ്മ കോണികയറി വരുന്നതറിഞ്ഞു. 'ഇന്നും കിടക്കയിൽ മൂത്രൊഴിച്ചു ലേ? രാത്രി ഒറങ്ങണേന്റെ മുമ്പേ മൂത്രൊഴിച്ചല്ലേ കെടന്നത്?' അമ്മിണിക്കുട്ടി കുറ്റവാളിയെപ്പോലെ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. 'ഇനിപ്പോ ഈ  കോസറി വെയിലത്തിട്ടുണക്കണമല്ലോ' എന്ന ആത്മഗതത്തോടെ മൂക്ക് ചുളിച്ച്, മൂത്രം നാറുന്ന വിരിപ്പും പുതപ്പും കിടക്കയിൽ നിന്നു വലിച്ചെടുത്തുകൊണ്ട് അമ്മ നെടുവീർപ്പിട്ടു.

എപ്പോൾ വേണമെങ്കിലും കരയാൻ തയ്യാറായി നിൽക്കുന്ന അമ്മിണിക്കുട്ടിയെ നോക്കി - 'ഇനിപ്പോ കരയാനൊന്നും മെനക്കെടണ്ട. വേഗം താഴ്ത്തയ്ക്ക് നടക്കൂ. എൻ്റെ പണിയൊന്നും ഒരുങ്ങിയിട്ടില്ല. ഏടത്തിമാർക്ക് സ്‌കൂളിൽ പോവാനുള്ള സമയമായിത്തുടങ്ങി. വേഗം നടക്കൂ...' എന്ന് പറഞ്ഞു.

അമ്മ ചീത്ത പറഞ്ഞില്ല എന്ന് കണ്ടപ്പോൾ ഉഷാറായി. കോണിയിറങ്ങാൻ നല്ല പേടിയുണ്ട് - പ്രത്യേകിച്ചും കാലെടുത്തു വെച്ചാൽ ആടുന്ന ആദ്യത്തെ പടിയിൽ ചവിട്ടാൻ. അതറിയാവുന്ന അമ്മ ആദ്യം രണ്ടുമൂന്നു പടികൾ ഇറങ്ങി, തിരിഞ്ഞു നിന്ന് അമ്മിണിക്കുട്ടിയുടെ കൈപിടിച്ചു പതുക്കെപ്പതുക്കെ അവളെ താഴെയിറങ്ങാൻ സഹായിച്ചു.

കോണിയിറങ്ങി നേരെ നാലിറയത്ത് കുപ്പയുടെ അരികിൽ വെച്ചിരിക്കുന്ന ചെമ്പിന്റെ അടുക്കൽ കൊണ്ട് നിർത്തി. കയ്യിലെ നാറ്റത്തുണികൾ ഒരരുക്കിലേക്കിട്ട്  നിമിഷ നേരം കൊണ്ട് അവളുടെ ഷിമ്മീസിസ് ഊരി, മൂത്രം നാറുന്ന ജെട്ടിയും ഊരി, അമ്മിണിക്കുട്ടിയുടെ മേൽ രണ്ടുമൂന്ന് കിണ്ടി വെള്ളം കോരിയൊഴിച്ചു. തണുത്ത വെള്ളം മേത്തു വീണപ്പോൾ ഒന്ന് കരഞ്ഞാലോ എന്ന് അവൾ ചിന്തിച്ചെങ്കിലും അമ്മയുടെ ക്ഷമയെ കൂടുതൽ പരീക്ഷിക്കണ്ട എന്ന് കരുതി ഒന്നു ചൂളിക്കൂടി നിന്നതേയുള്ളൂ.. അമ്മയാകട്ടെ, സമയം കളയാതെ ഇറയത്തു കെട്ടിയിരുന്ന കയറിൽ നിന്നും ഒരു തോർത്ത് വലിച്ചെടുത്ത് അവളെ തോർത്തിച്ചു. എന്നിട്ട് അതേ തോർത്ത് ഉടുപ്പിച്ചു മേലടുക്കള(ഊൺ മുറി)യിലുള്ള വാഷ് ബേസിനു മുൻപിൽ ഒരു സ്റ്റൂളിട്ട് അതിന്മേൽ കേറ്റി നിർത്തി.

അവളുടെ കുഞ്ഞിബ്രഷിൽ പേസ്റ്റ് ഒക്കെ അമ്മ നേരത്തെത്തന്നെ പാകത്തിന് ആക്കി വെച്ചിരുന്നു. 'നേരെ പല്ലു തേയ്ക്കൂ' എന്ന് പറഞ്ഞു അമ്മ ധൃതിയിൽ അടുക്കളയിലേയ്ക്ക് നടന്നു - അടുപ്പിലെ വിറക് നീക്കിക്കൂട്ടി നിമിഷനേരം കൊണ്ട് അമ്മിണിക്കുട്ടിയുടെ അടുത്ത്  തിരിച്ചെത്തി.



അമ്മ അടുക്കളയിൽ പോയ തക്കം നോക്കി ചെറിയ മധുരമുള്ള പേസ്റ്റ് കുറച്ചു തിന്നാലോ എന്ന് കരുതി നിന്ന അമ്മിണിക്കുട്ടിയുടെ കയ്യിൽ നിന്നും ബ്രഷ് വാങ്ങി 'ഈ...ന്ന് കാണിക്കൂ, ആ...ന്ന് കാണിക്കൂ' എന്നൊക്കെ പറഞ്ഞ് പല്ലു തേപ്പിച്ചു. കുലുക്കുഴിയാൻ വെള്ളം വായിലാക്കി കൊടുത്തു. ഗുളുഗുളു എന്ന് ഒച്ചയുണ്ടാക്കി അമ്മിണിക്കുട്ടി കുലുക്കുഴിഞ്ഞു തുപ്പി. അമ്മ തന്റെ  വിരലുകൾ കൊണ്ട് പല്ല് ഒന്നുകൂടി തേപ്പിച്ചു, മോണകളിൽ ഒന്ന് അമർത്തിയുഴിഞ്ഞ ശേഷം 'നാവ് നീട്ടൂ' എന്നാവശ്യപ്പെട്ടു, നാവു നീട്ടിയതും അത് വടിച്ച്, വീണ്ടും കുലുക്കുഴിയിച്ച് മുഖം കഴുകിച്ച് സ്റ്റൂളിൽ നിന്നും താഴെയിറക്കി നിർത്തി.

അപ്പോഴേയ്ക്കും കുഞ്ഞേടത്തിയും വല്യേടത്തിയും സ്‌കൂളിൽ പോകാൻ തയ്യാറായി എത്തി. അവരെ കണ്ടതും വല്യേടത്തിയോട് അമ്മിണിക്കുട്ടിയെ ഉടുപ്പിടീച്ചു നിർത്താൻ പറഞ്ഞു കൊണ്ട്  ദോശയുണ്ടാക്കാനായി അമ്മ അടുക്കളയിലേയ്ക്ക് പോയി. അടുക്കളയിലെ റേഡിയോവിൽ നിന്നും അപ്പോഴേയ്ക്കുംഏതോ പരിപാടിയുടെ തുടക്കത്തിലെ ഈണം കേൾക്കാൻ തുടങ്ങിയിരുന്നു.

വല്യേടത്തിയും കുഞ്ഞേടത്തിയും കൂടി അമ്മിണിക്കുട്ടിയെ ഉടുപ്പൊക്കെ ഇടീച്ചു നേരെ ശ്രീലകത്തിനു മുന്നിൽ കൊണ്ടു പോയി നിർത്തി. അച്ഛൻ പൂജയൊക്കെ കഴിഞ്ഞു പണിക്കാരെയൊക്കെ പണിയേൽപ്പിക്കാൻ പോയിരിക്കുന്നു. 'നല്ല ബുദ്ധി തോന്നണേ, വാവുണ്ടാവര്തേ' എന്നൊക്കെ  സ്വാമിയെ നോക്കി കൈകൂപ്പി പറഞ്ഞു വേഗം നമസ്കരിച്ച ശേഷം അമ്മിണിക്കുട്ടി അടുക്കളയിലേക്ക് ഓടി.

അമ്മ അപ്പോഴേയ്ക്കും പാലും വെള്ളം തയ്യാറാക്കി വെച്ചിട്ടുണ്ട് - അമ്മിണിക്കുട്ടിക്ക് പ്രിയപ്പെട്ട ഗ്ലാസ്സിൽ തന്നെ. പാലു കുടിക്കാൻ അവൾക്കൊട്ടും ഇഷ്ടമല്ല. പക്ഷേ കുടിക്കാതിരുന്നാൽ ചീത്ത കേൾക്കും. ചിണുങ്ങിയിട്ടും കാര്യമൊന്നും ഇല്ലെന്നറിയാവുന്നത് കൊണ്ട് എങ്ങനെയൊക്കെയോ അത് കുടിച്ചു തീർത്തു.

അപ്പോഴേയ്ക്കും ഏടത്തിമാർ ദോശയും കഴിച്ച് ഉച്ചയ്ക്കു കഴിക്കാനുള്ള ചോറും കൂട്ടാനും തൂക്കുപാത്രത്തിലാക്കി സ്‌കൂളിൽ പോകാൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.  ഏടത്തിമാർ സ്‌കൂളിൽ പോയാൽ അവർ തിരിച്ചു വരുന്നത് വരെ മടുപ്പാണ്. കളിക്കാനും തമ്മിൽത്തല്ലാനും ആരും ഇല്ല. അടുത്ത തവണ സ്‌കൂൾ തുറക്കുമ്പോൾ അമ്മിണിക്കുട്ടിയേയും സ്‌കൂളിൽ ചേർക്കുമത്രേ! അപ്പോൾ നല്ല രസമായിരിക്കും...

'റ്റാറ്റാ, വൈന്നേരം കാണാട്ടോ' എന്നു പറഞ്ഞ് ഏടത്തിമാർ പോയിക്കഴിഞ്ഞതും മടുപ്പ് തോന്നാൻ തുടങ്ങി. എന്ത് ചെയ്യണമെന്ന് ആലോചിച്ചു നാലിറയത്ത് എത്തിയപ്പോൾ കിഴക്കിണിയിൽ നിന്നും ആരൊക്കെയോ പതുക്കെ സംസാരിക്കുന്നത് കേട്ടു. മുത്തശ്ശി അവിടെയാണ് കിടക്കുന്നത് - ഇപ്പൊ കുറച്ചു ദിവസമായി മുത്തശ്ശി എപ്പഴും കിടക്കെന്ന്യാണ്. അത് നന്നായി - അറിയാതെ മുന്നിൽ ചെന്ന് പെടില്യല്ലോ. തന്നെ കാണുമ്പോൾ വല്ലാത്ത ശുണ്ഠിയാണ്. ചെലപ്പോ ഒന്നും മിണ്ടില്യ. ചെലപ്പോ എന്തൊക്കെയോ പിറുപിറുക്കും. പേടിയാവും അപ്പോൾ.

ഒച്ചയുണ്ടാക്കാതെ പതുങ്ങിപ്പതുങ്ങി പോയി നോക്കിപ്പോൾ  കിഴക്കിണിയുടെ വാതിൽ ചാരിയിട്ടുണ്ട്. എന്താണാവോ അകത്ത് എന്ന് അഴിയിലൂടെ എത്തിനോക്കി...

പാറുവമ്മയും അമ്മയും കൂടി മുത്തശ്ശിയെ കിടക്കയിൽ എഴുന്നേൽപ്പിച്ചിരുത്തിയിരിക്കുകയാണ്. അടുത്ത് ഒരു സ്റ്റൂളിൽ ഓറഞ്ചു നിറത്തിൽ ഒരു വലിയ വട്ടപ്പാത്രം ഉണ്ട്. അതിൽ ചൂട് വെള്ളമാണ് എന്ന് അമ്മ പറയണ കേട്ടു. തോർത്ത് അതിൽ മുക്കി മുത്തശ്ശിയുടെ മേത്തൊക്കെ ഉഴിയുന്നുണ്ട്. അതിനിടയിൽ തലയുയർത്തി നോക്കിയ അമ്മ തന്നെ കണ്ടൂന്നാ തോന്നണേ...

'കുഞ്ഞി കുട്ട്യോൾക്ക് കാണാൻ ഇവ്ടെ ഒന്നൂല്യ. അമ്മിണികുട്ടി തെക്കിണിയിൽ പോയിരുന്ന് കളിച്ചോളൂ' അമ്മ പറഞ്ഞതും അമ്മിണിക്കുട്ടി ഓടി... തെക്കിണിയിലേക്കല്ല - പൂമുഖത്തേയ്ക്ക്. പുറത്തളത്തിലെ പത്തായതിന്റെ ഇരുട്ട് പേടിപ്പിച്ചുവെങ്കിലും കണ്ണും പൂട്ടി ഒറ്റ ഓട്ടം - ശടേന്ന് പൂമുഖത്ത് എത്തി.

ചുറ്റും ഒന്ന് കണ്ണോടിച്ചു. പൂമുഖത്ത് ആരൂല്യ. അച്ഛനെയും പണിക്കാരെയും ഒന്നും കാണാനില്ല. എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് അച്ഛന്റെ ബൈക്ക് താഴ്വാരത്തിൽ നിൽക്കുന്നത് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല - അതിന്റെ മുകളിൽ വലിഞ്ഞു കയറി, ഗമയിൽ ഇരിപ്പായി. അച്ഛൻ ഓടിക്കുന്നത് പോലെ ഓടിച്ചു നോക്കണമെന്നുണ്ട്  - പക്ഷേ മുന്നിലേയ്ക്ക് പിടിക്കാൻ കയ്യെത്തുന്നില്ല.  ബൈക്കിന്റെ രണ്ടു വശത്തുമുള്ള കണ്ണാടികളിൽ മാറി മാറി മുഖം നോക്കി ഗോഷ്ടി കാണിച്ചു രസിച്ചു. ബ്രൂം ബ്രൂം എന്ന് ഒച്ചയുണ്ടാക്കി വണ്ടി ഓടിച്ചു രസിച്ചു.


കുറച്ചു നേരം വണ്ടിയോടിച്ചപ്പോഴേയ്ക്കും മതിയായി. ബൈക്കിൽ നിന്നും വലിഞ്ഞിറങ്ങി എന്തു വേണമെന്ന് ആലോചിച്ചു നിന്നു. അപ്പോഴേയ്ക്കും അച്ഛൻ വന്നു - അരെ മേരെ ഛോട്ടി ബേട്ടീ എന്ന് പറഞ്ഞു താടിപിടിച്ചു പതുക്കെ കുലുക്കി - അപ്പോൾ അവളുടെ പല്ലുകൾ ചെറുതായി കൂട്ടിമുട്ടി കട കട എന്നൊച്ചയുണ്ടാക്കി. അച്ഛൻ അങ്ങനെ സാരമാക്കുന്നത് അവൾക്ക് ഏറെ ഇഷ്ടമാണ് - ഏടത്തിമാർക്കും അതിഷ്ടമാണ് എന്നവൾക്കറിയാം. ഇടയ്ക്കൊക്കെ അവരെല്ലാവരും അച്ഛാ ഒന്ന് 'കിടുകിടു' ആക്കുമോ എന്ന് കൊഞ്ചി അച്ഛന്റെയടുക്കൽ പോവാറുണ്ട്. അച്ഛൻ തിരക്കൊന്നുമില്ലാതെ ഇരിക്കുകയാണെങ്കിൽ എല്ലാരേം കൊഞ്ചിക്കും. ചിലപ്പോ തിരക്കിനിടയിലും താടിപിടിച്ച് ഒരു കുഞ്ഞു 'കിടുകിടു' സമ്മാനിക്കും...

കൊഞ്ചിക്കുഴഞ്ഞു നിൽക്കുന്ന അവളെ  അച്ഛൻ വാരിയെടുത്തു. എന്തു സുഖാന്നോ അച്ഛൻ ഇങ്ങനെ എടുക്കുമ്പോൾ... അച്ഛനെ അവൾ കെട്ടിപ്പിടിച്ചു. ആ ചുമലിലേക്ക് തലചായ്ച്ചു. 'ദോശ കഴിച്ചോ' എന്ന ചോദ്യത്തിന് ഇല്ല എന്ന് തലയിളക്കി. 'എന്നാൽ നമുക്ക് കഴിക്കാം' എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ അവളെയും എടുത്ത് അകത്തേയ്ക്ക് നടന്നു...

(തുടരും?...        

Comments

Cv Thankappan said…
കിടക്കയിൽ മൂത്രമൊഴിക്കുന്ന അമ്മിണിക്കുട്ടിയുടെ കഥ നന്നാവുന്നുണ്ട്. കൊച്ചാണെങ്കിലും കാര്യങ്ങളറിയാൻ മിടുക്കിയാൽ നല്ലൊരു ബാലനോവലിനുള്ള തുടക്കമാവട്ടേ!
ആശംസകൾ
നല്ലൊരു നോവലിനുള്ള തുടക്കം തന്നേ. അമ്മിണിക്കുട്ടി കേന്ദ്രകഥാപാത്രം ആയിരിക്കും അല്ലേ??
വാക്കുകളും വരകളും ഒന്നിനൊന്ന് മെച്ചം..തുടരട്ടെ
അമ്മിണികുട്ടി വരയിലും വരികളിലും തിളങ്ങി നിൽക്കുന്നു...
മിടുക്കിയാണല്ലാ...

നല്ല എഴുത്തും വരയും
Nisha said…
നന്ദി തങ്കപ്പേട്ടാ :) ഒരുപാട് പേർക്ക് അത് വായിച്ച് സ്വന്തം കുട്ടിക്കാലം ഓർമ്മ വന്നു എന്നു പറഞ്ഞു. കഴിയുന്നത്ര നന്നാക്കണം എന്ന് തന്നെയാണ് മോഹം. നോക്കട്ടെ എങ്ങനെ പുരോഗമിക്കുന്നു എന്ന്!
Nisha said…
താങ്ക്യു :) തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ. അമ്മിണിക്കുട്ടി തന്നെയാവും പ്രധാന കഥാപാത്രം.
Nisha said…
നന്ദി! :) വരിയും വരയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ആദ്യമായാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിർന്നത്. തുടക്കം നല്ലതെന്ന് കേൾക്കുമ്പോൾ തീർച്ചായായും ഒരു സന്തോഷം തോന്നുന്നുണ്ട്.
Nisha said…
താങ്ക്യു മുരളിയേട്ടാ.. കുറെ കാലമായുള്ള മോഹമാണ് സ്വന്തം വരയോടു കൂടിയ ഒരു എഴുത്ത്. വായനക്കാർക്കും ഇഷ്ടപ്പെടുന്നു എന്നറിയുന്നത് കൂടുതൽ സന്തോഷവും സംതൃപ്തിയും നല്കുന്നു :)
Nisha said…
താങ്ക്യു! മിടുമിടുക്കി ആവാൻ ശ്രമിക്കുന്നു :)
വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. ചിത്രങ്ങളും. ഉണ്ണിക്കുട്ടന്റെ ലോകവും മറ്റും വായിച്ചപോലൊരു മധുരം ☺️❤️
Nisha said…
താങ്ക്യു. സന്തോഷം. ഉണ്ണിക്കൂട്ടന്റെ ലോകം പണ്ട് വായിച്ച ഓർമ്മയുണ്ട്. എന്ത് രസമാണല്ലേ വായിക്കാൻ? എനിക്ക് ഇങ്ങനെ എഴുതി ശീലമില്ല. അതു കൊണ്ടു തന്നെ ഉണ്ണിക്കൂട്ടന്റെ ലോകവുമായി താരതമ്യം വരുമ്പോൾ പേടിയും excitementഉം ഉണ്ട്. അടുത്ത ലക്കം ഉടനെ വരും. വായിച്ച് അഭിപ്രായമറിയിക്കുമല്ലോ :)
Unknown said…
Super.Arousing nostalgia and childhood memories
© Mubi said…
അമ്മിണിക്കുട്ടിയെ എനിക്കൊത്തിരി ഇഷ്ടായി... ഇനി ബാക്കി  വിശേഷങ്ങൾ കേൾക്കട്ടെ :)
Nisha said…
thank you. Glad you liked it. would have loved to know who this is. Anyway, thanks for writing in :)
Nisha said…
താങ്ക്സ് മുബി. ബാക്കിയും വായിച്ചിരിക്കുമല്ലോ..

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം